അസുഖങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അസുഖങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

വിവിധ ആരോഗ്യ അറിവുകളും പ്രതിവിധികളും

വിവിധ ആരോഗ്യ അറിവുകളും പ്രതിവിധികളും 

കണ്ണിനെ കാക്കാം കരുതലോടെ
സ്തനാര്‍ബുദം നേരത്തേ കണ്ടെത്താം
ദന്താരോഗ്യത്തിന് ദന്തശുചിത്വം
പനിക്കെതിരെ മുന്‍കരുതല്
ഗര്‍ഭിണികള്‍ അറിയാന്‍
തിരിച്ചറിയാം അര്‍ബുദത്തെ
സൂര്യാഘാതവും ആരോഗ്യപ്രശ്‌നങ്ങളും
സിക്കാ വൈറസ് പടരുമ്പോള്‍
ആസ്ത്മയകറ്റാം
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ അലര്‍ജി തടയാന്‍
അര്‍ബുദം: ചില കരുതലുകള്‍
നിയന്ത്രിക്കാം രക്തസമ്മര്‍ദ്ദം
പ്രമേഹം: കാരണവും പരിഹാരവും
ക്ഷീണമകറ്റാം
ജീവിതശൈലീ രോഗങ്ങള്‍ക്കു പിന്നില്‍
കര്‍ക്കിടക കരുതലുകള്‍
ആരോഗ്യവാനായിരിക്കാന്‍ എന്തൊക്കെ ചെയ്യാം
കാന്‍സറിനെ ഭയക്കേണ്ട
ശ്രദ്ധിക്കാം ഒമ്പത് കാര്യങ്ങള്‍; സൂക്ഷിക്കാം ആരോഗ്യം
കരള്‍ സുരക്ഷിതമെങ്കില്‍

കണ്ണിനെ കാക്കാം കരുതലോടെ
കണ്ണിന്റെ ആരോഗ്യത്തിന് നല്ല പോഷണമുള്ള ഭക്ഷണം ആവശ്യമാണ്. ജീവിതശൈലിമൂലം യുവാക്കള്‍ക്ക് കാഴ്ചശക്തിയില്‍ കുറവ് വരുന്നുണ്ട്. കമ്പ്യൂട്ടറും മൊബൈലുമാണ് പ്രധാന വില്ലന്‍മാര്‍. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്.

ലൂട്ടെയ്ന്‍
ലൂട്ടെയ്ന്‍ അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ചീര, കാബേജ്,ബ്രൊക്കോളി എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. ലൂട്ടെയ്ന്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും തിമിരത്തെ പ്രതിരോധിക്കുകയും ചെയ്യും.

ആന്റി ഓക്‌സിഡന്റ്‌സ്
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാഴ്ചശക്തി കുറഞ്ഞു പോകാതെ സൂക്ഷിക്കും. ബില്‍ബെറി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണമാണ്.

ടോറിന്‍

കടല്‍ മത്സ്യങ്ങളിലാണ് ടോറിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നത്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

യുഫ്രോസിയ
കണ്ണിനുണ്ടാകുന്ന തളര്‍ച്ച, വേദന, കാഴ്ചമങ്ങല്‍, തലവേദന എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്
മത്സ്യത്തില്‍ ധാരളം അടങ്ങിയിരിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. എണ്ണയില്‍ പാകം ചെയ്ത മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സെലീനിയം

സെലീനിയം കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചെമ്മീന്‍, ചൂര മീന്‍, മത്തി, കരള്‍, മട്ടന്‍, ബീഫ്, ചിക്കന്‍, ഓട്‌സ്, വെളുത്തുള്ളി, മുന്തിരി,കൂണ്‍ എന്നിവയില്‍ സെലനിയം അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍ ബി2
വൈറ്റമിന്‍ ബി 2 തിമിരത്തെ പ്രതിരോധിക്കുന്ന ഒന്നാണ്. കൂണ്‍, ബദാം, ധാന്യങ്ങള്‍, അരി, പാല്‍, തൈര്, ചീര എന്നിവയില്‍ ഇത് അടങ്ങിയിരിക്കുന്നു.

സ്തനാര്‍ബുദം നേരത്തേ കണ്ടെത്താം
സ്തനകോശങ്ങള്‍ അസാധാരണ തോതില്‍ വിഭജിച്ചു വളരുന്നതാണ് സ്തനാര്‍ബുദം (ബ്രസ്റ്റ് കാന്‍സര്‍). സ്തനത്തിലെ മുഴകള്‍ സാവധാനം വളര്‍ച്ച തുടരും. ചിലപ്പോള്‍ ഈ വളര്‍ച്ച വര്‍ഷങ്ങളോളം തുടരും. 50 മുതല്‍ 75 ശതമാനം സ്തനാര്‍ബുദങ്ങളും തുടങ്ങുന്നത് മില്‍ക്ക് ഡക്റ്റിലാണ് (പാല്‍ പുറത്തേക്ക് ഒഴുകുന്ന നാളി). 10 മുതല്‍ 15 ശതമാനം സ്തനാര്‍ബുദങ്ങള്‍ ലോബ്യൂളുകളിലാണ് തുടക്കം. ചിലതരം ട്യൂമറുകള്‍ അപകടകാരികളാണ്. അവ പെട്ടെന്നു വളരുന്നു.

കാന്‍സറിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്നു തുടങ്ങിയിരിക്കും. അതിനാലാണ് നേരത്തേയുണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനു സ്തനപരിശോധന (ബ്രസ്റ്റ് സ്‌ക്രീനിംഗ്) യ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നു പറയുന്നത്. സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ആധുനിക ചികിത്സാമാര്‍ഗങ്ങളുടെ സഹായത്തോടെ രോഗത്തിനു ഫലപ്രദമായ ചികിത്സ നല്‍കാനാകും. അത് അതിജീവനസാധ്യത പതിന്മടങ്ങു വര്‍ധിപ്പിക്കുന്നു.

എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദസാധ്യതയുണ്ട്. ഏതു പ്രായത്തിലുളളവര്‍ക്കും ഏതു പ്രദേശത്തു താമസിക്കുന്നവര്‍ക്കും സ്തനാര്‍ബുദസാധ്യതയുണ്ട്. കുടുംബത്തില്‍ സ്തനാര്‍ബുദ ചരിത്രമുളള സ്ത്രീകള്‍, 55 വയസിനു ശേഷം ആര്‍ത്തവവിരാമം സംഭവിച്ച സ്്ത്രീകള്‍, പ്രസവിക്കാത്ത സ്ത്രീകള്‍ എന്നിവരിലും സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയിട്ടുണ്ട്. സ്തനാര്‍ബുദ ചരിത്രമുളള സ്ത്രീകള്‍ക്ക് അര്‍ബുദം ഉണ്ടായാല്‍ അതു തലമുറകളിലൂടെ കൈമാറ്റം ചെയ്തു കിട്ടിയതുതന്നെ ആകണമെന്നില്ല. മറ്റു കാരണങ്ങളാലും സ്തനാര്‍ബുദം ഉണ്ടാവാം. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടാനുളള സാധ്യത 5-10 ശതമാനം മാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നു.

ബ്രസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ്
സ്തനാര്‍ബുദ ലക്ഷണങ്ങള്‍, സൂചനകള്‍ എന്നിവ പ്രത്യക്ഷമാകും മുമ്പേ ഒരു സ്ത്രീയുടെ സ്തനങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കുന്നതിനെയാണ് ബ്രസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് എന്നു പറയുന്നത്. മാമോഗ്രാം, ക്ലിനിക്കല്‍ ബ്രസ്റ്റ് എക്‌സാം, ബ്രസ്റ്റ് സെല്‍ഫ് എക്‌സാം എന്നിവയാണ് സ്തനാര്‍ബുദം മുന്‍കൂട്ടി അറിയുന്നതിനുള്ള മൂന്നു പരിശോധനകള്‍.

ദന്താരോഗ്യത്തിന് ദന്തശുചിത്വം
മിക്ക ദന്തരോഗങ്ങളുടെയും കാരണം ദന്തശുചിത്വമില്ലായ്മയും ദന്താരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള അജ്ഞതയുമാണ്. കേരളത്തിലെ ഏകദേശം 60 മുതല്‍ 80 ശതമാനത്തോളം പേര്‍ക്ക് വിവിധതരം ദന്തരോഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. പുഴുപ്പല്ല്, മോണരോഗങ്ങള്‍ എന്നിവ വളരെ അധികം കാണപ്പെടുന്നു. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ മിക്ക ദന്തരോഗങ്ങളും ഒരുപരിധിവരെ നിയന്ത്രിക്കാന്‍കഴിയും.

ദന്തരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുഴുപ്പല്ല്. ഒട്ടിപ്പിടിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി കഴിക്കുക, കോള പാനീയങ്ങളുടെയും മാധുരപലഹാരങ്ങളുടെയും അമിത ഉപയോഗം, ദന്താശുചിത്വത്തിന്റെ കുറവ് എന്നിവ പുഴുപ്പല്ലിന് കാരണമാവുന്നു.

കുട്ടികള്‍ക്ക് രാത്രിയില്‍ പാല്‍ കൊടുത്തുകൊണ്ട് ഉറക്കുന്നതു കാരണം നാവിന്റെ മേല്‍ഭാഗത്ത് പാല്‍ കെട്ടിക്കിടക്കുകയും അതില്‍ ബാക്ടീരിയക്ക് വേഗത്തില്‍ വളരാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതുകാരണം ചെറിയ കുട്ടികളുടെ മുന്‍ഭാഗത്തുള്ള പല്ലുകള്‍ക്ക് പെട്ടെന്ന് തന്നെ കേട് സംഭവിക്കുന്നു. ആദ്യത്തെ പല്ല് മുളയ്ക്കുമ്പോള്‍തന്നെ ഒരു ഈറന്‍ തുണികൊണ്ട് പല്ലുകള്‍ തുടയ്ക്കുകയും, ഒരുവയസ്സുമുതല്‍ ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കേണ്ടതുമാണ്. ഏഴുവയസ്സുവരെയെങ്കിലും കുട്ടികളുടെ ബ്രഷ് ചെയ്യല്‍ മാതാപിതാക്കളുടെ നിരീക്ഷണത്തിലാകണം.

ചിപ്‌സ്, കോള, ചോക്‌ളേറ്റ് എന്നിവ കുട്ടികള്‍ക്ക് അമിതമായി നല്‍കരുത്. രാത്രി പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പാല്‍ കൊടുത്തശേഷം മുതുകില്‍ തട്ടുകയും കഴിയുമെങ്കില്‍ കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കുകയും ചെയ്യുന്നത് ഗുണകരമാണ്. ഒരുവയസ്സിനുശേഷം കുട്ടികളെ കപ്പില്‍നിന്നു വെള്ളം കുടിക്കാന്‍ പരിശീലിപ്പിക്കണം.

ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന്റെ എല്ലാ ഉപരിതലങ്ങളിലും എത്തിക്കാന്‍ ശ്രദ്ധിക്കണം. പല്ലിനിടയില്‍ ഭക്ഷണപദാര്‍ഥം കുടുങ്ങുകയാണെങ്കില്‍ ഡെന്റല്‍ ഫ്‌ളോസ് ഉപയോഗിച്ച് വായ നല്ലവണ്ണം വെള്ളംകൊണ്ട് കുപ്ലിക്കേണ്ടതാണ്.

പുതിയ പഠനങ്ങളില്‍ കാണുന്നത് ഗര്‍ഭിണികളില്‍ നല്ല ദന്തശുചിത്വം ഇല്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചയില്‍ തൂക്കക്കുറവും, പ്രസവസമയം എത്തുന്നതിനു മുമ്പുതന്നെ പ്രസവിക്കാനും ഇടയാകുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ട് നിലവിലുള്ള മോണരോഗങ്ങള്‍ മൂര്‍ച്ചിക്കാന്‍ ഇടയാകുന്നു. കൂടാതെ മോണകളില്‍ രക്തസ്രാവവും അമിതവളര്‍ച്ചയും കാണപ്പെടുന്നു. ഈ സമയത്ത് ദന്തപരിപാലനത്തില്‍ കുറവുവന്നാല്‍ നിലവിലുള്ള രോഗം മൂര്‍ച്ഛിക്കുകയും പെരിയോഡോണ്ടൈറ്റിസ് എന്ന രോഗത്തിനും ഇടയാക്കുന്നു. ഗര്‍ഭിണികളില്‍ രാവിലെ ഉണ്ടാകുന്ന ഛര്‍ദി പല്ലുകളുടെ ഉപരിതലത്തെ സാരമായി ബാധിക്കുന്നു. ദിവസവും രണ്ടുനേരം ഫ്‌ളൂറൈഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. രാവിലെ ഛര്‍ദിയുള്ള ഗര്‍ഭിണികള്‍ ഫ്‌ളൂറൈഡ് മൌത്ത്വാഷ് ഉപയോഗിക്കുന്നത് പല്ലുകളിലെ ഇനാമലുകളെ ശക്തമാക്കാന്‍ സാധിക്കും. ഗര്‍ഭകാലത്ത് നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നത് ഗര്‍ഭിണികള്‍ എന്നപോലെ ഗര്‍ഭസ്ഥ ശിശുവിനും പ്രധാനമാണ്.

നമ്മുടെ ദന്താരോഗ്യത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ത്തന്നെയാണ്. ചിട്ടയായ ഭക്ഷണരീതികള്‍, ക്രമമായ ദന്തപരിപാലനം, പുകയില ഉപയോഗം, മദ്യപാനംപോലുള്ള സ്വഭാവശീലങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്താല്‍ ഒരുപരിധിവരെ മിക്ക രോഗങ്ങളും ഇല്ലാതാക്കാനും ചെലവേറിയ ദന്തചികിത്സ ഒഴിവാക്കാനും സാധിക്കുന്നതാണ്. വായിലും പല്ലുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ അഥവാ രോഗങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ യഥാസമയം ഡോക്ടറെ സമീപിക്കേണ്ടതാണ്.

പനിക്കെതിരെ മുന്‍കരുതല്
മഴക്കാലം പലതരം പനികളുടെയും കാലമാണ്. സാധാരണ പനിയും എലിപ്പനി, ഡെങ്കിപ്പനി എന്നിവയുമാണ് മഴക്കാലത്ത് കാണുന്നതെങ്കിലും മറ്റു പനികള്‍ക്കെതിരെയും ജാഗ്രത പുര്‍ത്തണം.

എലിപ്പനി
ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. എലികളില്‍ മാത്രമല്ല, കന്നുകാലികള്‍, പന്നി, കുറുക്കന്‍, നായ എന്നിവയിലും ഈ രോഗാണു കണ്ടുവരുന്നു. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രംകലര്‍ന്ന ജലത്തിലൂടെയാണ് ഇവ മനുഷ്യരില്‍ എത്തുന്നത്. കൈകാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍: ശക്തമായ പനി, കുളിര്, തളര്‍ച്ച, തൊണ്ടവേദന, ഛര്‍ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടുന്നു. ഇവ രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം സങ്കീര്‍ണമായാല്‍ മരണം സംഭവിക്കാം. എലിപ്പനിമൂലമുള്ള മരണങ്ങളില്‍ ഏറിയ പങ്കും രോഗനിര്‍ണയത്തിലെ കാലതാമസംമൂലമാണ് സംഭവിക്കുന്നത്. ഏതു പനിയും എലിപ്പനിയാകാം. അപകട സാഹചര്യങ്ങളില്‍ ജീവിതം, തൊഴില്‍ നയിക്കുന്നവര്‍ പനിയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം. സ്വയംചികിത്സ ആപല്‍ക്കരമാണ്. തൊഴില്‍-ജീവിത ചുറ്റുപാടുകളെക്കുറിച്ച് ഡോക്ടറോടു പറയുന്നത് ശരിയായ രോഗനിര്‍ണയത്തിനു സഹായിക്കും.

ഡെങ്കിപ്പനി
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്.

ലക്ഷണങ്ങള്‍: പനി, ദേഹത്ത് രക്തം പൊടിയുന്ന പാടുകള്‍, കണ്ണിനുപിന്നില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ചികിത്സയും ശരിയായ വിശ്രമവും ലഭിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന രോഗമാണിത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകമായ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ആന്തരിക അവയവങ്ങളുടെ താളം തെറ്റലുമാണ് മരണം സംഭവിക്കുന്നത്.

ചിക്കുന്‍ ഗുനിയ
ഇതും ഈഡിസ് വിഭാഗത്തില്‍പ്പെട്ടകൊതുകുകള്‍ പരത്തുന്ന രോഗമാണ്.

ലക്ഷണങ്ങള്‍: കടുത്ത പനി, സഹിക്കാനാവാത്ത സന്ധിവേദന എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. പലപ്പോഴും രോഗി വേദനമൂലം നടക്കാന്‍തന്നെ ബുദ്ധിമുട്ടും. മിക്കവാറും സന്ധ്യയോടെയാണ് ചിക്കുന്‍ ഗുനിയയുടെ പനി തുടങ്ങുക. രാവിലെയാകുമ്പോള്‍ രോഗി തീരെ അവശനാകും. ചിക്കുന്‍ ഗുനിയ മരണകാരണമായ രോഗമല്ല. പക്ഷേ, ഇതു വന്നാലുള്ള ശാരീരികാസ്വസ്ഥത വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. ധാരാളം വെള്ളം കുടിക്കുക, പൂര്‍ണമായും കിടന്ന് വിശ്രമിക്കുക എന്നിവയാണ് രോഗം ഭേദപ്പെടാനുള്ള വഴി.

എച്ച്1 എന്‍1
എച്ച്1 എന്‍1 വൈറസ് പരത്തുന്ന രോഗമാണ്. ആദ്യം പന്നികളില്‍നിന്നു മനുഷ്യരിലേക്കു പകര്‍ന്നിരുന്ന ഈ വൈറസ് ജനിതകമാറ്റം സംഭവിച്ച് മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു പകരാന്‍ തുടങ്ങിയതോടെയാണ് മനുഷ്യരില്‍ ഇത് വ്യാപകമായത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സാധാരണ പനിപോലെയായിരിക്കുന്നു എച്ച്1 എന്‍1.

തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധ വര്‍ധിച്ചാല്‍ ന്യുമോണിയയും പിടിപെടാം. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്ക് കാരണമാകാം. രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കംപുലര്‍ത്താനും സഞ്ചരിക്കാനും അനുവദിക്കാതെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുകയാണ് രോഗപ്പകര്‍ച്ച തടയാനുള്ള മാര്‍ഗം. ഒസൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി. ഒപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ.

പരിസരശുചിത്വം പ്രധാനം
മഴക്കാലരോഗങ്ങള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ്. ശുദ്ധജല ശ്രോതസ്സുകളായ കിണറുകളും കുളങ്ങളും ഭിത്തികെട്ടി സംരക്ഷിക്കുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക, ശുദ്ധജലം തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതു തടയുക, വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ശക്തമായ പനിയും മറ്റും ഉള്ളപ്പോള്‍ കഞ്ഞിപോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. ശക്തമായ ചുമ, തുമ്മല്‍ ഉള്ളവര്‍ ആ സമയം ടൗവല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുന്നത് രോഗാണുബാധ ഃമറ്റുള്ളവരിലേക്കു പടരുന്നതു തടയും. എലിപ്പനി തടയാന്‍ എലിനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൈകാലുകളിലെ മുറിവുകള്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടാവാതെ സൂക്ഷിക്കുക, പാടത്തും പറമ്പിലും തോടുകളിലും ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രതിരോധചികിത്സ ഉപയോഗപ്പെടുത്തുക എന്നിവ രോഗപ്രതിരോധത്തിനു സഹായിക്കും.

കൊതുകുനശീകരണ നടപടികള്‍ ഡെങ്കിപനി തടയാന്‍ അത്യന്താപേക്ഷിതമാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാല്‍ വീടിനുസമീപത്ത് ഒരുകാരണവശാലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുകുകടി തടയാന്‍ കൊതുകുവലപോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ രോഗബാധ നിയന്ത്രിക്കാ

പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണു വേണ്ടത്. പനികള്‍ പൊതുവെ വൈറല്‍പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. സാധാരണ വൈറല്‍പനികള്‍ സുഖമാവാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരാം.

പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതാണു നല്ലത്.

ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. രോഗം വേഗം മാറാനും പനിവിട്ടുപോയശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യുക.

ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍ എന്നിവ കട്ടന്‍ചായ, കട്ടന്‍കാപ്പി, ജീരകവെള്ളം, വെറും ചൂടുവെള്ളം എന്നിവയെക്കാള്‍ നല്ലതാണ്.

നന്നായി വേവിച്ച മൃദുവായ, പോഷക പ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക. പനി പൂര്‍ണമായി മാറുംവരെ വിശ്രമിക്കുക. രോഗം വിട്ടൊഴിയാന്‍ അതു സഹായിക്കും. ഇത് പനി പകരുന്നത് തടയുകയും ചെയ്യുന്നു.

വീട്ടില്‍ ചികിത്സിക്കുന്നവര്‍ താഴെപറയുന്ന ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചേരുക. പ്രതീക്ഷിച്ച സമയംകൊണ്ട് പനി ഭേദമാകുന്നില്ലെങ്കില്‍. നല്ല ചികിത്സയും പരിചരണവും ലഭിച്ചശേഷവും പനി കൂടുതലായാല്‍. ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ കണ്ടാല്‍. ഭക്ഷണം കഴിക്കാന്‍ വയ്യാതായാല്‍.

തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. വൈറല്‍പനികള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും. സ്വയംചികിത്സ അപകടകരമായ ഒരു ശീലമാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.

ഗര്‍ഭിണികള്‍ അറിയാന്‍
അമ്മയ്ക്കു പ്രശ്‌നങ്ങളൊന്നും കൂടാതെ, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് അവിചാരിതമായുണ്ടാകുന്ന ഗര്‍ഭത്തെക്കാള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഗര്‍ഭം ധരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ടോ കുടുംബത്തിലുള്ളവരുടെ അസുഖങ്ങള്‍, ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ ഇവയെക്കുറിച്ചൊക്കെ അന്വേഷിക്കുകയും നിങ്ങളെ വിശദമായി പരിശോധിക്കുകയും ചില രക്തപരിശോധനകള്‍ നടത്തുകയും ചെയ്യും. ഇവയില്‍ ഏറ്റവും പ്രധാനം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും പ്രമേഹവുമാണ്.

നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന ആളാണെങ്കില്‍ അതു നിറുത്തി മൂന്നു മാസം കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമം. ഇത് കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകും എന്നതു കൊണ്ടല്ല, മാസമുറ കൃത്യമാക്കാനാണ്. പുകവലി. മദ്യപാനം, മറ്റു ലഹരി മരുന്നുകള്‍ മുതലായവയുടെ ഉപയോഗം ഗര്‍ഭധാരണത്തിനു മുമ്പ് നിറുത്തണം. നിങ്ങള്‍ പുകവലിക്കുന്നതും മറ്റുള്ളവര്‍ വലിക്കുന്ന പുകയേല്‍ക്കുന്നതും മാസം തോറും അണ്ഡാശയത്തില്‍ നിന്ന് പുറത്തുവരുന്ന അണ്ഡത്തേയും ബീജങ്ങളുടെ ചലനശക്തിയേയും ബാധിക്കും. വന്ധ്യതയുടെ കാരണങ്ങളില്‍ 13 ശതമാനം പുകവലി മൂലമാണ്. മാത്രമല്ല, അത് ഗര്‍ഭം അലസല്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവും ബുദ്ധിമാന്ദ്യവുമുള്ള കുഞ്ഞുങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.

അഞ്ചാംപനി, ചിക്കന്‍പോക്‌സ് തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷിയില്ലെങ്കില്‍ കുത്തിവയ്‌പ്പെടുത്തിട്ട് മൂന്നു മാസം കഴിഞ്ഞിട്ട് ഗര്‍ഭിണിയാകുന്നതാണ് ഉത്തമം. ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി പിടിപെട്ടാല്‍ ഗുരുതരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാം.

അമ്മയ്ക്ക് ആരോഗ്യകരമായ തൂക്കം ഉണ്ടായിരിക്കുന്നതാണ് നല്ലത്. തൂക്കം കൂടുതലുള്ളവരില്‍ തസമ്മര്‍ദ്ദം, പ്രമേഹം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍, അംഗവൈകല്യമുള്ള കുട്ടികള്‍ എന്നിവ കൂടുതലായി കാണുന്നു. വ്യായാമമുറകളിലൂടെ തൂക്കം കുറയ്ക്കുക വഴി ധൈര്യസമേതം ഗര്‍ഭത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു. മാത്രമല്ല, ഈ വ്യായാമമുറകള്‍ ഗര്‍ഭകാലത്തും തുടരുക വഴി അമ്മയ്ക്കും കുഞ്ഞിനും പല പ്രയോജനങ്ങളും കിട്ടുന്നു. പല്ലുവേദനയുള്ളവര്‍ ഡെന്റിസ്റ്റിനെ കണ്ടും ചികിത്സിക്കണം. അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

മറ്റ് അസുഖമുള്ള സ്ത്രീകള്‍ക്ക് ഗൈനക്കോളജിസ്റ്റിനു പുറമെ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കൂടി കണ്ട് ഒരുമിച്ച് ചികിത്സ വേണ്ടിവരും. ഹൃദയത്തിന് അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, അപസ്മാരം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയില്ലാത്തവര്‍, ശ്വാസംമുട്ടുള്ളവര്‍ എന്നിവരെല്ലാം ഇതിനു ഉദാഹരണങ്ങളാണ്, പ്രത്യേകിച്ച് ഹൃദയവാല്‍വിനു ചികിത്സ തേടുന്നവര്‍. വാര്‍ഫാറിന്‍ എന്ന രക്തം പിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മാറ്റിയിട്ട് മറുപിള്ള വഴി കുഞ്ഞിലേക്കു പ്രവേശിക്കാത്ത ഹെപാരിന്‍ എന്ന മരുന്ന് ഉപയോഗിക്കണം. മാത്രമല്ല, ഹൃദയത്തിന് അസുഖമുള്ളവര്‍ ഹൃദയപ്രവര്‍ത്തനം ശരിയാണെന്ന് ഡോക്ടര്‍ ഉപദേശിച്ചാല്‍ മാത്രം ഗര്‍ഭം ധരിക്കുക. അല്ലെങ്കില്‍ അതിനു പ്രതിവിധി എടുത്ത ശേഷം മതി ഗര്‍ഭധാരണം. എന്തെന്നാല്‍, ഗര്‍ഭിണികള്‍ക്ക് ഹൃദയമിടിപ്പ് കൂടും രക്തത്തിന്റെ അളവും കൂടും ഹൃദയത്തിന്റെ പമ്പിംഗും കൂടും. ഇത് ദോഷഫലങ്ങളുണ്ടാക്കും. ഭാഗ്യവശാല്‍ ഇന്നു ഗര്‍ഭധാരണം പാടില്ല എന്നു പറയുന്ന അസുഖങ്ങള്‍ വളരെ കുറവാണ്.

അപസ്മാരമുള്ള 90 ശതമാനം പേര്‍ക്കും പ്രശ്‌നങ്ങളൊന്നും കാണാറില്ല. എന്നാലും മരുന്ന് കഴിച്ച് ഫിറ്റ്‌സ് നിയന്ത്രണവിധേയമാക്കിയിട്ട് ഗര്‍ഭം ധരിക്കുക. കുഞ്ഞിന് വളരെ ദോഷം ചെയ്യാത്ത മരുന്നുകള്‍ ഉപയോഗിക്കുക. മാത്രമല്ല, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഫോളിക് ആസിഡ് എന്ന ഗുളിക ഗര്‍ഭകാലത്തു മുഴുവന്‍ കഴിക്കണം. ഇതുവഴി തലച്ചോറിനുണ്ടാകുന്ന ചില അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

പ്രമേഹമാണ് മറ്റൊരു പ്രധാന വില്ലന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കിയ ശേഷമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഗര്‍ഭം അലസല്‍, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം. ചിലപ്പോള്‍ വളരെ തൂക്കം കൂടിയ കുഞ്ഞായിരിക്കാം. ഇതുവഴി കുഞ്ഞിനു കോട്ടല്‍, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍ മുതലായവയും ഉണ്ടാകും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കിയ ശേഷം മാത്രം ഗര്‍ഭം ധരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. ഗര്‍ഭകാലത്തു മുഴുവന്‍ ഒരു എന്റോെ്രെകനോളജിസ്റ്റിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കേണ്ടതും വളരെ പ്രധാനമാണ്. ഇതിനു ചിലപ്പോള്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും.

ഗര്‍ഭകാലത്തിനു മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ പ്രധാനമാണ്. മുഖക്കുരുവിനു കഴിക്കുന്ന റെറ്റിനോയ്ഡ്‌സ്, ടെട്രാസൈക്‌ളിന്‍, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള സ്റ്റാറ്റിന്‍സ് ഇവയുടെ ഉപയോഗം നിറുത്തണം. അധിക പ്രഷറിനു കഴിക്കുന്ന എസിഇ ഇന്‍ഹിബിറ്റേഴ്‌സ് എന്ന മരുന്നിനു പകരം കുഞ്ഞിനു ദോഷം ചെയ്യാത്ത മരുന്നിലേക്കു മാറണം.

എല്ലാം ശരിയായി നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫോളിക് ആസിഡ് എന്ന ഗുളിക കഴിച്ചുതുടങ്ങണം. തലച്ചോറിലും സ്‌പൈനല്‍ കോഡിലും ഉണ്ടാകുന്ന ഒരു അസുഖം ഇതു കുറയ്ക്കും.

പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ ആശുപത്രി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആവശ്യമായ സ്‌പെഷ്യലിസ്റ്റുകള്‍, സങ്കീര്‍ണ്ണ പ്രസവമെടുത്തു പരിചയമുള്ള ഗൈനക്കോളജിസ്റ്റുകള്‍, പ്രസവശേഷം കുഞ്ഞിന്റെ ഏതു പ്രശ്‌നവും പരിഹരിക്കാനുള്ള നിയോനാറ്റോളജിസ്റ്റ്, ജനിച്ച കുഞ്ഞിനെ പരിചരിക്കാനുള്ള ഐസിസിഐ സൌകര്യം ഇവയെല്ലാം ഉണ്ടായിരിക്കണം

തിരിച്ചറിയാം അര്‍ബുദത്തെ
മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ജീവനേയും ജീവിതത്തേയും തല്ലികെടുത്താന്‍ ശേഷിയുള്ള ഈ വിനാശകാരിയായ രോഗം പ്രാഥമികാവസ്ഥയില്‍ കണ്ടെത്താനാകില്ലയെന്നാതാണ് പ്രധാന വെല്ലുവിളി. പ്രധാനമായും മനുഷ്യരില്‍ കാണപെട്ടിട്ടുള്ള ക്യാന്‍സറുകളും അവയുടെ രോഗലക്ഷണങ്ങളും ചുവടെ ചേര്‍ക്കുന്നു. ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.

സ്തനാര്‍ബുദം
ആഗോളതലത്തില്‍ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലാണ് സ്തനാര്‍ബുദം. എന്നാല്‍, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാര്‍ബുദം. സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.

ഗര്‍ഭാശയഗള കാന്‍സര്‍
മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ സെര്‍വിക്കല്‍ (കാന്‍സര്‍). സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 1015 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും. ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്‌ക്രീനിങ്ങ് നടത്തണം. പാപ്‌സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്‌ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു. പാപ് സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാല്‍ കോള്‍പ്പോസ്‌കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ അറിയാം
പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. പ്രായം കൂടുന്നത് ഈ കാന്‍സറിനുള്ള സാധ്യതയെ സ്വാധീനിക്കാം. മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്‌നങ്ങളാണ് പ്രേസ്‌റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്‌കാനിങ്ങ്, ബയോപ്‌സി എന്നിവ ചെയ്യും. 40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷന്മാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

കൊളോറെക്ടല്‍ കാന്‍സര്‍
വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും (കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലില്‍ മുഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്‌ക്രീനിങ്ങ് തുടങ്ങണം. മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കല്‍ ഔക്കള്‍ട്ട് ബഌ് ടെസ്റ്റ് (എഫ്.ഒ.ബി ) കോളനോ സ്‌കോപ്പി എന്നീ പരിശോധനകളാണ് സ്‌ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയില്‍ എഫ്.ഒ.ബി വര്‍ഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാന്‍സറുകള്‍ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതല്‍ ഇത്തരം സ്‌ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.

ശ്വാസകോശ കാന്‍സര്‍
ശ്വാസകോശ കാന്‍സറിന്റെ കാര്യത്തില്‍ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുന്‍കൂട്ടി തിരിച്ചറിയല്‍ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചെസ്റ്റ് എക്‌സ്–റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവര്‍, ആസ്ബറ്റോസ്, ചില രാസവസ്തുക്കള്‍ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലികളിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്‌കാന്‍ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്. 80 ശതമാനം കാന്‍സറുകളും ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളില്‍ 7080 ശതമാനവും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു:ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്‌പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തില്‍ ഫാമിലി ഡോക്ടര്‍ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വര്‍ഷാവര്‍ഷമുള്ള പരിശോധനകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാന്‍സര്‍ സ്‌ക്രീനിങ്ങുകള്‍ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുന്‍കൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടര്‍ക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദം തടയുന്നതിനു സഹായിക്കും.

ഈ കാന്‍സര്‍ ലക്ഷണങ്ങളിലൂടെ അറിയാം

നാസോഫാരിങ്‌സ്

മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും.

ലാരിങ്‌സ്

തുടര്‍ച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തില്‍ കൂടുതല്‍.

ആമാശയം

മുഴകള്‍, വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം.

സ്‌കിന്‍ മെലനോമ

കൃത്യമായ അരികുകളില്ലാതെ പടര്‍ന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകള്‍, ചൊറിച്ചിലുള്ളതോ രക്തം വരുന്നതോ ആയ പാടുകള്‍.

മറ്റ് ത്വക്ക് കാന്‍സറുകള്‍

ത്വക്കിലെ ഭേദമാകാത്ത പാടുകള്‍.

മൂത്രാശയ കാന്‍സര്‍

വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം കാണപ്പെടുക

ടെസ്റ്റിക്കുലര്‍ കാന്‍സര്‍

ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്

തൈറോയിഡ് കാന്‍സര്‍

കഴുത്തിലെ വീക്കം

തലച്ചോറില ട്യൂമര്‍

തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം

ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം

സൂര്യാഘാതവും ആരോഗ്യപ്രശ്‌നങ്ങളും
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാകുന്നു. ഈ അവസ്ഥയെ ആണ് സൂര്യാഘാതം എന്ന് പറയുന്നത്. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിയിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം മാരകമായേക്കാം. ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്. സൂര്യാതപമേറ്റുള്ള താപശരീര ശോഷണം സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണിത്. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുള്ള അവസ്ഥ. ചൂടുകാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മര്‍ദ്ദം അടക്കമുള്ള രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശി വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഓക്കാനവും ഛര്‍ദ്ദിയയും ബോധംകെട്ടു വീഴുക തുടങ്ങിയവയാണ് താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ശരീരം തണുത്ത അവസ്ഥയിലും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ധിച്ച തോതിലുമായിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സിക്കാ വൈറസ് പടരുമ്പോള്‍
ബ്രസീലിലും സമീപ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്ന സിക്കാ വൈറസ് രോഗം പൊതുജനാരോഗ്യ പ്രശ്‌നം എന്ന നിലയില്‍ ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധരുടെ ആശങ്കയ്ക്ക് കാരണമാകുകയാണ്. സിക്കാ വൈറസ്ബാധ സ്‌ഫോടനാത്മകമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുകയുണ്ടായി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനമാവുമ്പോള്‍ 40 ലക്ഷം പേരെങ്കിലും രോഗബാധിതരാവുമെന്നാണ് സൂചന.

എന്താണ് സിക്കാരോഗം
ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. കൊതുകുകടിയിലൂടെ രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം. 1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ്‌രോഗം ആദ്യമായി കണ്ടെത്തിയത്. 1954ല്‍ നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് നാളിതുവരെ ചെറിയതോതിലുള്ള പകര്‍ച്ചവ്യാധിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടെങ്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടരുന്നത് ബ്രസീലിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ ബ്രസീലില്‍ പ്രത്യക്ഷപ്പെട്ട സിക്കാരോഗം സമീപ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് ദ്രുതഗതിയില്‍ പടരുന്നതിനാല്‍ ഈ ഔട്ട്‌ബ്രേക്ക് സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ വിലയിരുത്തുന്നത്.

ലക്ഷണങ്ങള്‍

നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും ഒക്കെ മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാവാനുള്ള കാരണം ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.

അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്‌കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടാവുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ബ്രസീലില്‍ പകര്‍ച്ചവ്യാധി ഉണ്ടായതിന്റെ തുടര്‍ച്ചയായി മൈക്രോസെഫാലി ബാധിച്ച കുട്ടികള്‍ ജനിക്കുന്നതിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തി. 2014ല്‍ 150 മൈക്രോസെഫാലി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 ആയപ്പോഴേക്കും കേസുകള്‍ 3893 ആയി (20 മടങ്ങോളം) ഉയര്‍ന്നു.

രോഗബാധ കണ്ടെത്തുന്നത് എങ്ങിനെ

രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. എന്നാല്‍ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമുള്ള ലാബുകള്‍ ചുരുക്കമാണ്.

പ്രതിരോധം എങ്ങനെ

ഈ രോഗത്തിന് നിലവില്‍ വാക്‌സിന്‍ ഇല്ല. വാക്‌സിന്‍ കണ്ടെത്തി പ്രയോഗത്തില്‍ എത്തിക്കണമെങ്കില്‍പ്പോലും കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.ഈ രോഗത്തിന്റെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ആഗോളവ്യാപകമായി പല നടപടികളും എടുത്തുതുടങ്ങിയിട്ടുണ്ട്. ബ്രസീലില്‍ ചിലയിടങ്ങളില്‍ കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളത്തെത്തന്നെ നിയോഗിക്കുകയുണ്ടായി.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍/കരീബിയന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി (രണ്ടുവര്‍ഷത്തേക്ക്) സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യവുമുണ്ട്. സമീപഭാവിയില്‍ ബ്രസീലില്‍ ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നത് ഈ വേളയില്‍ പ്രസക്തമാണ്.

ഇന്ത്യയില്‍ രോഗത്തിന് അനുകൂല സാഹചര്യം

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കും ചിന്താവിഷയമാവേണ്ട ഒന്നാണിത്. കാരണം ഈ വൈറസിന് രോഗബാധ ഉണ്ടാക്കാനുള്ള എല്ലാ അനുകൂല സാഹചര്യവും ഇവിടെയുണ്ട്. വൈറസ് ഇതുവരെ ഇവിടെ എത്തിയിട്ടില്ല എന്നേയുള്ളുഴ ഡെങ്കി/ചിക്കുന്‍ ഗുനിയ എന്നിവ പടര്‍ന്ന അതേമാര്‍ഗത്തില്‍ത്തന്നെ ഒരു സിക്ക പകര്‍ച്ചവ്യാധി ഇവിടെയും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ കൊതുകുനശീകരണവുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളും വ്യക്തിഗത സുരക്ഷയുമെല്ലാം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

ആസ്ത്മയകറ്റാം

ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. കിതപ്പ് എന്ന് അര്‍ഥംവരുന്ന ഗ്രീക് വാക്കായ പാനോസില്‍ നിന്നാണ് ആസ്ത്മ എന്ന പദത്തിന്റെ ഉത്ഭവം. ശ്വാസനാളികള്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ത്മ എന്നു പറയാം. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്‌നം. ആയുര്‍വേദത്തില്‍ ശ്വാസരോഗം എന്നാണ് ആസ്ത്മ അറിയപ്പെടുക. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായത്തിലും ആസ്ത്മ വരാം.

ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന അലര്‍ജിഘടകങ്ങള്‍ നിരവധിയാണ്. വീടിനകത്തും തൊഴിലിടങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം ഇത്തരം അലര്‍ജിഘടകങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശങ്ങളെ അലര്‍ജി ബാധിക്കുന്നതോടെ ആസ്ത്മ ഉണ്ടാകുന്നു. ഒരാളില്‍ത്തന്നെ ഒന്നിലധികം അലര്‍ജിഘടകങ്ങള്‍ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവ ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. പാരമ്പര്യമായും ചിലരില്‍ ആസ്ത്മ ഉണ്ടാകാം.

പൊടിയില്‍ ജീവിക്കുന്ന പൊടിച്ചെള്ളുകളാണ് ആസ്ത്മയ്ക്കു പിന്നിലെ പ്രധാന വില്ലന്‍. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍ ഇവയിലെ പൊടികള്‍ ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ പുസ്തകങ്ങള്‍, കാര്‍പെറ്റുകള്‍, തുണികള്‍ ഇവയിലെ പൊടികളും ആസ്ത്മയ്ക്ക് ഇടയാക്കും. സിഗരറ്റ് പുക, വാഹനങ്ങളില്‍നിന്നുള്ള പുക, അടുപ്പില്‍നിന്നുള്ള പുക, ഇവ ആസ്ത്മാ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്്. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ ഇവയുടെ രോമങ്ങള്‍, ചിറകുകള്‍, ഉമിനീര്‍, ചര്‍മപാളികള്‍, മൂത്രം എന്നിവ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. പ്രിന്റിങ്, പെയിന്റിങ്, കീടനാശിനി, പ്ലാസ്റ്റിക് വ്യവസായം, ക്വാറികള്‍, കയര്‍മേഖല ഇവയുമായി ബന്ധപ്പെട്ട് തൊഴില്‍ചെയ്യുന്നവര്‍ക്കും ആസ്ത്മയ്ക്ക് സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളില്‍ ആസ്ത്മയുണ്ടാകാന്‍ ഇടയാക്കാറുണ്ട്. ഗര്‍ഭധാരണവേളകള്‍, ആര്‍ത്തവത്തിനുമുമ്പ്, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളില്‍ ചിലരില്‍ ആസ്ത്മ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കം, ജലദോഷം, വൈറസ്ബാധ ഇവയും ആസ്ത്മയ്ക്ക് ഇടയാക്കും. ചിലയിനം ഭക്ഷണങ്ങളും ആസ്ത്മയ്ക്ക് ഇടവരുത്താറുണ്ട്. പൂമ്പൊടി, കൊതുകുതിരി, കാലാവസ്ഥയിലെ മാറ്റങ്ങള്‍, കാറ്റുള്ള ദിവസങ്ങള്‍ ഇവയൊക്കെ ആസ്ത്മയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.

സാധാരണഗതിയില്‍ ശ്വാസനാളികളിലെ അയഞ്ഞപേശികളും നേര്‍ത്ത കലകളും വായുസഞ്ചാരത്തെ സുഗമമാക്കും. ആസ്ത്മയുള്ളവരില്‍ പലതരത്തില്‍ വായുസഞ്ചാരത്തിന് തടസ്സങ്ങള്‍ വരാറുണ്ട്. അലര്‍ജിഘടകങ്ങളോട് ശരീരത്തിന്റെ അമിത പ്രതികരണംമൂലം ശ്വാസനാളിയുടെ ഭിത്തികള്‍ മുറുകി ചുരുങ്ങുന്നത് വായുവിന് കടന്നുപോകാന്‍ വേണ്ടത്ര സ്ഥലം ഇല്ലാതാക്കുന്നു. കൂടാതെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്‌ളേഷ്മപാളികള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുന്നതും വായുസഞ്ചാരം കുറയ്ക്കുന്നു. നീരുകെട്ടിയ ശ്വാസനാളികളില്‍നിന്ന് കഫം ധാരാളം ഉല്‍പ്പാദിപ്പിക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തും. ഇതിനുപുറമെ ശ്വാസനാളികളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പേശീസഞ്ചയങ്ങള്‍ ആസ്ത്മാരോഗിയില്‍ പെട്ടെന്ന് സങ്കോചിക്കുന്നത് ശ്വാസനാളങ്ങള്‍ വലിഞ്ഞുമുറുകി അവയുടെ വ്യാസത്തെ കുറച്ച് ശ്വസനത്തെ ആയാസകരമാക്കുന്നു.

ലക്ഷണങ്ങള്‍

ശ്വാസതടസ്സം ഇടയ്ക്കിടെ ഉണ്ടാവുക, ചുരുങ്ങിയ ശ്വാസനാളത്തില്‍ക്കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട് നീണ്ടുനില്‍ക്കുന്ന ചുമ. കൂടെക്കൂടെ കഫക്കെട്ട്, നെഞ്ചില്‍ വലിഞ്ഞുമുറുക്കം, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക, വ്യായാമസമയത്തുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്നപോലെയുള്ള ശബ്ദം, കൂടെക്കൂടെ ജലദോഷവും ചുമയും, അധ്വാനിക്കുമ്പോള്‍ കിതപ്പ്. രക്തബന്ധമുള്ളവര്‍ക്ക് ആസ്ത്മയോ, അലര്‍ജിയോ അതുമൂലമുള്ള രോഗങ്ങളോ വന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളെ പ്രത്യേക പരിഗണനയോടെ കാണണം.

കുട്ടികളില്‍ ഏറിവരുന്ന ആസ്ത്മയുടെ കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, കുപ്പിപ്പാലിന്റെയും ടിന്‍ഫുഡിന്റെയും അമിതോപയോഗംപോലെയുള്ള ആഹാരരീതിയില്‍ വന്ന മാറ്റങ്ങള്‍, വേണ്ടത്ര മുലപ്പാല്‍ നല്‍കാതിരിക്കുക ഇവ കുട്ടികളില്‍ പ്രധാനമായും ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. ആറുമാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍മുതല്‍ ആസ്ത്മ കണ്ടുവരുന്നു. വീടിനുപുറത്ത് നന്നായി കളിച്ചുവളരാത്ത കുട്ടികളിലും ആസ്ത്മയ്ക്കുള്ള സാധ്യത കൂടുതലാണ്. നേരം പുലരാറാകുമ്പോഴുള്ള ചുമ, അര്‍ധരാത്രിയില്‍ തുടരെയുള്ള ചുമ, ശ്വാസംമുട്ടല്‍മൂലം സംസാരിക്കാന്‍ കഴിയാതിരിക്കുക, ശ്വാസംമുട്ടല്‍മൂലം കൈകള്‍ വശത്തു കുത്തി എഴുന്നേറ്റിരിക്കുക തുടങ്ങിയവയാണ് ആസ്ത്മയുള്ള കുട്ടികളുടെ പ്രധാന ലക്ഷണങ്ങള്‍. കൃത്യമായി ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം മാതാപിതാക്കളുടെ ക്രിയാത്മകമായ സമീപനവും കുട്ടികളുടെ ആസ്ത്മാ നിയന്ത്രണത്തില്‍ അനിവാര്യമാണ്. രോമങ്ങള്‍കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, കമ്പിളികള്‍, പഴയ സാധനങ്ങള്‍ ഇവ ഒഴിവാക്കണം. ആസ്ത്മാബാധിതരായ കുട്ടികള്‍ക്ക് അമിതനിയന്ത്രണമോ ലാളനയോ പാടില്ല. ക്ലാസ് ടീച്ചറോട് ആസ്ത്മാരോഗമുള്ള കാര്യം രക്ഷിതാക്കള്‍ തുറന്നുപറയണം. കളിക്കിടയില്‍ ആസ്ത്മാ കൂടുന്നുവെങ്കില്‍ അതിനുള്ള മരുന്നും സ്‌കൂളില്‍ കൊടുത്തുവിടേണ്ടതാണ്.

ഗര്‍ഭകാലവും ആസ്ത്മയും

ആസ്ത്മയുള്ള സ്ത്രീകളില്‍ ഗര്‍ഭിണികളാകുമ്പോള്‍ ചിലരില്‍ രോഗം വര്‍ധിക്കാറുണ്ട്. മറ്റു ചിലരില്‍ രോഗാവസ്ഥ അതേപടി നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ആസ്ത്മാരോഗം കുറയുന്നവരുമുണ്ട്. ശ്വാസകോശത്തിനും അനുബന്ധ അവയവങ്ങള്‍ക്കും ഗര്‍ഭകാലത്ത് പലവിധ വ്യതിയാനങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഉള്ളില്‍ വളരുന്ന കുഞ്ഞിനു വേണ്ടിവരുന്ന അധിക ഓക്‌സിജനുവേണ്ടി ശ്വാസകോശങ്ങള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാറുണ്ട്. ഗര്‍ഭിണിക്ക് സ്ഥിരമായി ആസ്ത്മ വന്നാല്‍ കുഞ്ഞിന്റെ വലുപ്പം കുറയാനും മാസംതികയാതെ പ്രസവിക്കാനും സാധ്യതയേറെയാണ്. അമ്മയ്ക്ക് ആസ്ത്മ ഗുരുതരമായാല്‍ ഗര്‍ഭസ്ഥശിശുവിന് ഓക്‌സിജന്‍ ആവശ്യത്തിന് ലഭിക്കാതെ വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം ഇവ ഉണ്ടാകാം. അതിനാല്‍ ആസ്ത്മയുള്ളവര്‍ ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകഴിക്കേണ്ടത് അനിവാര്യമാണ്.

പുകവലിയും ആസ്ത്മയും

പരിസരമലിനീകരണം ഉണ്ടാക്കുന്നതില്‍ ഒന്നാമന്‍ പുകയിലപ്പുകയാണ്. ആസ്ത്മയുണ്ടാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്ന് പുകയിലപ്പുകയാണ്. കൂടാതെ കുട്ടികളില്‍ ആസ്ത്മ തുടങ്ങുന്നതിനും ഇത് ഇടയാക്കാറുണ്ട്. കൌമാരത്തില്‍ പുകവലിക്കുന്നവരെ ആസ്ത്മ വിടാതെ പിടികൂടാറുണ്ട്. എരിയുന്ന സിഗരറ്റ്/ബീഡി ഇവയില്‍നിന്നു പരക്കുന്ന പുകയില്‍ അപകടഘടകങ്ങള്‍ ഏറെയാണ്. ഗര്‍ഭകാലത്ത് അമ്മ പുകവലിക്കുകയോ പരോക്ഷപുക ഏല്‍ക്കുകയോ ചെയ്യുന്നത് നവജാതശിശുവിന്റെ തൂക്കം കുറയ്ക്കും. കൂടാതെ കുഞ്ഞിന്റെ ശ്വാസനാളവ്യാപ്തിയും ശ്വാസകോശവളര്‍ച്ചയും കുറഞ്ഞിരിക്കും. കുട്ടിക്കാല ആസ്ത്മ ഇവരില്‍ കൂടുതലാകും.

നിക്കോട്ടിന്‍, അമോണിയ, അക്രോലിന്‍, അസെറ്റാല്‍ഡിഹൈഡ്, ഹൈഡ്രോസയനിക് ആസിഡ് തുടങ്ങി പുകയിലപ്പുകയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശ്വാസനാളത്തിന് തകരാറുണ്ടാക്കി ആസ്ത്മയ്ക്ക് ഇടയാക്കുന്നു. പരോക്ഷ പുകവലി ഏല്‍ക്കുന്ന ആസ്ത്മാരോഗികളില്‍ ലക്ഷണങ്ങള്‍ ശക്തമാകും. ആസ്ത്മയെ തടയാന്‍ പുകയിലയെ അകറ്റിനിര്‍ത്തിയേ മതിയാകൂ.

ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുക. ഔഷധത്തോടൊപ്പം ജീവിതശൈലി ക്രമീകരണം, ലഘുവ്യായാമം, ശ്വസനവ്യായാമം, വിശ്രമം ഇവയും അനിവാര്യമാണ്. തണുത്ത ഭക്ഷണം, തണുത്ത വെള്ളം, തൈര്, പാല്‍, പുളിയുള്ള ഓറഞ്ച്, പഴം, പൈനാപ്പിള്‍, കക്ക, ചെമ്മീന്‍, നിറംചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇവ ആസ്ത്മയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കണം. മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍ ഇവയും ഒഴിവാക്കണം. ആപ്പിള്‍, ഉള്ളി ഇവയിലടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന പ്രോട്ടീന്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താറുണ്ട്. വെളുത്തുള്ളി, അലര്‍ജിക്ക് കാരണമാകുന്ന ഫ്രീറാഡിക്കിളുകളെ നിയന്ത്രിക്കും. കറികളില്‍ വെളുത്തുള്ളിക്കു പുറമെ ജീരകം, മഞ്ഞള്‍, കറിവേപ്പില, കുരുമുളക് ഇവ ധാരാളം ചേര്‍ക്കുന്നത് ആസ്ത്മാരോഗിക്ക് ഗുണകരമാണ്. കോവയ്ക്ക, പാവയ്ക്ക, പടവലങ്ങ, ചുരക്ക, വെള്ളരി, വഴുതന, ചുണ്ടയ്ക്ക തഴുതാമ ഇവ ഭക്ഷണത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കണം.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവരുടെ ശ്രദ്ധയ്ക്ക്

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തില്‍ മുന്‍കരുതലുകള്‍ വേണം. ഉപ്പ് രക്തസമ്മര്‍ദത്തിന്റെ ശത്രുവാണ്. അച്ചാര്‍, പപ്പടം, ഉപ്പു ചേര്‍ത്ത ചിപ്‌സ് എന്നിവയെല്ലാം അനിയന്ത്രിതമായി കഴിക്കരുത്. ആഹാരനിയന്ത്രണം സദ്യയുടെ പേരില്‍ കൈവിടരുതെന്നു ചുരുക്കം. സദ്യയില്‍ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാന്‍ സാധ്യതയേറെയാണ്. ആഘോഷമല്ലേ, കഴിച്ചോട്ടെ എന്ന മട്ടില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവു വരുത്തരുത്.

ഉത്സവകാലങ്ങളിവും മറ്റും സദ്യ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ലെന്ന് ഓര്‍മവയ്ക്കുക. റസിഡന്റ്‌സ് അസോസിയേഷന്‍ വക, ഓഫീസ് വക,, വീട്ടില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നുമുള്ള ഓഹരികള്‍.... അകത്താക്കുന്ന മധുരത്തിനു കണക്കില്ല. ഇതെല്ലാം കൂടി കഴിക്കുമ്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നത്. പ്രമേഹ രോഗികള്‍ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗര്‍ നിയന്ത്രണവിധേയമാകാനുള്ള പോംവഴി.

അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഉത്‌സവനാളുകളിലെ സദ്യയില്‍ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും തുടര്‍ച്ചയായി പല ദിവസങ്ങളില്‍ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും. കഴിക്കുന്നതിന്റെ അളവില്‍ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉപ്പേരിയും പായസവും കഴിക്കുന്നതില്‍ മിതത്വം പാലിക്കണം.

ഉത്സവനാളുകളില്‍ ദിവസം മൂന്നുനേരം സദ്യയ്‌ക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ..എന്നിങ്ങനെ പലതരം അച്ചാറുകള്‍ വിളമ്പാറുണ്ട്. അച്ചാറുകള്‍ കൂടുതലായി കഴിക്കരുത്. ചിലര്‍ തൈരിനൊപ്പവും ധാരാളം ഉപ്പു ചേര്‍ത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മര്‍ദമുള്ളവര്‍ തീര്‍ച്ചയായും കുറയ്ക്കണം. പിന്നെ പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തില്‍ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതര്‍ക്കു മധുരവും ഉപ്പും പ്രശ്‌നമാണ്.

സദ്യയ്ക്കു വിഭവങ്ങള്‍ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്‌സ് തയാറാക്കുന്നതിന്. ചിപ്‌സിന്റ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്‌സ് കഴിച്ചാല്‍ത്തന്നെ 400 കലോറി ശരീരത്തിലെത്തും. ഏത്തയ്ക്ക ചിപ്‌സ്, ശര്‍ക്കരവരട്ടി...എന്നിങ്ങനെ ചിപ്‌സ് തന്നെ പലതരം. ഇവ അളവില്‍ കുറച്ചുമാത്രം കഴിക്കുക. പാചകത്തിന് ഏതു തരം എണ്ണ ഉപയോഗിച്ചാലും അളവില്‍ കുറയ്ക്കണം.

കുട്ടികളിലെ അലര്‍ജി തടയാന്‍

അച്ഛനോ, അമ്മയോ അലര്‍ജിയുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്.

മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ സൂക്ഷിക്കുകയും വേണം. കുട്ടിയുടെ ബെഡ്, തലയണ എന്നിവയ്ക്ക് പൊടി കടക്കാത്ത വിധത്തിലുള്ള കവറുകള്‍ തയ്പിച്ചിടുക. ഈ കവറുകള്‍ രണ്ടാഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കണം. രണ്ടാഴ്ചയില്‍ ഒരു തവണ വീതം കുട്ടിയുടെ പുതപ്പ്, ബെഡ്ഷീറ്റ് എന്നിവ ചൂടുവെള്ളത്തില്‍ അലക്കുക. ഭിത്തിയില്‍ കലണ്ടര്‍, പെയ്ന്റിങ്ങുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക.

വസ്ത്രങ്ങള്‍ അഴയില്‍ തൂക്കിയിടരുത്. അവ മടക്കി അലമാരയില്‍ തന്നെ വയ്ക്കുക. മുഷിഞ്ഞ തുണികളും മടക്കിത്തന്നെ വയ്ക്കണം. പഠനമുറിയില്‍ അത്യാവശ്യത്തിനുള്ള പുസ്തകങ്ങളും ബുക്കുകളും മാത്രം സൂക്ഷിക്കുക. അലര്‍ജി പ്രശ്‌നമുള്ള കുട്ടികളുണ്ടെങ്കില്‍ മുറിയില്‍ കാര്‍പറ്റ് ഒഴിവാക്കണം. വാതിലുകള്‍ക്കും ജനലുകള്‍ക്കും കട്ടി കൂടുതലുള്ള കര്‍ട്ടന്‍ ഇടരുത്. അവയിലടിഞ്ഞു കൂടുന്ന പൊടി തട്ടിക്കളയാന്‍ ബുദ്ധിമുട്ടാണ്. അതേസമയം കനം കുറഞ്ഞ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ പൊടി നീക്കം ചെയ്യുന്നതിന് എളുപ്പമാണ്.

മുതിര്‍ന്നവരേക്കാള്‍ കൂടുതലായി വളര്‍ത്തുമൃഗങ്ങള്‍ മൂലം അലര്‍ജിയുണ്ടാകുന്നത് കുട്ടികളിലാണ്. കുട്ടികള്‍ ഇവയെ ധാരാളം സമയം ഓമനിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നത് അലര്‍ജിയെ ക്ഷണിച്ചു വരുത്തുന്നു. പശുക്കള്‍, എരുമ എന്നീ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയും അലര്‍ജിക്കു കാരണമാകാം. തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞുപൊന്തല്‍, ശരീരമാകെ ചുവന്നു തടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍. ഇവ ആസ്ത്മയായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വരാവുന്നതാണ്.

വളര്‍ത്തുപക്ഷികളുടെയും മറ്റും തൂവലുകളാണ് കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നത്. ഇതില്‍ കോഴിയും ഉള്‍പ്പെടുന്നുണ്ട്. പൂച്ചയുടെ ഉമിനീരില്‍ അടങ്ങിയിട്ടുള്ള ഒരു പദാര്‍ത്ഥമാണ് അലര്‍ജിയുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഒരു തരം ആസ്ത്മയുണ്ടാക്കുമത്രേ. നായയുടെ രോമ ങ്ങളിലും ഉമിനീരിലുമാണ് പ്രധാന അലര്‍ജന്‍ അടങ്ങിയിട്ടുള്ളത്. നായയുമായി അടുത്തിടപഴകുന്ന കുട്ടികളില്‍ നേസല്‍ അലര്‍ജി, വലിവ്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, നായയുടെ ഉമിനീര്‍ പറ്റിയ ഭാഗം ചൊറിഞ്ഞു തിണര്‍ക്കുക എന്നീ അസുഖങ്ങള്‍ ഉണ്ടാകാം. പശുവിന്റെ രോമങ്ങളും മൂത്രവുമാണ് പൊതുവേ അലര്‍ജിയുണ്ടാക്കുന്നത്. കൈകളിലെ തിണര്‍പ്പാണ് ലക്ഷണം. ആസ്ത്മ, അലര്‍ജിരോഗങ്ങള്‍ എന്നിവ ബാധിച്ചിട്ടുള്ള കുട്ടികള്‍ പൂച്ചയുമായി സമ്പര്‍ക്കം നിര്‍ബന്ധമായും കുറയ്ക്കണം. വളര്‍ത്തുമൃഗങ്ങളുമായി കുട്ടികളെ കഴിയുന്നത്ര അകറ്റി നിര്‍ത്തുക. അലര്‍ജി ലക്ഷണങ്ങള്‍ കുറഞ്ഞുകൊള്ളും. വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീട്ടിനുള്ളില്‍ കയറ്റരുത്.

അര്‍ബുദം: ചില കരുതലുകള്‍

നാം ശ്വസിക്കുന്ന വായുവും, വെള്ളവുമൊക്കെ മലിനമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആളുകളെ ഏറ്റവുംകൂടുതല്‍ ആശങ്കപ്പെടുത്തുന്ന രോഗമാണ് അര്‍ബുദം. ഇക്കാരണത്താല്‍തന്നെ അര്‍ബുദത്തിന് വഴിവെക്കുന്ന എന്തും; ഭക്ഷണം, വസ്തുക്കള്‍, അന്തരീക്ഷം ഇവയെല്ലാം ഒഴിവാക്കാന്‍ ആളുകള്‍ ശ്രദ്ധിക്കുന്നു. അര്‍ബുദത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇവയെല്ലാം സാഹചര്യങ്ങളനുസരിച്ച് വിലയിരുത്തുക വിഷമകരവുമാണ്. അതിനാല്‍ ചിലകാര്യങ്ങള്‍ അര്‍ബുദകാരകമാണോ എന്ന സന്ദേഹമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

കൃത്രിമ മധുരം

സോഷ്യല്‍മീഡിയ വഴി ഇവയുടെ രോഗസാധ്യത പ്രചരിച്ചിരുന്നെങ്കിലും ശാസ്ത്രീയമായി ഇക്കാര്യം തെളിഞ്ഞിട്ടില്ല. സാക്കറിന്‍ എലികളില്‍ അര്‍ബുദമുണ്ടാക്കുന്നതായികണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അവയുടെ ശരീരം സാക്കറിനോട് പ്രതികരിക്കുന്നത് നമ്മുടേതില്‍നിന്ന് വ്യത്യസ്തമായാണ്.

എക്‌സ്‌റേ

ചെറിയഅളവ് എക്‌സ്‌റേ പോലും അര്‍ബുദത്തിന് കാരണമായേക്കാം. എന്നാല്‍, ഉയര്‍ന്ന അളവാണ് അപകടകരം.

സെല്‍ഫോണ്‍

എക്‌സ്‌റേ പുറത്തുവിടുന്ന അതേയിനം ഊര്‍ജംതന്നെയാണ് ഇവിടെയും പ്രസരിക്കുന്നത്. എങ്കിലും പഠനങ്ങളിലൊന്നും സെല്‍ഫോണും അര്‍ബുദവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. കൂടുതല്‍ സംസാരിക്കുന്നത് ലാന്‍ഡ് ലൈനിലാക്കുക, ഹെഡ് സെറ്റ് ഉപയോഗിക്കുക ഇവ സുരക്ഷിതമാര്‍ഗങ്ങളായി നിര്‍ദേശിക്കപ്പെടുന്നു.

മാട്ടിറച്ചി

അധികം കഴിക്കരുതെന്നാണ് പൊതുവേയുള്ള ഉപദേശം. ദിവസവും ഒരു ഹോട്ട്‌ഡോഗ് കഴിക്കുന്നവര്‍ക്ക് വന്‍കുടലില്‍ അര്‍ബുദം വരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ലൈംഗികബന്ധം

ശുചിത്വമില്ലായ്മ എച്ച്.പി.വി. വൈറസ് ബാധയ്ക്ക് കാരണമാകും. ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധവും അപകടമാണ്. 11നും 26നുമിടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികള്‍ കുത്തിവെപ്പെടുക്കുന്നത് ഗുണകരമാണ്.

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം

പ്ലാസ്റ്റിക് കുപ്പിയിലടങ്ങിയിട്ടുള്ള ബയോസ്ഫിനോള്‍ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും അര്‍ബുദവുമായുള്ള ബന്ധം തെളിഞ്ഞിട്ടില്ല. എന്തായാലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പല്ലടയ്ക്കാനുപയോഗിക്കുന്ന വസ്തുക്കള്‍

മെര്‍ക്കുറിയാണ് ഇവിടെ സംശയത്തിന്റെ നിഴലില്‍. പക്ഷേ രോഗകാരകമാണെന്ന് തെളിഞ്ഞിട്ടില്ല.

സ്‌പ്രേകള്‍

ഇവ രോഗകാരമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഫ്‌ളൂറൈഡുകള്‍

വെള്ളത്തില്‍ ഇവയുടെ അളവ് കൂടുതലായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. എന്നാല്‍, അര്‍ബുദവുമായുള്ള ബന്ധം തെളിഞ്ഞിട്ടില്ല.

പെയിന്റും കീടനാശിനിയും

വോളട്ടൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ട്‌സ് എന്ന ഗണത്തില്‍പ്പെടുന്ന ഇവ അര്‍ബുദകാരകമായ രാസവസ്തുക്കള്‍ അടങ്ങിയവയാണ്.

വൈദ്യുതലൈനുകള്‍

എക്‌സ്ട്രീമിലി ലോ ഫ്രീക്വന്‍സി റേഡിയേഷനാണ് ഇവ പ്രസരിപ്പിക്കുന്നത്. അപകടാവസ്ഥ തെളിഞ്ഞിട്ടില്ല. എങ്കിലും വൈദ്യുതോപകരണങ്ങളില്‍നിന്ന് അകലം പാലിക്കുന്നതാണ് സുരക്ഷിതം.

മലിനീകരണം

വായുമലിനീകരണം കൊണ്ട് വര്‍ഷം 2.20 ലക്ഷം പേര്‍ക്ക് ശ്വാസകോശാര്‍ബുദം വരുന്നുണ്ടെന്നാണ് കണക്ക്. മലിനീകരണം കൂടിയ പ്രദേശത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കണം.

നിയന്ത്രിക്കാം രക്തസമ്മര്‍ദ്ദം

രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ സ്വാഭാവികമായി ചെലുത്തുന്ന മര്‍ദം ആണ് രക്തമര്‍ദം. 120/80mm hg എന്നതാണ് അനുയോജ്യമായ രക്ത മര്‍ദം. എന്നാല്‍ പ്രഷര്‍ നിലയില്‍ കാര്യമായ മാറ്റം ഉണ്ടാവുകയും അത് സ്ഥായിയായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ രക്തതിമര്‍ദം എന്ന രോഗാവസ്ഥയായി മാറും. മാരകമായ ആക്രമണത്തിന് തൊട്ട് മുമ്പ് വരെ പതുങ്ങിയിരിക്കുന്ന ഒരു രോഗമാണ് രക്താതിമര്‍ദം. രക്തസമ്മര്‍ദം വളരെ കൂടുന്നത് വരെ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തിനാല്‍ ഏറിയ പങ്ക് രോഗികളും രോഗമുണ്ടെന്ന് അറിയുന്നില്ല. പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന രോഗമാണ് അമിത രക്തസമ്മര്‍ദം. ജീവിതശൈലിയില്‍ വരുത്തുന്ന അനുയോജ്യമായ ക്രമീകരണങ്ങളിലൂടെ തന്നെ രക്താതിമര്‍ദത്തിന്റെ ആരംഭഘട്ടത്തെ നിയന്ത്രിക്കാനാവും. കണ്ടുപിടിക്കാന്‍ ഏറ്റവും എളുപ്പമുള്ള രോഗമാണെങ്കിലും പകുതിയിലധികം പേര്‍ക്കും രോഗമുള്ളതായി അറിയാറില്ല. മസ്തിഷ്‌കാഘാതത്തിന്റെയോ ഹൃദയാഘാതത്തിന്റെയും രൂപത്തില്‍ രക്തസമ്മര്‍ദം കടന്നുവരുമ്പോഴാണ് പലരും രോഗത്തെ തിരിച്ചറിയുക.

ഉയര്‍ന്ന രക്തസമ്മര്‍ദം വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തിന്റെ പേശികള്‍ക്ക് ആയാസവും ഹൃദയത്തിന് വീക്കവും ഉണ്ടാക്കി ഹൃദയാഘാതത്തിനിടയാക്കും.പക്ഷാഘാതത്തിനുള്ള പ്രധാന കാരണവും അമിത രക്തസമ്മര്‍ദമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കയിലെ രക്തയോട്ടം കുറക്കുന്നു. തലച്ചോറിലെ രക്തസ്രാവം മൂലമുള്ള ഓര്‍മക്കുറവിന് ഇടയാക്കും. അമിത രക്തസമ്മര്‍ദം തലച്ചോറിലെ രക്തം കട്ടപിടിക്കാനോ പൊട്ടിയൊലിക്കാനോ ഇടയാക്കും.

പൊണ്ണത്തടി, പുകവലി, മദ്യപാനം, അമിത ഭക്ഷണം, ഹീനഭക്ഷണം ഇവക്ക് രക്താതി മര്‍ദവുമായി അടുത്ത ബന്ധമാണുള്ളത്. പ്രായം കൂടുന്തോറും രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുകയും കൂടുതല്‍ മുറുക്കമുള്ളതാകുകയും ചെയ്യുന്നത് ചിലരില്‍ രക്താതിമര്‍ദത്തിനിടയാക്കും. കളികള്‍, വ്യായാമം, ഇവയില്‍ നിന്നകന്നതും നാടന്‍ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുന്നതും കുട്ടികളില്‍ രക്തസമ്മര്‍ദം കൂട്ടാറുണ്ട്. കൂടാതെ വൃക്കരോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ ഘടകങ്ങളും രക്താതിമര്‍ദം കൂട്ടുന്നുണ്ട്. പാരമ്പര്യവും രക്താതിമര്‍ദത്തിന് വഴിയൊരുക്കാറുണ്ട്. പൊതുവേ ലക്ഷണങ്ങള്‍ പ്രകടമാക്കാറില്ലെങ്കിലും തലകറക്കം, തലക്ക് പുറകില്‍ വേദന, കിതപ്പ് ഇവ ചിലരില്‍ കാണാറുണ്ട്.

സ്ത്രീകളില്‍ ഗര്‍ഭകാലത്തും ആര്‍ത്തവ വിരാമകാലത്തും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത ചിലരില്‍ കൂടാറുണ്ട്. ഗര്‍ഭിണികളുടെ പ്രായം 18 വയസ്സില്‍ താഴെയാകുന്നതും 35 വയസ്സിന് മുകളിലാകുന്നതും രക്തസമ്മര്‍ദ സാധ്യതയെ വര്‍ധിപ്പിക്കാറുണ്ട്. കൂടാതെ അമിതവണ്ണം, പ്രമേഹം, വൃക്കരോഗങ്ങള്‍, പോഷകക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയ ഘടകങ്ങളും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദം ഉയര്‍ത്താറുണ്ട്. കൂടാതെ ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്നവര്‍ക്കും രക്താതിമര്‍ദ സാധ്യത ഉണ്ട്.

ഭക്ഷണശീലങ്ങളില്‍ വന്ന ഗുണകരമല്ലാത്ത മാറ്റങ്ങള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്ന പ്രധാനഘടകമാണ്. ഉപ്പും കൊഴുപ്പും മധുരവും ചേര്‍ന്ന ബേക്കറി വിഭവങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അച്ചാര്‍, പപ്പടം, ചുവന്ന മാംസം, സംസ്‌കരിച്ച വിഭവം, ഉണക്കമീന്‍ ഇവ അനിയന്ത്രിതമായ രക്തസമ്മര്‍ദത്തതിന് വഴിയൊരുക്കുമെന്നതിനാല്‍ ഉപേക്ഷിക്കേണ്ടതാണ്. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുമ്പേ അടുത്ത ഭക്ഷണം കഴിക്കുക, അമിതമായി കഴിക്കുക തുടങ്ങിയവയും രക്തസമ്മര്‍ദം ഉയര്‍ത്തും. ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.

നിത്യവും ശീലമാക്കുന്ന ലഘുവ്യായാമങ്ങള്‍ക്ക് രക്താതിമര്‍ദത്തെ നിയന്ത്രിക്കാനാകും. നടത്തം, ജോഗിങ്, സൈക്‌ളിങ്, നീന്തല്‍ തുടങ്ങിയവയില്‍ യോജിച്ചത് ഡോക്ടറുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കാം. സൂര്യ നമസ്‌കാരം, ഭുജംഗാസനം ഇവയും ഗുണകരമാണ്. രക്തസമ്മര്‍ദത്തെ കൂട്ടുന്ന ഘടകങ്ങളിലൊന്നായ മാനസിക സമ്മര്‍ദത്തെ കുറക്കാനും വ്യായാമത്തിന് കഴിയും.

മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, അയല, മത്തി, ചൂര, കിളിമീന്‍, ഇവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണ ശീലങ്ങള്‍ രക്താതി മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്തും. പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, തക്കാളി, ഓറഞ്ച്, ഉരുളക്കിഴങ്ങ് ഇവയും ഗുണകരമാണ്. മുരിങ്ങയില, ചീരയില, തഴുതാമയില, പാലക്, ചീര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ബീറ്റ്‌റൂട്ട് ഇവ രക്താതിമര്‍ദത്തെ കുറക്കുന്നതോടൊപ്പം നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യും. വെളുത്തുള്ളി, ചുക്ക്, സര്‍പഗന്ധി, നെല്ലിക്ക, തഴുതാമ, ചെറുവഴുതിന, വെണ്‍ വഴുതിന, ഓരില, മൂവില, നിര്‍മരുത്, ഗുഗ്ഗുലു, മുരിങ്ങ, വയല്‍ച്ചുള്ളി ഇവ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ (ഓര്‍ഗാനോ സള്‍ഫര്‍ സംയുക്തങ്ങള്‍) രക്തക്കുഴലുകളിലെ പേശികളെ ഭാഗികമായി അയച്ച് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുകയും ചെയ്യും. വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് അള്‍സര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കറികളില്‍ ചേര്‍ത്തുപയോഗിക്കണം. അരച്ച് 10 മിനിട്ടിന് ശേഷം കറികളില്‍ ചേര്‍ക്കുന്നതാണ് ഗുണകരം. നെല്ലിക്ക, മഞ്ഞള്‍, പാട നീക്കിയ മോര്, ചുമന്നുള്ളി, ഇവയും ഏറെ ഗുണകരമാണ്. കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദത്തിന്റെ തോത് നിര്‍ണയിക്കുകയും ജീവിതശൈലിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും വേണം.

പ്രമേഹം: കാരണവും പരിഹാരവും

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എനര്‍ജി പ്രൊവൈഡ് ചെയ്യുന്നത് ഗ്ലൂക്കോസ് അഥവാ പഞ്ചസാരയാണ്. പഞ്ചാസാരയുടെ അളവ് പരിധിക്കപ്പുറത്തേക്ക് കൂടന്നതാണ് പ്രമേഹ രോഗമാകുന്നത്. രക്തത്തിലെ ഷുഗറിന്റെ അളവ് കണ്‍ട്രോളര്‍ ചെയ്യുന്ന ഹോര്‍മോണ്‍ ഇന്‍സുലിനാണ്. ഇന്‍സുലിന്റെ ഉത്പാദനം കുറയുന്നതോ, ഇല്ലാതാകന്നതോ ആയ അവസ്ഥയാണ് പ്രമേഹം.

ശരീരത്തെ ബാധിക്കുന്ന രണ്ടു തരം പ്രമേഹങ്ങളുണ്ട്

ഒന്നാമത്തേത് ശരീരത്തില്‍ ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. രണ്ടാമതായി ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്ന അവസ്ഥ.

ഉലുവ മണിക്കൂറുകളോളം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ജ്യൂസാക്കി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ ഉത്തമമാണ്. വെറും വയറ്റില്‍ ഈ ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തില്‍ നിന്നും രക്ഷപെടാം. പാവയ്ക്കയുടെ കുരുവും തോലും കളഞ്ഞതിനു ശേഷം ജ്യൂസാക്കി കഴിക്കുക. വെറും വയറ്റില്‍ തന്നെയാണ് പാവയ്ക്കാ ജ്യൂസും ഉപയോഗിക്കേണ്ടത്.

ഭക്ഷണത്തിന് രുചി പകരാന്‍ ഉപയോഗിക്കുന്ന കറുകപ്പട്ടയാണ് മറ്റൊരു മരുന്ന്. കറുകപ്പട്ട പൊടിച്ച ശേഷമാണ് ഉപയോഗിക്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ കറുകപ്പട്ടപൊടിച്ചതും ചേര്‍ത്ത് ഇരുപത് മിനിറ്റ് തിളപ്പിക്കുക. പിന്നീട് ഈ മിശ്രിതം തണുപ്പിച്ച് കുടിക്കുക. പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

ക്ഷീണമകറ്റാം

വിവിധ രോഗങ്ങള്‍ക്കു പുറമേ ജോലി, യാത്ര, ജീവിതരീതി, പ്രായം തുടങ്ങിയവയൊക്കെയാണ് പലപ്പോഴും ക്ഷീണത്തിലേക്ക് നമ്മളെ തള്ളിവിടുന്നത്. ഈ ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. കൂട്ടുകാരുമൊത്തോ അല്ലെങ്കില്‍ കുടുംബത്തിനൊപ്പമോ ഒരു ഔട്ടിങ് പ്ലാന്‍ ചെയ്തു കാത്തിരിക്കുമ്പോഴായിരിക്കും അവാനശ്യ ക്ഷീണം ഓടിയെത്തുക. ഒന്നുകില്‍ യാത്ര വേണ്ടെന്നു വയ്ക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യാത്ര പോയാലോ ഒന്നിനും ഒരു മൂഡ് തോന്നുകയുമില്ല. അറിയാതെ നമ്മള്‍ നമ്മളെ തന്നെ ശപിക്കുന്ന അവസ്ഥ. ഈ അവസ്ഥ ഇല്ലാതാക്കാന്‍ താഴെപ്പറയുന്ന രീതികള്‍ ഒന്നു പരീക്ഷിച്ചു നോക്കാം

1. വ്യായാമം ചെയ്യാം

ക്ഷീണിച്ചിരിക്കുമ്പോള്‍ നമുക്ക് ഒരിക്കലും വ്യായാമം ചെയ്യാന്‍ തോന്നുകയില്ല. എവിടെയെങ്കിലും ഒന്നു കിടന്നാല്‍ മതി എന്നായിരിക്കും ചിന്ത. എന്നാല്‍ പഠനങ്ങള്‍ കാണിക്കുന്നത് ശാരീരിക വ്യാമങ്ങള്‍ ചെയ്യുന്നതു നമ്മുടെ എനര്‍ജി ലെവല്‍ കൂടുമെന്നാണ്. അതി രാവിലെ എഴുന്നേറ്റ് ഓടുക, വേഗതയോടെ നടക്കുക, യോഗ, സൈക്ലിങ് എന്നിവ നമ്മുടെ എനര്‍ജി കൂട്ടുന്ന വ്യായാമങ്ങളാണ്.

2. ധാരാളം വെള്ളം കുടിക്കാം

കാറിനു പെട്രോള്‍ പോലെയാണ് ശരീരത്തിനു വെള്ളം. നിര്‍ജലീകരണം ഊര്‍ജസ്വലത നശിപ്പിക്കും. ശാരിരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും. അതിനാല്‍ത്തന്നെ എപ്പോഴും കര്‍മനിരതരായിരിക്കാന്‍ ധാരാളം വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക.

3. സമയത്ത് ഉറങ്ങാം

ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല പലവിധ രോഗങ്ങള്‍ക്കും കാരണക്കാരനാണ്. ആവശ്യത്തിനുള്ള വിശ്രമം നിങ്ങളെ ഊര്‍ജസ്വലരാക്കുകയും ആ ദിവസം മുഴുവന്‍ കര്‍മനിരതരാക്കുകയും ചെയ്യും.

4. അമിതവണ്ണം അകറ്റാം

ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാന്‍ ഉത്തമ മാര്‍ഗമാണ്. അമിതവണ്ണമുള്ളര്‍ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങള്‍ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം.

5. അളവ് കുറച്ച് ഭക്ഷണം ക്രമീകരിക്കാം

ചില ആളുകള്‍ ആഹാരത്തിന്റെ അളവ് കുറച്ച് ഇടയ്ക്കിടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ നല്ലതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ഓര്‍ക്കേണ്ടത് ഒരു ദിവസത്തെ ആഹാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ കഴിക്കുന്ന ആഹാരം ആണെന്നതാണ്. രാവിലത്തെ ആഹാരം ഒരു കാരണവശാലും ഒഴിവാക്കരുത്. കാരണം നിങ്ങളുടെ എനര്‍ജി ലെവല്‍ ക്രമീകരിക്കുന്നത് ബ്രേക്ഫാസ്റ്റ് ആണ്.

ഈ അഞ്ചു രീതികള്‍ ഒന്നു പിന്‍തുടര്‍ന്നു നോക്കൂ, ക്ഷീണം പമ്പ കടക്കുക മാത്രമല്ല എപ്പോഴും ഊര്‍ജസ്വലരായിരിക്കുകയും ചെയ്യാം

ജീവിതശൈലീ രോഗങ്ങള്‍ക്കു പിന്നില്‍

ഒരു മലയാളികുടുംബമെന്ന് പറഞ്ഞാല്‍ പൊതുവെ അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങിയതാണ്. ചിലയിടത്ത് ഒരു തലമുറകൂടിക്കാണും. ഇതില്‍ ഈ അച്ഛനെയും അമ്മയെയും പഴയതലമുറ നല്ല പച്ചക്കറിയും വിഷാംശം തീരെയില്ലാത്ത ഭക്ഷണങ്ങളും കൊടുത്താണ് വളര്‍ത്തിയെടുത്തത്. അവരുടെ ബാല്യകാലം അവര്‍ ശുദ്ധവായു ശ്വസിച്ചു, നല്ല വെള്ളം കുടിച്ചു, ഓടിച്ചാടിക്കളിച്ചു, മരംകയറി. ഈ മക്കള്‍ക്കെല്ലാം ആരോഗ്യമുണ്ടായിരുന്നു. ആശുപത്രി സന്ദര്‍ശനവും, ആശുപത്രിവാസവും വളരെ വിരളമായിരുന്നു. കുട്ടികള്‍ക്ക് മനക്കരുത്തും, പ്രായോഗിക ബുദ്ധിയും സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള തന്റേടവുമുണ്ടായിരുന്നു. എന്താടാ എന്നു ചോദിച്ചാല്‍ പോടാ എന്നു പറയാനുള്ള നട്ടെല്ലുമുണ്ടായിരുന്നു. ഇന്നോ?

നല്ല പയറുതോരനും ചീരയും ചോറും തിന്നു വളര്‍ന്ന ഈ അച്ഛനും അമ്മയും സ്വന്തം മക്കള്‍ക്ക് ജാഡകാണിക്കാനായി െ്രെഫഡ് റൈസും, ബ്രോയിലര്‍ ചിക്കനും കൊണ്ടുണ്ടാക്കിയ ചില്ലിചിക്കനും നല്‍കുന്നു. മലയാളി ചിന്തിക്കുന്നേയില്ല; അവന്‍ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കുകയാണെന്ന്. സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഒരു ജൈവപച്ചക്കറി അവന്‍ ജീവിതത്തില്‍ സ്വന്തം കുട്ടിക്കു കൊടുത്തിട്ടുണ്ടാവില്ല. തുടരെ തുടരെ വിഷമടിക്കുന്ന തേയില നേരിട്ടുണക്കി പൊടിച്ചാണ് ചായപ്പൊടി ഉണ്ടാക്കുന്നതെന്ന് അറിഞ്ഞാലും ഓര്‍ക്കില്ല.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ചൊക്കെ നമ്മള്‍ വായിക്കും. അത് കാസര്‍കോടല്ലേ എനിക്കെന്തു പ്രശ്‌നം. പരിശോധനാഫലങ്ങള്‍ കാണിക്കുന്നത് എല്ലാ പച്ചക്കറികളിലും വളരെയധികം വിഷാംശമുണ്ടെന്നാണ്. കറിവേപ്പിലയില്‍ വരെ. കേരളത്തില്‍ പുതിയ കാന്‍സര്‍രോഗികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടേയിരിക്കുന്നു. പത്തോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ ഇതെവിടെയെത്തും.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന വിഷമയമായ പച്ചക്കറികള്‍ പരിശോധിക്കുവാനും, നിരോധിക്കുവാനും നീക്കം നടക്കുന്നു. നാളെ മുതല്‍ അവര്‍ പച്ചക്കറി കേരളത്തിലേക്ക് അയക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ മലയാളി പട്ടിണികിടക്കും. കോഴിമുട്ടയും പച്ചക്കറികളും, പഴങ്ങളും കോഴിയും, മാടും പോത്തുമെല്ലാം എവിടെ നിന്നാണ് വരുന്നത്? പച്ചക്കറി നിരോധിച്ചതുകൊണ്ട് എന്തു നേടുമെന്നാണ് കരുതുന്നത്.

എന്തുകൊണ്ട് സ്വന്തം കൈകൊണ്ട ് ഒരു തെങ്ങോ, മാവോ, പ്ലാവോ, സപ്പോട്ടയോ നട്ടുകൂടാ? ഒരു കറിവേപ്പിലയോ, മുരിങ്ങയോ, പപ്പായയോ നട്ടുകൂടാ?. കേരളത്തില്‍ ആറുമാസത്തോളം മഴക്കാലമാണ്. മഴയത്ത് മിക്ക പച്ചക്കറികളും നശിച്ചു പോകും. ഈ സമയത്ത് നമുക്ക് തമിഴ്‌നാടിനെയോ കര്‍ണ്ണാടകയെയോ ആശ്രയിക്കാതെ രക്ഷയില്ല. ഇല്ലെങ്കില്‍ കഴിയുന്നത്ര പോളി ഹൗസുകള്‍ പ്രാവര്‍ത്തികമാക്കണം. മറ്റൊരു പോംവഴിയും മുന്‍പിലില്ല.

വികാരം കൊണ്ട് ചിന്തിക്കാതെ വിവേകം കൊണ്ട് ചിന്തിക്കുവാന്‍ ഭരണാധികാരികള്‍ തയാറാകണം. മദ്യനിരോധനവും, അന്യസംസ്ഥാന പച്ചക്കറി നിരോധനവുമല്ല വേണ്ടത്. പകരം ബോധവല്‍ക്കരണമാണ് വേണ്ടത്. തുടര്‍ ബോധവല്‍ക്കരണവും, ബുദ്ധിപൂര്‍വമുള്ള ആസൂത്രണവും വേണം. കേരളക്കരയ്ക്ക് രക്ഷപ്പെടാന്‍ ഒന്നോ രണ്ടോ കൊല്ലം മതി. ഈ നാടുനന്നാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

കര്‍ക്കിടക കരുതലുകള്‍

ശീലങ്ങളിലും ചികില്‍സയിലും ജീവിതരീതിയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട മാസമാണു കര്‍ക്കടകം. കര്‍ക്കടകം ദക്ഷിണായനകാലത്തിന്റെ തുടക്കമാണ്. വിസര്‍ഗ കാലം എന്നും ദക്ഷിണായനകാലത്തെ അറിയപ്പെടുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജവും വളര്‍ച്ചയും ഉണ്ടാകുന്ന സമയം. കര്‍ക്കടക മാസത്തിലെ തണുപ്പു ശരീരത്തിനു മൊത്തത്തില്‍ പുഷ്ടിയുണ്ടാക്കും. ശരീരത്തില്‍ ജലാംശം കൂടുതലായുള്ളതിനാല്‍ കുടലില്‍ ആഗ്‌നേയ രസങ്ങള്‍ വര്‍ധിക്കും. വിശപ്പുകൂടും. ദഹനപ്രക്രിയ മെച്ചപ്പെടും. ശരീരം പുഷ്ടിപ്പെടും. കഴിക്കുന്നതു ശരീരത്തില്‍ പിടിക്കും. ഉറക്കം നന്നായി കിട്ടുന്ന കാലമാണ്. അമിതമായി ഉറങ്ങേണ്ട ആവശ്യമില്ല, കൃത്യസമയത്ത് ഉറങ്ങിയെണീക്കാം. കര്‍ക്കടകത്തില്‍ പകലുറക്കം പാടില്ല.

വീട്ടിലുണ്ടാക്കാം മരുന്നുകഞ്ഞി

കുറുന്തോട്ടി, കരിങ്കുറിഞ്ഞി, ദേവതാരം ഇവ 50 ഗ്രാം വീതമെടുത്തു ചതയ്ക്കുക. നാലു ലീറ്ററില്‍ കഷായംവച്ച് രണ്ടു ലീറ്ററായി പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത കഷായത്തില്‍ 60 ഗ്രാം ഞവര അരി വേവിക്കുക. ആവശ്യമുള്ളവര്‍ക്കു ഗോതമ്പും എള്ളും കൂടി ചേര്‍ക്കാം. അങ്ങനെയാണെങ്കില്‍ 30 ഗ്രാം ഞവര അരിയും 15 ഗ്രാം വീതം എള്ളും ഗോതമ്പും ചേര്‍ക്കാം. അസ്ഥി തേയ്മാനം ഉള്ളവര്‍ക്ക് എള്ളും പ്രമേഹം ഉള്ളവര്‍ക്കു ഗോതമ്പും ചേര്‍ക്കുന്നത് ഉത്തമമാണ്. കഞ്ഞി വേവുന്നതോടെ അതില്‍ ആട്ടിന്‍പാലോ പശുവിന്‍പാലോ അല്ലെങ്കില്‍ രണ്ടും കൂടി സമമായോ ചേര്‍ക്കാം. ഇതു വീണ്ടും തിളപ്പിക്കണം. ഇതില്‍ അരവു മരുന്നുകള്‍ ചേര്‍ക്കണം

(ജീരകം, കരിം ജീരകം, മഞ്ഞള്‍, ശതകുപ്പ, ഉലുവ, അയമോദകം, ആശാളി, കക്കുംകായ, കടുക്, കുരുമുളക്, നാളികേരം ച!ിരകി വറുത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇന്തുപ്പ് തുടങ്ങിയവയാണ് അരവു മരുന്നുകള്‍). അരവു മരുന്നുകള്‍ പാകത്തിന് അരച്ചു കഞ്ഞിയിലിട്ടു വീണ്ടും തിളപ്പിക്കുക. ചെറിയ ഉള്ളി നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ചു തയാറാക്കിയ കഞ്ഞി വറവിടുക. സാധാരണയായി രാവിലെ പത്തിനും വൈകിട്ട് ഏഴിനും കഴിക്കാം.

പഥ്യം : പച്ചവെള്ളം, വളരെ കട്ടിയുള്ള ആഹാരങ്ങള്‍ കഴിക്കരുത്. വെയില്‍ കൊള്ളുക, കാറ്റുകൊള്ളുക, ആയാസമുള്ള ജോലി ചെയ്യുക തുടങ്ങിയവ ചെയ്താല്‍ ഫലം കുറയും. അസിഡിറ്റി, മൂലക്കുരു ഉള്ളവരും വൈദ്യ നിര്‍ദേശപ്രകാരം മാത്രം മരുന്നുകഞ്ഞി കുടിക്കണം. പകല്‍ കിടന്നുറങ്ങരുത്. മരുന്നു കഞ്ഞി 21 അല്ലെങ്കില്‍ 28 ദിവസം കഴിക്കുക.

പുരുഷന്‍മാര്‍ക്ക് കായികമായ അധ്വാനങ്ങള്‍ക്കു മികച്ച സമയമാണ്. കളരിയുള്‍പ്പെടെയുള്ള കായികമായ വ്യായാമങ്ങള്‍ക്കു പ്രാധാന്യം നല്‍കാം. ശരീരത്തെ പുഷ്ടിയും വഴക്കവുമുള്ളതുമായി മാറ്റാം. തണുപ്പ് പുരുഷ ബീജങ്ങളുടെ എണ്ണം കൂട്ടാന്‍ സഹായകമായതിനാല്‍ പുരുഷ വന്ധ്യതയുള്ളവര്‍ക്കു ബീജത്തിന്റെ അളവു കൂട്ടാനുള്ള ചികില്‍സ ആരംഭിക്കാനും മരുന്നു കഴിക്കാനും പറ്റിയ സമയമാണ്. മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്കു തലകുളിര്‍ക്കെ എണ്ണതേച്ചു മുടി പുഷ്ടിപ്പെടുത്താന്‍ തുടങ്ങാം. മുടിയില്‍ നന്നായി എണ്ണ തേയ്ക്കാം. ശരീരം ശുദ്ധിപ്പെടുത്താനുള്ള വെള്ളം ധാരാളമുണ്ടല്ലോ. കഷണ്ടിയുള്ളവര്‍ക്കും കഷണ്ടി വരാന്‍ സാധ്യതയുള്ളവര്‍ക്കും മുന്‍കരുതല്‍ ചികില്‍സകള്‍ ആരംഭിക്കാന്‍ പറ്റിയ സമയമാണ്. ശരീരത്തിനു ദുര്‍ഗന്ധമുണ്ടാക്കുന്ന വിയര്‍പ്പ് ഉള്ളവര്‍ക്കും അതിനെതിരായ പ്രതിരോധ ചികില്‍സ ചെയ്യാന്‍ തുടങ്ങാം. നെയ് സേവ പോലുള്ള ചികില്‍സകള്‍ അമിതമായ വിയര്‍പ്പു നിയന്ത്രിക്കും.

സ്ത്രീകള്‍ക്ക് മൂത്രച്ചൂട്, വെള്ളപോക്ക് പോലുള്ള രോഗങ്ങള്‍ കുറയുന്ന സമയമായതിനാല്‍ ചികില്‍സ ആരംഭിക്കാം. കര്‍ക്കടകം ചന്ദ്രന്റെ മാസമായതിനാല്‍ ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കു ശമനമുണ്ടായി, കൃത്യമായ ആര്‍ത്തവം ഉണ്ടാകാറുള്ള കാലമാണ്. ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കു ചികില്‍സ ചെയ്യുന്നവരുണ്ടെങ്കില്‍ ഇപ്പോള്‍ ആരംഭിക്കുന്നതാണു നല്ലത്. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചികില്‍സകള്‍ക്കും നല്ല സമയമാണ്.മുടി വളര്‍ച്ച കൂടാനും മുടി പുഷ്ടിയോടെ വളര്‍ത്താനും ആവശ്യമായ കരുതലുകളെടുക്കാം.

ശരീരത്തിലെ ധാതുക്കളുടെ അളവു കുറയുന്നതാണു പ്രായമായവര്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നം. അതു കൊണ്ടു വാതരോഗങ്ങള്‍ക്കു സാധ്യത കൂടുതലാണ്. കൃത്യസമയത്തു സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ലളിതമായ ഭക്ഷണശൈലിയാണു നല്ലത്. ഭക്ഷണവും വെള്ളവും ചൂടോടെ ഉപയോഗിക്കണം. ഞരമ്പ്, നാഡി സംബന്ധമായ രോഗങ്ങള്‍ക്കും അസ്ഥി തേയ്മാനത്തിനും അസ്ഥിക്ഷയത്തിനും സാധ്യതയുള്ള കാലമാണ്. എള്ള്, ഗോതമ്പ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മരുന്നുകഞ്ഞി, മാംസരസം (സൂപ്പ്) തുടങ്ങിയവ ഉപയോഗിക്കാം. മലബന്ധ സാധ്യത പ്രായമായവരില്‍ കൂടുതലാണ്. മലശോധന കൃത്യമാക്കാന്‍ ചെറിയതോതില്‍ ആവണക്കെണ്ണ ചേര്‍ത്ത മരുന്ന് ഉപയോഗിക്കാം. പ്രായമായവര്‍ക്കു മാനസിക വിഷമം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥ ഇരുണ്ടതായതിനാല്‍ മനസ്സില്‍ മരണഭയം ഉണ്ടാകും. ശരീരത്തിനു പ്രതിരോധ ശേഷി കുറയുന്ന കാലമായതിനാല്‍ കരുതല്‍ വേണം. പ്രായമായവരുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

സ്‌കൂളിലുള്‍പ്പെടെ കൂടുതല്‍ സമയം പുറത്തു പോകുന്നവരാണു കുട്ടികള്‍. മഴയും തണുപ്പുമേറ്റ് പനി, കഫക്കെട്ട്, കാലുകള്‍ക്കു കടച്ചില്‍ തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. വൈറല്‍ രോഗങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്കു കുടിക്കാനും കഴിക്കാനും ചൂടുള്ള ഭക്ഷണം മാത്രം നല്‍കുക. നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി ഉണങ്ങിയ വസ്ത്രങ്ങള്‍ നല്‍കുക. നനഞ്ഞ ഷൂസിനുള്ളില്‍ പേപ്പര്‍ പോലെ വെള്ളം വലിച്ചെടുക്കുന്ന വസ്തുക്കള്‍ തിരുകിക്കയറ്റി ഉണക്കിയെടുക്കുക. ഉണങ്ങിയ സോക്‌സ് മാത്രം ഇടാന്‍ അനുവദിക്കുക. ഒരുകാരണവശാലും പച്ചവെള്ളം കുടിപ്പിക്കരുത്. ചുക്ക്, തുളസി തുടങ്ങിയവയിട്ടു ചൂട!ാക്കിയ വെള്ളം ഉത്തമം.

ആവശ്യമായ ഭക്ഷണം പല ഇടവേളകളിലായി കഴിക്കുന്നതാണുത്തമം. സൂപ്പ്, മരുന്നുകഞ്ഞി എന്നിവ വൈദ്യ നിര്‍ദേശപ്രകാരം തയാറാക്കി കഴിക്കാം. ഇവ വാങ്ങാനും കിട്ടും. ഒരു വര്‍ഷത്തേക്കു ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള സമയമാണ് കര്‍ക്കടകം. അതിനാല്‍ അതിനുള്ള കരുതലുകള്‍ നടത്താം. കഴിവുള്ളവര്‍ക്ക് ഒരാഴ്ചയെങ്കിലും ഉഴിച്ചില്‍, പിഴിച്ചില്‍, ഞവരക്കിഴി, വസ്തി തുടങ്ങിയ ആയുര്‍വേദ ചികില്‍സകള്‍ ചെയ്യാം.

വീടിനുള്ളില്‍ നനഞ്ഞ തുണികള്‍ കൂട്ടിയിടുകയോ തോരാനിടുകയോ ചെയ്യരുത്. അഴുക്കായ പാത്രങ്ങള്‍ കൂട്ടിയിടാതെ കഴുകി വൃത്തിയാക്കി റാക്കിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുക. വീടിനുള്ളിലെ പൊടിയും അഴുക്കും തൂത്തു വൃത്തിയാക്കിയിടാം. പാറ്റ, പല്ലി, ചിലന്തി തുടങ്ങിയ ചെറുപ്രാണികള്‍ വീടിനുള്ളില്‍ത്തന്നെ തങ്ങുന്ന കാലമാണ്. ഇവയെയും രോഗാണുക്കളെയും അകറ്റാന്‍ വീടും പരിസരവും വൃത്തിയാക്കണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വീടിനുള്ളില്‍ വായു ശുദ്ധീകരണം നടത്താം. വീടിനകത്തും പുറത്തും പുക നല്‍കുന്നതു നല്ലതാണ്. കുന്തിരിക്കം, ഗുല്‍ഗുലു, അഷ്ടഗന്ധം, ചന്ദനത്തിരികള്‍ എന്നിവ ഉപയോഗിച്ചു സന്ധ്യയ്ക്കും പുലര്‍ച്ചെയും പുകയ്ക്കുന്നതു നല്ലതാണ്.

ആരോഗ്യവാനായിരിക്കാന്‍ എന്തൊക്കെ ചെയ്യാം

ആരോഗ്യവാനായി ഇരിക്കാന്‍ എല്ലാ വ്യക്തികളും ആഗ്രഹിക്കുന്നതാണ്. ആരോഗ്യം ഉണ്ടെങ്കിലേ സന്തോഷകരമായൊരു കുടുംബജീവിതം നയിക്കാന്‍ സാധിക്കുകയുള്ളു. ആരോഗ്യവാനായിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ ജീവിത ശൈലികളില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നതാണ്.

ഇതിനായി ആദ്യം നാം ചെയ്യേണ്ടത് വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. പതിവായി അല്‍പനേരം വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരു പോലെ ഗുണപ്രദമാണ്. നടക്കുന്നതോ ജോഗിങ് ചെയ്യുന്നതോ യോഗയോ ധ്യാനമോ നീന്തലോ പരിശീലിക്കുന്നത് നല്ലതാണ്.

കൃത്യമായി പ്രഭാതഭക്ഷണം കഴിക്കണം. ഇതില്‍ പോഷക സമ്പുഷ്ടമായ ആഹാരപദാര്‍തഥങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ആരോഗ്യം മാത്രം പോര നമ്മുക്ക് എല്ലാവരും ഒന്നു നോക്കുന്ന സൗന്ദര്യവും നമുക്ക് സ്വന്തമാകണം എന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. അതിനായി നാം കഴിക്കുന്ന ആഹാരത്തില്‍ പഴങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായി ശ്രദ്ധിക്കണം. ഇവയില്‍ ധാരാളം വിറ്റമിന്‍സ്, മിനറല്‍സ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചിലരാകട്ടെ മറ്റു ഭക്ഷണങ്ങള്‍ എല്ലാം ഒഴിവാക്കിയിട്ട് പഴങ്ങളിലേയ്ക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഇത് തെറ്റായ നിലപാടാണ്. മറ്റു ഭക്ഷണത്തിനോടൊപ്പമാണ് പഴങ്ങളും ഉള്‍പ്പെടുത്തേണ്ടത്.

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ പ്രതിരോധിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് സ്രോതസ്സുകളായ പച്ചക്കറി, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യം എന്നിവ തീര്‍ച്ചയായും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഒലീവ് ഓയില്‍, വെളിച്ചെണ്ണ, കടുകെണ്ണ എന്നിവ മാത്രം ആഹാരം പാകം ചെയ്യാനായി ഉപയോഗിക്കുക. മിതമായ അളവില്‍ മാത്രം എണ്ണ ഉപയോഗിക്കുക. വൈകുന്നേരങ്ങളിലും മറ്റ് ഇടനേരങ്ങളിലും എണ്ണയില്‍ വറുത്തതോ അല്ലാത്തതോ ആയ പലഹാരങ്ങള്‍ക്കു പകരം ബദാം, കശുവണ്ടി തുടങ്ങിയവ കഴിക്കാം.

കാന്താരി മുളക്; ഔഷധങ്ങളുടെ കലവറ

സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് നമ്മുടെ നാട്ടിലെത്തിച്ചത്. ഔഷധങ്ങളുടെ ഒരു കലവറയാണ് കാന്താരി മുളക്. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട് കൂടാതെ കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. മാത്രമല്ല കൈയിലോ കാലിലോ മുറിവുണ്ടായാല്‍ കാന്താരിയുടെ ഇല അരച്ചിട്ടാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും.

കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നും തന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താനും ഉപയോഗിക്കാം.

കാന്‍സറിനെ ഭയക്കേണ്ട

കാന്‍സര്‍ എന്ന വാക്കു കേള്‍ക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പലപ്പോഴും കാന്‍സറിനെ മരണവുമായി താരതമ്യപ്പെടുത്താറുണ്ട്. സമൂഹം വളരെ ഭീതിയോടെയാണു കാന്‍സറിനെ കാണുന്നത്. എന്നാല്‍ അത്രമാത്രം ഭയപ്പെടേണ്ട രോഗമല്ല കാന്‍സര്‍. കാന്‍സറിനെക്കുറിച്ചറിയാം...

ഈ വര്‍ഷം ആഗോളതലത്തില്‍ ഏകദേശം 120 ലക്ഷം ആളുകള്‍ പുതുതായി കാന്‍സര്‍ രോഗബാധിതരാവുകയും, 70 ലക്ഷം പേര്‍ മരണമടയുകയും ചെയ്യാം എന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. കേരളത്തിലും, ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷം 50,000ത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗം പിടിപ്പെടുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന 30 ശതമാനം കാന്‍സര്‍ രോഗങ്ങളും വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കും. കൂടാതെ മൂന്നിലൊന്നു കാന്‍സറുകള്‍ നേരത്തെയുള്ള രോഗനിര്‍ണയത്തിലൂടെയും ശരിയായ ചികിത്സയില്‍ കൂടെയും പൂര്‍ണമായും ഭേദമാക്കുവാനും സാധിക്കും.

കാന്‍സര്‍ വരുവാനുള്ള കാരണങ്ങള്‍

നമ്മുടെ നാട്ടിലുണ്ടാകുന്ന ഭൂരിപക്ഷം കാന്‍സറുകളുടെയും കാരണങ്ങള്‍ വൈദ്യശാസ്ത്രത്തിന് അറിവുള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധം താരതമ്യേന എളുപ്പമാണ്.

പുകയിലയുടെ ഉപയോഗം

കാന്‍സര്‍ നിദാനത്തില്‍ ഏറ്റവും പ്രാധാന്യം ഉള്ളതു പുകയിലയ്ക്കാണ്. 30-35 ശതമാനം കാന്‍സര്‍ രോഗത്തിനുള്ള ഹേതു പുകയിലയാണ്. പുകവലിക്കുക, മുറുക്കുക, പൊടിവലിക്കുക തുടങ്ങി ഏതുവിധത്തിലുള്ള ഉപയോഗവും കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുകയില വിവിധ തരത്തിലുള്ള പതിമൂന്നു കാന്‍സറുകള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നു.

വായ, തൊണ്ട, മൂക്ക്, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, വൃക്ക, മൂത്രാശയം എന്നീ അവയവങ്ങളെയാണു പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്. 85-90 ശതമാനം ശ്വാസകോശ കാന്‍സര്‍ രോഗികളും പുകവലിക്കുന്നവരാണ്. വായിലെ കാന്‍സറിന്റെ പ്രധാന കാരണം പുകയില ചവയ്ക്കുന്നതോ മറ്റ് ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നതോ മൂലമാണ്. പുകയില ഉപയോഗിക്കാതിരുന്നാല്‍ രാജ്യത്തുണ്ടാകുന്ന കാന്‍സര്‍ രോഗികളില്‍ 30-35 ശതമാനം കുറവ് വരുമെന്നുള്ളത് തീര്‍ച്ചയാണ്. പുകയിലയില്‍ 4000ത്തോളം രാസവസ്തുക്കള്‍ ഉണ്ട്. ഇതില്‍ 70ഓളം കാന്‍സര്‍ പ്രേരിത വസ്തുക്കളാണ്. 15 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികളും പുകയില എപ്പോഴെങ്കിലും രുചിച്ചിട്ടുള്ളവരാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൗമാരത്തില്‍ പുകയില രുചിച്ചു നോക്കുന്നവരില്‍ നല്ലൊരു ശതമാനം പേരും ഈ ദുശ്ശീലം അവരുടെ പിന്നീടുള്ള ജീവിതത്തിലും തുടര്‍ന്ന് അകാല മരണത്തിനു കീഴ്‌പ്പെടുന്നു.

പുകവലിച്ചില്ലെങ്കിലും

പുകവലിക്കാത്തവരില്‍ ഉണ്ടാകുന്ന 15 ശതമാനം ശ്വാസകോശ അര്‍ബുദത്തിന്റെയും കാരണം നിഷ്‌ക്രിയ പുകവലിയാണ്. നമ്മുടെ രാജ്യത്ത് ഒരിക്കലും പുകവലിക്കാത്തവരില്‍ 45 ശതമാനം പേരും നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നതാണ്. കുട്ടികള്‍, സ്ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് മറ്റുള്ളവരുടെ പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍.

ചില സത്യങ്ങള്‍

* ലോകത്ത് 100 കോടി പുകവലിക്കാര്‍

* ഇന്ത്യയില്‍ 12 കോടി പുകവലി ഉപഭോക്താക്കള്‍

* ഓരോ സിഗരറ്റും പത്തു സെക്കന്റ് ജീവിതത്തില്‍ നിന്നും നഷ്ടപ്പെടുത്തുന്നു

* സ്ഥിരമായി പുകവലിക്കുന്നവരില്‍ 50 ശതമാനം പുകയില ജന്യമായ കാരണത്താല്‍ മരണമടയുന്നു

* കാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം, പക്ഷാഘാതം, ആത്സ്മ, ശ്വാസതടസം, ചുമ തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കു കാരണമാകാം.

മദ്യപാനം

കേരളീയരുടെ മറ്റൊരു പ്രധാന ദുശ്ശീലമായ മദ്യപാനം അഞ്ചു ശതമാനം കാന്‍സറുകള്‍ക്കും കാരണമാകുന്നു. വളരെ മാരകമായ ലിവര്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ മദ്യത്തിനു കഴിയും. വായ്, തൊണ്ട, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലും കാന്‍സര്‍ വരുവാന്‍ മദ്യം കാരണമാകുന്നു.

രോഗാണുബാധ

രോഗാണുക്കള്‍ ഏകദേശം 18 ശതമാനം കാന്‍സറുകളുടേയും കാരണമാകുന്നു. ഉദാ-ഹെപ്പറ്റൈറ്റീസ് ബി, സി വൈറസ്(ലിവര്‍ കാന്‍സര്‍), ഹ്യൂമന്‍ പാപ്പിലോമ വൈറസ്(സെര്‍വിക്കല്‍ കാന്‍സര്‍) അഥവാ ഗര്‍ഭാശയ കാന്‍സര്‍, ഹെലികോബാക്ടര്‍(ആമാശയ കാന്‍സര്‍). ഈ രോഗാണുക്കള്‍ക്കെതിരായ കുത്തിവെയ്പ്പുകള്‍ രോഗം വരാതിരിക്കുവാന്‍ സഹായിക്കും.

അന്തരീക്ഷ മലിനീകരണം

വായു, മണ്ണ്, ജലം എന്നിവ മലിനീകരിക്കുന്ന രാസവസ്തുക്കള്‍ പലവിധത്തിലുള്ള കാന്‍സറുകള്‍ക്കു കാരണമാകുന്നു(ഉദാ- ശ്വാസകോശ കാന്‍സര്‍, ത്വക്ക് കാന്‍സര്‍, രക്താര്‍ബുദം)

തെറ്റായ ഭക്ഷണരീതി

തെറ്റായ ഭക്ഷണരീതി മൂലം കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുന്നു. കൊഴുപ്പു കൂടിയ ആഹാരം, ചുവന്ന മാസം, മൃഗ കൊഴുപ്പ്, പൂപ്പല്‍ ബാധിച്ച ധാന്യങ്ങളും പരിപ്പുകളും, കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍, പ്രിസര്‍വേറ്റീവ് ചേര്‍ത്തിട്ടുള്ള ആഹാരം, ഫാസ്റ്റ്ഫുഡ്, നാരു കുറഞ്ഞ ഭക്ഷണം, കൂടുതല്‍ വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍ എന്നിവ കാന്‍സറിനെ(കുടല്‍, സ്തനം, ഗര്‍ഭപാത്രം, പ്രോസ്റ്റേറ്റ്) കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ സാധ്യതയുണ്ട്.

അമിതഭാരം- വ്യായാമരഹിത ജീവിതം

സ്ഥിരമായ ശാരീരിക വ്യായാമക്കുറവും ശരീരഭാര കൂടുതലും പലവിധത്തിലുള്ള കാന്‍സര്‍ വരുവാന്‍ കാരണമാകുന്നു. ആമാശയം, ഗര്‍ഭാശയം, അന്നനാളം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ക്കുള്ള സാധ്യത കൂടുന്നു.

കാന്‍സര്‍ സൂചനകള്‍

* ശരീരത്തിലെ മുഴകളും തടിപ്പുകളും

* ഉണങ്ങാത്ത വൃണങ്ങള്‍

* വായില്‍ കാണുന്ന വെളുത്ത പാടുകള്‍- പ്രത്യേകിച്ച് പുകയില ഉപയോഗിക്കുന്നവര്‍

* തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, വരണ്ട ചുമയും- പുകവലിക്കുന്നവരില്‍ പ്രധാനം

* അസാധാരണമായ രക്തസ്രാവം

* മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍-പ്രത്യേകിച്ച് 50 വയസിനു മുകളിലുള്ളവര്‍ക്ക്

* മറുക്, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുള്ള മാറ്റങ്ങള്‍

* നീണ്ടുനില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം, ആഹാരം ഇറക്കുവാനുള്ള പ്രയാസം, ഛര്‍ദ്ദി.

ഈ മാറ്റങ്ങള്‍ എപ്പോഴും കാന്‍സറിന്റേതാകണമെന്നില്ല. സാധാരണ ചികിത്സകൊണ്ട് ശമനം കിട്ടുന്നില്ലെങ്കില്‍ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാകണം.

കാന്‍സര്‍ എങ്ങനെ തടയാം

* പുകയിലയുടെ ഏതൊരു രീതിയിലുമുള്ള ഉപയോഗം തുടരാതിരിക്കുക/ വേണ്ടെന്നു വയ്ക്കുക

* മദ്യം-ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക

* കൊഴുപ്പേറിയ ഭക്ഷണം, കൃത്രിമ നിറം, പ്രിസര്‍വേറ്റീവ് കലര്‍ന്ന ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ വേണ്ടെന്നു വയ്ക്കുക

* സ്ഥിരമായ വ്യായാമം, യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കുക

* അമിതഭാരം ഉണ്ടാകാതെ സൂക്ഷിക്കുക

* ആഹാരത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക

* തവിട് കളയാത്ത ധാന്യം ഉപയോഗിക്കുക

* പൂപ്പലില്ലാത്ത പരിപ്പുകളും ധാന്യങ്ങളും നല്ലത്

* ചുവന്ന മാംസത്തിനു പകരം മത്സ്യം ഉപയോഗിക്കുക

* മിതമായ രീതിയിലുള്ള- വിറ്റാമിന്‍-ഡി, കൊഴുപ്പ് കുറഞ്ഞ നാരുകള്‍ അടങ്ങിയ ആഹാരം എന്നിവ ശീലമാക്കുക

* രോഗാണുബാധയ്‌ക്കെതിരെ കുത്തിവയ്പ്

* അന്തരീക്ഷ മലിനീകരണം ഒഴിവാക്കുക

* തൊഴില്‍ സ്ഥലത്തെ കാന്‍സര്‍ പ്രേരിത വസ്തുക്കളുമായി ഇടപഴകുന്നതില്‍ നിയന്ത്രണവും വേണ്ട സുരക്ഷ ഏര്‍പ്പാടുകളും ചെയ്യുക

* പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമുള്ള കീടനാശിനി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കുക

* ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുക

കാന്‍സറിനെക്കുറിച്ചുള്ള ശരിയായ അവബോധം ഉണ്ടെങ്കില്‍ കാന്‍സറിനെ ഭയക്കേണ്ട ആവശ്യമില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കണം.

ശ്രദ്ധിക്കാം ഒമ്പത് കാര്യങ്ങള്‍; സൂക്ഷിക്കാം ആരോഗ്യം

ആരോഗ്യമാണ് മറ്റെന്തിനേക്കാളും പ്രധാനം. ഇന്നത്തെ കാലത്ത് നാം ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. ഈ വിഷമയമായ സാഹചര്യങ്ങളില്‍ നമ്മുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് നമ്മുടെ സ്വന്തം ഉത്തരവാദിത്വമാണ്. കൃത്യമായ വ്യായമത്തിലൂടെയും ദിനചര്യകളിലൂടെയും നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ നമുക്ക് കഴിയും, അതുവഴി യുവത്വവും.

1. ദിവസവും പത്ത് മിനിട്ടെങ്കിലും നടക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു.

2. പ്രഭാത ഭക്ഷണത്തിന് സമയനിഷ്ഠ പാലിക്കുക. ഉഴുന്ന് ചേര്‍ന്ന ദോശ, ഇഡ്ഡലി, ഗോതമ്പ് ചപ്പാത്തി, റോട്ടി കൂടാതെ പഴവര്‍ഗ്ഗങ്ങള്‍, മുട്ട പാലും, പാലുത്പന്നങ്ങളും. പ്രഭാതഭഷണം ഒരിക്കലും ഒഴിവാക്കരുത്. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഊര്‍ജ്ജമാണ് ബ്രേക്ക് ഫാസ്റ്റ് .

3. ദിവസവും എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം. രക്തത്തിന്റെ പ്യൂരിഫിക്കേഷനും സുഗമമായ രക്തസഞ്ചാരത്തിനും ഇത് വഴിയൊരുക്കുന്നു.

4. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. മധുരത്തിന്റെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഗോഗം ബാധിക്കുകയും ചെയ്യും. തവിടോടുകൂടിയ ധാന്യങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

5. ശരീരത്തിന് ആവശ്യമായ സിങ്ക് മെഗ്‌നീഷ്യം ഇവ ലഭിക്കാന്‍ ബദാം, കശുവണ്ടിപ്പരിപ്പ്, ധാന്യവര്‍ഗ്ഗങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

6. പെട്ടെന്നുളള ദേഷ്യം , സങ്കടം, നിരാശ, ആകാംക്ഷ ഇവയെല്ലാം മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും. ഇത് രക്തത്തെ ദുഷിപ്പിക്കും. മനസ്സിന് ലാഘവത്വം കൊണ്ടുവരാന്‍ സ്വയം പരിശീലിക്കുക.

7. വിളര്‍ച്ച, തൈറോയ്ഡ്, ആര്‍ത്തവപ്രശ്‌നങ്ങള്‍ ഇവ പരിഹരിക്കുക.

8. ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുക.

9. ഭക്ഷണത്തില്‍ അച്ചാറുകള്‍, സംസ്‌കരിച്ച ധാന്യങ്ങള്‍ ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.

കരള്‍ സുരക്ഷിതമെങ്കില്‍

ഡോ. ഫെബിന്‍ ആന്റോ കണ്ടംകുളത്തി - MD (Ay)

കരള്‍ അഥവാ ലിവര്‍ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഗ്രന്ഥിയാണ്. ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും അതിന്റേതായ ചുമതലകള്‍ ഉണ്ട്. എന്നാല്‍ കരളിന്റെ ചുമതലകള്‍ പലപ്പോഴും എളുപ്പത്തില്‍ വിവരിച്ച് തീര്‍ക്കാവുന്നവയല്ല. വേദങ്ങളില്‍ പോലും ഈ അവയവത്തേയും അതിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള സൂചനകള്‍ ഉണ്ട്. ശരീരഭാരത്തിന്റെ ഏകദേശം രണ്ട് ശതമാനമെങ്കിലും ഭാരം വരുന്ന ഈ കരളിന്റെ പുനര്‍ജന്മ കഴിവ് പുരാതന ഗ്രീക്ക് കഥകളില്‍ പോലും വിവരിയ്ക്കുന്നുണ്ട്. വലിയ ഒരു ഭാഗം നഷ്ടമായാല്‍ പോലും തിരികെ വളരാനുള്ള കഴിവ് ഈ അവയവത്തിന്റെ പ്രത്യേകതയാണ്.

കരളിന്റെ ധര്‍മ്മങ്ങള്‍

ദഹനസംബന്ധമായും, ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനവും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ (മദ്യം, വിഷം മുതലായവ) നീക്കം ചെയ്യലും പ്രധാന ചുമതലകളാണ്. ഇവ കൂടാതെ രക്തം കട്ടപിടിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ ഉത്പാദനം തുടങ്ങി നൂറ് കണക്കിന് മറ്റു ചുമതലകളും കരളിനുണ്ട്.

കരള്‍ രോഗങ്ങള്‍

പ്രധാനമായും കണ്ടുവരുന്നത് വൈറല്‍ ഹെപ്പറ്റെറ്റിസ് (A, B, C, D, E), മദ്യവിഷാദികള്‍ മൂലമുണ്ടാകുന്ന കരള്‍ പ്രശ്‌നങ്ങള്‍, കൊഴുപ്പിന്റെ ആധിക്യം പ്രധാനമായുള്ള ഫാറ്റീലിവര്‍, അപകടകാരിയായ ലിവര്‍ സിറോസിസും ഏതൊരവയവത്തിനെന്ന പോലെ കരളിലുണ്ടാകുന്ന അര്‍ബ്ബുദവും ആണ്. കൂടാതെ ഹെര്‍പസ് ഡീംപ്ലെക്‌സ്, അഡിനോ, സൈറ്റോ മെഗാലോ മുതലായ വൈറസുകളും, വില്‍സണ്‍സ്, ഹിമോക്രൊമാറ്റൊസിഡ്, തുടങ്ങിയ രോഗാവസ്ഥകളും കരളിനെ പ്രതിസന്ധിയിലാക്കാറുണ്ട്.

വൈറല്‍ ഹെപ്പറ്റെറ്റിസ് എ, ഇ വിഭാഗത്തില്‍പ്പെട്ടവ സാധാരണയായി അശുദ്ധമായ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയാണ് വന്നുപെടുന്നത്. അതില്‍തന്നെ എ വിഭാഗത്തില്‍പ്പെട്ട വൈറസ് ഏതുകാലാവസ്ഥയിലും നിലനില്‍ക്കുന്നതും, കൂടുതലായി കണ്ടുവരുന്നതുമാണ്. മറ്റുള്ള ബി, സി, ഡി വിഭാഗത്തില്‍പ്പെട്ടവ രക്തവും, രക്തഘടകങ്ങളും മറ്റുശരീര സ്രവങ്ങളും, അനുവിമുക്തമല്ലാത്ത ലാബ്, ആശുപത്രി ഉപകരണങ്ങള്‍, ഷേവിംഗ് സെറ്റ് മുതലായവ വഴിയും വന്നുപെടുന്നു.

സാമാന്യരോഗ സൂചനകള്‍

മഞ്ഞപ്പിത്തം - രക്തത്തില്‍ ബിലിറൂബിന്‍ അടിഞ്ഞുണ്ടാകുന്ന ഈ അവസ്ഥയില്‍ കണ്ണിന്റെ വെളുത്ത ഭാഗത്തും ത്വക്കിനും മഞ്ഞനിറം ബാധിയ്ക്കുന്നു. നഖ, മൂത്രാദികള്‍ക്കുള്ള മഞ്ഞനിറം, വിശപ്പില്ലായ്മ, ശരീരതളര്‍ച്ച, ശരീരത്തില്‍ ശക്തമായ ചൊറിച്ചില്‍, ഛര്‍ദ്ദിക്കാനുള്ള പ്രവണത, വയര്‍ വീര്‍പ്പ്, വേദന, പാദത്തിലും മറ്റും നീര്‍കെട്ട്

കരള്‍ രോഗങ്ങളും ആഹാര വിഹാരങ്ങളും

കൊഴുപ്പും, എണ്ണമയവും കൂടുതലുള്ള ഭക്ഷണസാധനങ്ങളുടെ അമിതോപയോഗം (മാംസം, മുട്ട, നെയ്യ്‌, വറവ് മുതലായവ), മദ്യപാനം, വൃത്തിഹീനമായ ഭക്ഷണപാനങ്ങള്‍, വ്യായാമമില്ലായ്മ

മേല്‍പ്പറഞ്ഞ ശീലങ്ങള്‍ക്കൊപ്പം നിയന്ത്രണമില്ലാത്ത കൊളസ്‌ട്രോളും, പ്രമേഹവും ഒക്കെത്തന്നെ കരള്‍ രോഗത്തിലേയ്ക്ക് നയിക്കാറുണ്ട്.

കരള്‍ രോഗങ്ങളും മദ്യപാനവും

ആല്‍ക്കഹോളിക് ഫാറ്റിലിവര്‍, ആല്‍ക്കഹോളിക് ഹെപ്പറ്റെറ്റിസ്, ലിവര്‍ സിറോസിസ്, തുടങ്ങിയവ മദ്യപാനനിമിത്തജങ്ങളാണ്.

ഇതില്‍ കരളിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ അധികരിച്ച് അതിന്റെ ചുമതലകള്‍ നിര്‍വ്വഹിയ്ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്ന സിറോസിസ് കൂട്ടത്തില്‍ അപകടകാരിയും കൂടാതെ മുന്‍പ് സൂചിപ്പിച്ച രോഗാവസ്ഥകളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാതെയിരുന്നാലും സംഭവിക്കുന്ന ഒന്നാണ്.

കരള്‍രോഗ ചികിത്സ ആയുര്‍വേദ ശാസ്ത്രത്തില്‍

ത്രിദോഷങ്ങളായ വാതപിത്തകഫങ്ങളില്‍ പിത്തം പ്രധാനമായി അതിന്റെ കാരണങ്ങളാല്‍ വര്‍ദ്ധിച്ച് അത് ശരീരത്തില്‍വ്യാപിച്ച് മഞ്ഞപ്പിത്തം എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ശാസ്ത്രത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വൈദ്യനിര്‍ദ്ദേശാനുസരണമുള്ള, അവസ്ഥാനുസാരേണയുള്ള ചികിത്സകള്‍ ഒട്ടുമിക്ക കരള്‍ രോഗങ്ങളെയും വരുതിയിലാക്കുന്നുണ്ട്.

തവിഴാമ, മരമഞ്ഞള്‍, കീഴാര്‍ നെല്ലി, കൊടവന്‍, നെല്ലിക്ക, വേപ്പ്, മഞ്ചട്ടി, കറ്റാര്‍ വാഴ, അമൃത്, കടുകരോഹിണി, തൃകോല്‍പകൊന്ന മുതലായ ഔഷധങ്ങള്‍ ഒറ്റയ്‌ക്കോ, കൂട്ടമായോ അവസ്ഥാനുസരണം ഉപയോഗിക്കുന്നത് കരള്‍ രോഗങ്ങളില്‍ ഗുണം ചെയ്യാറുണ്ട്

കൂടാതെ ദ്രക്ഷാതി, വാശാഗുളൂച്യാടി, പടോലകടുരോഹിണ്യാദി, മൈലാഞ്ചിവേരാദി തുടങ്ങിയ കഷായങ്ങളും, ദശമൂലഹരീതകി, ദ്രാഭാദി മുതലായ ലേഹ്യങ്ങളും തലയില്‍ ആറുകാലാദി പോലുള്ള എണ്ണകളും ഉപയോഗിക്കാറുണ്ട്.

മറ്റു ചികിത്സാരീതികളായ വിരേചനനം, വസ്തി, നസ്യം, അജ്ജനപ്രയോഗം, തളം എന്നിവയും അവസ്ഥാനുസരണം പ്രയോഗിക്കാറുണ്ട്

മേല്‍പ്പറഞ്ഞ ചികിത്സകളോടൊപ്പം ചിട്ടയായ പഥ്യക്രമങ്ങള്‍ (ആഹാരവിഹാരണം) വളരെ ഗുണം നല്‍കാറുണ്ട്

സുരക്ഷിതവും, രോഗമുക്തവുമായ കരള്‍ എന്നത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തേയും, ജീവിത ശൈലിയേയുമാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ സുരക്ഷിതമായ കരള്‍ എന്നതാകട്ടെ നമ്മുടെ ലക്ഷ്യം. കരള്‍ സുരക്ഷിതമെങ്കില്‍ ജീവിതം സുരക്ഷിതം.



കടപ്പാട് : www.deshakkazhcha.com

2017 സെപ്റ്റംബർ 7, വ്യാഴാഴ്‌ച

സാധാരണ അസുഖങ്ങള്‍

സാധാരണ അസുഖങ്ങള്‍


1. തലവേദന/ ചെന്നിക്കുത്ത്

2. തലമുടി കൊഴിച്ചില്‍

3. ജലദോഷം

4. രക്തസമ്മര്‍ദ്ദം

5. തൈറോയിഡിനെ ബാധിയ്ക്കുന്ന അസുഖങ്ങള്‍.

6. പ്രമേഹം.

7. നടുവേദന

8. പരാശ്രയജീവികളായ വിരകള്‍ മൂലമുള്ള അണുബാധ

9. നിര്‍ജലീകരണം.

10. മലബന്ധം

11. പൊണ്ണത്തടി

12. പനി

13. അള്‍സര്‍

14. പുകയില ഉപയോഗത്തിന്‍റെ ദുഷ്ഫലങ്ങള്‍

15. മറ്റു


i. മൃഗങ്ങളുടെ ദംശനം

ii. തൊലിപ്പുറത്തേ പോറല്‍

iii. മുറിവുകളില്‍ കൂടി രക്തം വരുന്പോള്‍

iv. പാമ്പ് കടി

v. പ്രായാധിക്യം

vi. സൂരാഘാതം



തലവേദന/ ചെന്നിക്കുത്ത്
തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ് ഇത്. ചില സന്ദര്‍ഭത്തില്‍ ഇത് അസഹ്യമായി തോന്നാം. എന്നാല്‍ മിക്കപ്പോഴും ഇത് താത്കാലികമായിരിക്കും.

സാധാരണയായി ഇത് കുറച്ചു നേരത്തേയ്ക്കു മാത്രം തോന്നുന്ന ഒരു വിഷയമാണ്. ചികിത്സകള്‍ ഒന്നും കൂടാതെ തന്നെ ഇത് മാറിയേക്കാം. എന്നാല്‍ വേദന അസഹ്യമായതോ നീണ്ടു നില്‍ക്കുന്നതോ ആയാല്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. പനിയോടു കൂടിയതും , നീണ്ടു നില്‍ക്കുന്നതും കഠിനവുമായ തലവേദന മാറുവാന്‍ ഡോക്ടറുടെ പരിചരണം വേണം.

തലവേദന എപ്പോള്‍ അപകടകരമാകുന്നു?

എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. ചില തലവേദനകള്‍ വയറുകായുന്നതു കൊണ്ടും ടെന്‍ഷന്‍ കൊണ്ടും ഉണ്ടാകാം. ഇത് തനിയെ മാറിക്കൊള്ളും. എന്നാല്‍ മറ്റു ചില തലവേദനകള്‍ ഗൗരവമേറിയതും ഉടനെ ചികിത്സിക്കേണ്ടതുമാണ്. താഴെപ്പറയുന്നവയാണ് ഇവ.
  • പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് വരുന്നതും മുന്‍‌പൊരിയ്ക്കലും തോന്നിച്ചിട്ടില്ലാത്തത്ര കഠിനമായതും . 
  • ബോധക്കേട്, സംഭ്രമം, കാഴ്ചക്കുറവ് മുതലായ ശാരീരിക ക്ഷീണങ്ങളോടു കൂടിയ തലവേദന. 
  • കഴുത്തില്‍ പേശിമുറുക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടൊപ്പമുള്ള തലവേദന.


താഴെപ്പറയുന്ന തരത്തിലുള്ള തലവേദനയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം.
  • തലവേദന കൊണ്ട് ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേല്‍ക്കുക. 
  • കൂടെക്കൂടെ വരുന്നതും ഏറ്റക്കുറച്ചിലുള്ളതുമായ തലവേദന. 
  • പ്രത്യേക കാരണങ്ങള്‍ ഇല്ലാത്ത തലവേദന.


ടെന്‍ഷന്‍, ചെന്നിക്കുത്ത്, തലപെരുക്കല്‍ ഇവ പല പ്രകാരത്തിലുള്ള തലവേദനകളാണ്. ചെന്നിക്കുത്തും തല പെരുക്കുലും ധമനികള്‍ സംബന്ധമായ അസുഖങ്ങള്‍ കൊണ്ടുള്ളതാകാം. ശാരീരികദ്ധ്വാനം ധമനി സംബന്ധമായ തലവേദനയുടെ ആക്കം കൂട്ടാം. തലയ്ക്കകത്തുള്ള പേശികളിലെ ധമനികള്‍ക്കു നീരും വീക്കവും മൂലം അസഹ്യമായ തലവേദനയുണ്ടാകും. തല പെരുപ്പിയ്ക്കുന്ന വേദനകള്‍ ചെന്നിക്കുത്തിനേക്കാള്‍ ധമനികള്‍ക്കുള്ള അപൂര്‍വ്വ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു.

തല പെരുപ്പിയ്ക്കുന്ന തലവേദന ഇടതടവില്ലാതെ വരും. ഇത് ആഴ്ചകളോളമോ മാസങ്ങളോളമോ നീണ്ടു നില്‍ക്കും. ഇത് സാധാരണവും അസഹ്യമായ വേദനയോടുകൂടിയതും ആകുന്നു.

രോഗനിര്‍ണ്ണയം

എല്ലാ തലവേദനകളും ഗൗരവമേറിയവയല്ല. സാധാരണ മരുന്നുകള്‍ കൊണ്ടു മാറുന്നവയുമാണ്, എന്നാല്‍ ചെന്നിക്കുത്തു പോലുള്ള ഗൗരവമേറിയ തലവേദനകള്‍ക്കും ഡാക്ടറുടെ ചികിത്സ തന്നെ വേണം.

തലവേദനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

പിരിമുറുക്കം കൊണ്ടുള്ള തലവേദനകള്‍


പിരിമുറുക്കവും മസിലുകള്‍ ചുരുങ്ങുന്നതു കൊണ്ടുള്ള തലവേദനകള്‍ സര്‍വ്വ സാധാരണമാണ്. ഇത് മന:ക്ലേശങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം തലവേദനകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതും, നെറ്റിത്തടത്തിലും, തലയുടെ മുന്‍ഭാഗത്തും കഴുത്തിനു പുറകിലുമായി അനുഭവപ്പെടാറുള്ളതമാണ്. തലയ്ക്കു ചുറ്റും മുറുകെ കെട്ടി വരിഞ്ഞതു പോലെ അനുഭവപ്പെടും. കൂടുതല്‍ നേരം നിലനില്‍ക്കാറുണ്ടെങ്കിലും, മനക്ലേശം മാറുന്പോള്‍ ഇത് കുറയും ചെന്നിക്കുത്തില്‍ തോന്നുന്ന മറ്റു ലക്ഷണങ്ങള്‍ ഇതിനില്ല. 90% തലവേദനകളും ഈ തരത്തില്‍‌പ്പെട്ടവയാണ്.

സൈനസിറ്റിസ് കൊണ്ടുള്ള തലവേദന


നാസാദ്വാരത്തിലുണ്ടാകുന്ന അണുബാധ കൊണ്ടുള്ളതാണ് ഇത്തരം തലവേദന. സാധാരണ ഫ്ളൂ, ജലദോഷം, അലര്‍ജി എന്നിവകളോടനുബന്ധിച്ച് ഇതുണ്ടാകുന്നു. നാസാദ്വാരത്തിലും മുകളിലുള്ള അസ്തികള്‍ക്ക് ഇടയിലൂടെയുള്ള ശ്വാസനാളത്തില്‍ അണുബാധയുണ്ടാകുന്നതാണ്. ഇതിനു കാരണം. വീക്കംമൂലം ശ്വാസനാളം അടയുന്നു. ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്പോള്‍ തലവേദനയുണ്ടാകുന്നു. ഇതു കഠിനവും നീണ്ടുനില്‍ക്കുന്നതുമാണ്. രാവിലെ മുതല്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. കുനിയുന്പോള്‍ തലവേദന കൂടുന്നു.

സൈനറ്റിസ് തലവേദനയുടെ സാധാരണ ലക്ഷണങ്ങള്‍

  • കണ്ണിനു ചുറ്റും കവിള്‍ത്തടങ്ങളിലും നെറ്റിയിലും വേദനയും,മര്‍ദ്ദമനുഭവപ്പെടും. മുകള്‍വരിയിലുള്ള പല്ലുകള്‍ക്കു വേദന തോന്നുക. 
  • കുളിര്, പനി 
  • മുഖത്തു നീര് 
  • ചൂടു വയ്ക്കലും ഐസ് വയ്ക്കലും കൊണ്ട് സാധാരണയായി ആശ്വാസം ലഭിയ്ക്കാറുണ്ട്.


ചെന്നിക്കുത്ത്


ഇത് പലരിലും പല വിധത്തിലാണ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ തലയുടെ രണ്ടുവശത്തുമുള്ള വേദനയും മറ്റു ചില ലക്ഷണങ്ങളും പൊതുവായി കാണാം. മനംപുരട്ടല്‍ ഛര്‍ദ്ദി, കാഴ്ചക്കുറവ്, തലചുറ്റല്‍, പനി, കുളിര് തുടങ്ങിയ വnഷമതകളും കൂടെയുണ്ടാകാം.

ചെന്നിക്കുത്തിന്‍റെ സാധാരണ ലക്ഷണങ്ങള്‍

  • കാഴ്ച മങ്ങലിനെ തുടര്‍ന്നുള്ള വേദന. 
  • തലയുടെ ഒരു വശത്തുള്ള അമിതവേദന. 
  • മനംപുരട്ടല്‍/ ഛര്‍ദ്ദി 
  • പല ആളുകളിലും പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ചിലര്‍ക്ക് ചില പ്രത്യേകതരം ആഹാരപദാര്‍ത്ഥങ്ങള്‍, മദ്യം, ചോക്ക്ലേറ്റുകള്‍, പഴകിയ എണ്ണ, വേവിച്ച ഇറച്ചി, കാപ്പി തുടങ്ങിയവ കഴിയ്ക്കുന്നതു കൊണ്ടാകാം ഇത്. മദ്യവും കാപ്പിയും ഇതിന് ഉത്തേജകങ്ങളാണ്.


കുറിപ്പ്: ദുര്‍ലക്ഷണങ്ങളോടു കൂടിയ തലവേദനയുണ്ടായാല്‍ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് ഡാക്ടറുടെ ശ്രദ്ധയില്‍‌പ്പെടുത്തണം.


തലമുടി കൊഴിച്ചില്‍


എന്താണ് ഇത്.

  • തലമുടി കൊഴിച്ചില്‍ :മുടിയ്ക്ക് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം. ഇത് പല കാരണങ്ങള്‍ കൊണ്ടാകാം. വൈദ്യശാസ്ത്ര പ്രകാരം ഇതിനെ പല വിഭാഗത്തില്‍‌പ്പെടുത്താം.
  • സാധാരണഗതിയിലുള്ള മുടികൊഴിച്ചില്‍: ദീര്‍‌ഘകാലം നിലനില്‍ക്കന്ന രോഗങ്ങള്‍ കൊണ്ടോ, ശസ്ത്രക്രിയാനുബന്ധമായോ,അണുബാധമൂലമുള്ള ശാരീരികക്ലേശങ്ങള്‍ കൊണ്ടോ ഉള്ളവ. 
  • ഹോര്‍‌മോണുകളുടെ - അളവിലുള്ള വ്യത്യാസം കൊണ്ടുള്ളവ. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഈ സ്ഥിതിവിശേഷം കാണപ്പെടും. മിതമായ രീതിയിലുള്ള മുടി കൊഴിച്ചിലാകും ഇത്. എന്നാല്‍ കഷണ്ടി അപൂര്‍വ്വമാണ്. 
  • മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ - ചില മരുന്നുകളുടെ പാര്‍ശ്വഫലമായി തലയെ മൊത്തമായി മുടികൊഴിച്ചില്‍ ബാധിയ്ക്കും. 
  • രോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ - തൈറോയിഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍, ലൈംഗിക ഹോര്‍‌മോണുകളിലുള്ള എറ്റക്കുറച്ചില്‍, പോഷകഹാരക്കുറവ്, കൊഴുപ്പ് ലവണങ്ങള്‍, ധാതുക്കള്‍ ഇവയുടെ കുറവ് മുതലായവകൊണ്ട് ഇതു സംഭവിയ്ക്കാം. പ്രത്യേകിച്ച് അമിതമായ ആര്‍ത്തവം മൂലം സ്ത്രീകളിലും പഥ്യാഹാരത്തിലേര്‍‌പ്പെട്ടിട്ടുള്ള വ്യക്തികളിലും മേല്‍പ്പറഞ്ഞ കുറവുകള്‍ കാണപ്പെടുന്നു. 
  • തലയോട്ടിലെ ഫംഗസ് ബാധ - ഇത്തരത്തിലുള്ള മുടികൊഴിച്ചില്‍ ചില വിധത്തിലുള്ള ഫംഗസുകളുടെ തലയോട്ടിയിലുള്ള ആക്രമണം മൂലം സംഭവിയ്ക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ ഇത് വട്ടത്തിലുള്ള മുടികൊഴിച്ചിലായി കാണാം.
  • പരമ്പരാഗതമായ കഷണ്ടി: പുരുഷന്‍മാരില്‍ ഈ രീതിയിലൊരു പ്രതിഭാസം കാണപ്പെടുന്നു. (മുന്‍വശം കട്ടി കുറഞ്ഞ മുടി). ഇത് ഏതു പ്രായത്തിലും പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ബാല്യകാലം മുതലേ ഈ ലക്ഷണം കണ്ടുതുടങ്ങും. മുന്നു കാരണങ്ങള്‍ കൊണ്ടിതു സംഭവിയ്ക്കുന്നു – പാരമ്പര്യം, പുരുഷ ഹോര്‍‌മോണുകള്‍, പ്രായം. എന്നാല്‍ സ്ത്രീകളില്‍ തല മുഴുവനായോ ഉച്ചിയിലോ മാത്രം മുടി കൊഴിച്ചില്‍ സംഭവിയ്ക്കുന്നു. മുന്‍ഭാഗത്ത് ഇതു ബാധിയ്ക്കാറില്ല.


ലക്ഷണങ്ങള്‍
സാധാരണ ഏകദേശം 50 മുതല്‍ 100 വരെ തലമുടികള്‍ ദിനംതോറും പൊഴിയുന്നുതു കാണാം. ഇതില്‍ കൂടുതലായല്‍ പ്രശ്നമാണ്. ചിലപ്പോള്‍ തലമുടിയ്ക്കു കനം കുറയുന്നതായും ചില ഭാഗങ്ങളില്‍ കഷണ്ടി രൂപപ്പെട്ടു വരുന്നതായും കാണാം.

പ്രതിരോധം

ചില പ്രകാരത്തിലുള്ള മുടികൊഴിച്ചില്‍ ഭക്ഷണക്രമത്തിലൂടെയും പിരിമുറുക്കങ്ങള്‍ ഒഴിവാക്കിയും പരിഹരിയ്ക്കാം. മുടിയുടെ പരിചരണത്തില്‍ വേണ്ട ശ്രദ്ധയും വരുത്തണം. വേണ്ടി വന്നാല്‍ മുടു നഷ്ടപ്പെടാതിരിയ്ക്കുവാനുള്ള മരുന്നുകളും ഉപയോഗിയ്ക്കാം. ഫംഗസ് ബാധ തടയുവാനുള്ള ഉപായം തലമുടി വൃത്തിയായി സൂക്ഷിയ്ക്കുന്നതും, തൊപ്പി, ചീപ്പ്, ബ്രഷ് തുടങ്ങി മറ്റുള്ളവരുപയോഗിച്ച് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയുമാണ് പാരമ്പര്യമായുള്ള കഷണ്ടി മരുന്നുകളുടെ ഉപയോഗത്തിലൂടെ തടയാന്‍ പറ്റിയേക്കാം.

ജലദോഷം

ജലദോഷം എങ്ങിനെ പകരുന്നു?
ജലദോഷം കൂടുതലും ഹസ്തദാനത്തിലൂടെ പകരുന്നു. ജലദോഷമുള്ള വ്യക്തി മൂക്കു ചീറ്റിക്കഴിഞ്ഞ് അതേ കൈ കൊണ്ട് മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോൾ രോഗാണുക്കള്‍ പകരുവാന്‍ അവസരമുണ്ടാകുന്നു. പേന, ബുക്കുകള്‍ കപ്പുകള്‍ തൂടങ്ങിയ വസ്തുക്കളില്‍ രോഗണുക്കള്‍ മണിക്കൂറുകളോളം കുടിയിരിയ്ക്കു.ം ഈ വസ്തുക്കള്‍ മറ്റൊരാള്‍ കൈകാര്യം ചെയ്യുന്പോള്‍ രോഗാണുക്കള്‍ അയാളിലേയ്ക്കും പകരും. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോള്‍ രോഗം മറ്റുള്ളവരിലേയ്ക്ക് പകരുവാന്‍ സാദ്ധ്യത കുറവാണ്.

തണുപ്പു കൊണ്ടാല്‍ ജലദോഷം പിടിയ്ക്കുമോ?
തണുപ്പു കാലാവസ്ഥയില്‍ വെളിയില്‍ ഇറങ്ങി നടന്നാല്‍ ജലദോഷം പിടിയ്ക്കുകയില്ല. തണുപ്പു കാലത്ത്, സാധാരണ കൂടുതല്‍ ആളുകളും മുറികള്‍ക്കുള്ളില്‍ ഒതുങ്ങി കൂടാറാണ് പതിവ്. രോഗമുള്ള ആളുകളുമായുള്ള സന്പര്‍ക്കമാണ് മുഖ്യപ്രശ്നം. ഈ കാരണങ്ങള്‍ കൊണ്ട് നേഴ്സറികളിലും ബാലവാടികളിലുമുള്ള കുട്ടികളിലേയ്ക്ക് ഇതു പകരുവാന്‍ എളുപ്പമാണ്,

രക്തസമ്മര്‍ദ്ദം
രക്തചംക്രമണംമൂലം രക്തധമനികളുടെ ഭിത്തികളിലൂണ്ടാക്കുന്ന മര്‍ദ്ദത്തേയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്. ഹൃദയത്തില്‍ നിന്നും പന്പു ചെയ്യുന്ന രക്തത്തെ ശരീരത്തിലുള്ള വിവിധ പേശികളിലും അവയവങ്ങളിലും എത്തിയ്ക്കുന്നത് ധമനികളിലൂടെയാണ്. ഇങ്ങനെ രക്തം പന്പു ചെയ്യുന്നതിന് ഹൃദയം ഉത്പാദിയ്ക്കേണ്ട മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.

ഈ മര്‍ദ്ദത്തെ രണ്ടു തരത്തില്‍ സിസ്റ്റോളിക് (ഹൃദയസങ്കോചംമൂലമുള്ള) എന്നും ഡൈസ്റ്റോളിക് (ഹൃദയം വികാസം മൂലമുള്ള) എന്നും വിളിയ്ക്കുന്നു. സാധാരണ ഇത് യഥാക്രമം 120/80 നിലയിലാണ്. രക്തം ധമനികളിലേയ്ക്ക് പമ്പു ചെയ്യുന്നതിന് കൂടുതല്‍ മര്‍ദ്ദമുപയോഗിക്കേണ്ടിവരുന്നു. തിരിച്ച് പമ്പ് ചെയതതിനു ശേഷം ഹൃദയം വിശ്രമിയ്ക്കു മ്പോള്‍ മര്‍ദ്ദം കുറയുകയും രക്തം തിരികെ ഹൃദയത്തിനുള്ളില്‍ നിറയുകയും ചെയ്യുന്നു.

സിസ്റ്റോളിക് പ്രഷര്‍ പ്രായപൂര്‍ത്തിയായ വ്യക്തിയില്‍ 120 ല്‍ നിന്നും 90 വരെയും, ഡൈസ്റ്റോളിക് 80ല്‍ നിന്നും 60 വരെയും താഴാം. നിലവിലുള്ള മാര്‍ഗ്ഗരേഖകള്‍ പ്രകാരം ഇങ്ങനെ കുറയുന്നതിനെ താഴ്ന്ന രക്തസമ്മര്‍ദ്ദമെന്നു വിളിയ്ക്കുന്നു.

എന്താണ് താഴ്ന്ന രക്തസമ്മര്‍ദ്ദം?
താഴ്ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പോടെന്‍ഷന്‍ മൂലം ധമനികളിലും സിരകളിലും കൂടിയുള്ള രക്തപ്രവാഹത്തിനു ശക്തി കുറയുന്പോള്‍ ചില ലക്ഷണങ്ങള്‍ കാണിയ്ക്കാം. രക്തപ്രവാഹത്തിന്‍റെ കുറവു മൂലം തലച്ചോറ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങള്‍ പ്രാണവായുവും പോഷണങ്ങളും എത്തുന്നതു കുറയുന്നു. ഇതു മൂലം ഈ അവയവങ്ങള്‍ക്കു തകരാറു സംഭവിയ്ക്കാം.

എന്നാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പൊലെ കൃത്യമായ അക്കങള്‍ കൊണ്ടല്ല മറിച്ച് രക്തപ്രവാഹത്തിന്‍റെ കുറവുമൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ കൊണ്ടു മാത്രം പ്രവചിയ്ക്കുവാന്‍ പറ്റുന്ന അവസ്ഥയാണിത്. ചിലര്‍ക്കു സ്ഥിരമായി 90/50 എന്ന മര്‍ദ്ദം കാണപ്പെടും. പക്ഷേ പ്രത്യേക ക്ഷീണങ്ങളൊന്നും ഉണ്ടാകുകയില്ല. അതു കൊണ്ട് ഇവര്‍ക്കു താഴ്ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപോ ടെന്‍ഷന്‍ ഉണ്ടെന്ന് ഊഹിയ്ക്കാന്‍ സാദ്ധ്യമല്ല. എന്നാല്‍ സാധാരണ നിലയില്‍ 120/80 ഉള്ള വ്യക്തിയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് 100/60 നിലയിലെത്തിയാല്‍ ഇതുണ്ടെന്നുറപ്പു വരുത്താം.

തലയ്ക്കു കനകുറവു തോന്നുക, തലകറക്കം, എഴുന്നേറ്റു നില്‍ക്കുന്പോള്‍ ബോധം കെടുക ഇങ്ങനെ താഴ്ന്ന ര്ക്തസമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന അസുഖത്തിനെ ഓര്‍ത്തോസ്റ്റാറ്റിക് ഹൈപോടെന്‍ഷന്‍ എന്നു വിളിയ്ക്കുന്നു. നിവര്‍ന്നു നില്‍ക്കുന്പോള്‍ രക്തപ്രവാഹത്തിന്‍റെ തോത് വര്‍ദ്ധിയ്ക്കുന്നു. ഇതിനു മതിയായ സമര്‍ദ്ദം ചെലുത്തുവാന്‍ സാധാരണ വ്യക്തിയുടെ ഹൃദയത്തിനു സാധിയ്ക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള രക്തചംക്രമണ സ്ഥിതി നിലനിര്‍ത്തിപ്പോരാന്‍ ഹൈപോടെന്‍ഷനുള്ള വ്യക്തിയുടെ ഹൃദയത്തിനു സാധിയ്ക്കാതെ പോകുന്നു. തന്‍മുലം ഹൃദയപേശികളിലെ രക്തധമനികളിലെയ്ക്കുള്ള രക്തപ്രവാഹത്തിന്‍റെ അളവു കുറയുന്നു. തന്മൂലം വ്യക്തിയ്ക്കു നെഞ്ചുവേദന, ഹൃദയസ്തംഭനം മുതലായ അവസ്ഥകള്‍ ഉണ്ടായേക്കാം. വൃക്കകളിലേയ്ക്കുള്ള രക്തപ്രവാഹത്തിന്‍റെ അളവു കുറഞ്ഞാല്‍ മാലിന്യങ്ങള്‍ നീക്കുവാനുള്ള അതിന്‍റെ പ്രവര്‍ത്തനം കൂറയും. ഇക്കാരണങ്ങളില്‍ രക്തത്തിലുള്ള യൂറിയ, ക്രിയേറ്റിനിന്‍ തുടങ്ങിയവയുടെ അളവുകള്‍ കൂടും. ജീവനു തന്നെ ഭീഷണിയായി വൃക്കകള്‍, കരള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ച് മസ്തിഷ്ക്കാഘാതം തന്നെ സംഭവിയ്ക്കാനുള്ള വഴിയൊരുക്കും.

എന്താണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം?
130/80 നു മുകളിലുള്ള അവസ്ഥ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ധമനികളിലുള്ള ഉയര്‍ന്ന മര്‍ദ്ദത്തെയാണ് സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ ഇതു മാനസിക പിരിമുറുക്കങ്ങള്‍ കൊണ്ടുള്ള താല്‍ക്കാലിക പ്രതിഭാസമല്ല. സാധാരണ രക്തസമ്മര്‍ദ്ദമായ 120/80 ലോ അതില്‍ താഴെയോ ഉള്ളവര്‍ 139/89 നിലവാരത്തിലേയ്ക്കു നീങ്ങുമ്പോള്‍ ഇവര്‍ക്ക് ഹൈപ്പര്‍‌ടെന്‍ഷന്‍ ഉള്ളതായി പറയാം. എന്നാല്‍ 140/90 നിലയിലുള്ള രക്തസമ്മര്‍ദ്ദം വളരെ കൂടുതലായി കാണാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഹൃദ്രോഗം, വൃക്കരോഗം, ധമനികളിലെ തടസ്സങ്ങള്‍, നേത്രരോഗങ്ങള്‍, മസ്തിഷ്ക്കാഘാതം തുടങ്ങിയ പ്രതിസന്ധികളുണ്ടാകാം. അതിനാല്‍ ഇതു കണ്ടുപിടിച്ച് കാലാകാലങങളില്‍ നിയന്ത്രച്ചു നിര്‍ത്തിയാല്‍ ഇങ്ങനെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷ നേടാം.

തൈറോയിഡിനെ ബാധിയ്ക്കുന്ന അസുഖങ്ങള്‍.
എന്താണ് തൈറോയിഡ്.
കഴുത്തിനു താഴെ നടുവിലായി ചിത്രശലഭാകൃതിയില്‍ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്. ജീവന്‍ നിലനിര്‍ത്തുന്ന പോഷണപരിണാമ പ്രക്രിയയ്ക്ക് ആവശ്യം വരുന്ന പ്രാഥമിക ജോലികള്‍ ചെയ്യുകയാണ്. ഇതിന്‍റെ ധര്‍മ്മം. പോഷണപരിണാമ വ്യവസ്ഥ നിലനിര്‍ത്തുവാനായി ഈ ഗ്രന്ഥി സ്രാവങ്ങള്‍ അഥവാ ഹോര്‍‌മോണുകള്‍ ഉല്‍പ്പാദിപ്പിയ്ക്കുന്നു. ഈ സ്രാവങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളും എത്രമാത്രം ഊര്‍ജ്ജം ഓരോ അവയവങ്ങളും ഉപയോഗിയ്ക്കണം എന്നു നിയന്ത്രിയ്ക്കുന്നു.
ശരിയായി പ്രവര്‍ത്തിയ്ക്കുന്ന തൈറോയിഡ് എല്ലാ ഭാഗങ്ങള്‍ക്കും വേണ്ട പ്രവര്‍ത്തനക്ഷമതയ്ക്ക് ആവശ്യം വരുന്ന അളവില്‍ ഹോര്‍‌മോണ്‍ നല്‍കുന്നു. തീരുന്ന മുറയ്ക്ക് ഹോര്‍‌മോണ്‍ വീണ്ടും ഉല്‍പ്പാദിപ്പിയ്ക്കുന്നു. രക്തത്തില്‍ ഈ ഹോര്‍‌മോണിന്‍റെ അളവു നിയന്ത്രിയ്ക്കുന്നത് പിറ്റ്യുറ്ററി ഗ്രന്ഥികളാണ്. തലച്ചോറിനു താഴെയായി തലയോട്ടിയില്‍ നടുവില്‍ ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നു. തൈറോയിഡ് ഉല്‍പ്പാദിപ്പിയ്ക്കുന്ന സ്രാവത്തിന്‍റെ ഏറ്റക്കുറച്ചില്‍ സ്വന്തം സ്രാവമുപയോഗിച്ച് ഈ ഗ്രന്ഥി നിയന്ത്രിയ്ക്കുന്നു.

തൈറോയിഡിന്‍റെ അസുഖങ്ങള്‍ എന്തെല്ലാം.? ആരെയാണ് ഇതു ബാധിയ്ക്കുന്നത്?

തൈറോയിഡ് കൂടുതല്‍ സ്രാവമുല്‍പ്പാദിപ്പിയ്ക്കുമ്പോള്‍ ശരീരം കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിയ്ക്കുന്നു. ഈ അവസ്ഥയെ ഹൈപ്പര്‍ തൈറോയിഡിസം എന്നും നേരെ എതിരായ അവസ്ഥയെ ഹൈപ്പോ തൈറോയിഡിസം എന്നും നേരെ എതിരായ അവസ്ഥയെ ഹൈപ്പോ തൈറോയിഡിസം എന്നും പറയുന്നു.

എല്ലാ പ്രായത്തിലുള്ള വ്യക്തികള്‍ക്കും ഈ അസുഖം ഉണ്ടാകാം. എന്നാല്‍ സ്ത്രീകളില്‍ ഇത് 5 മുതല്‍ 8 ഇരട്ടി വരെ കാണാം.

തൈറോയിഡ് അസുഖങ്ങള്‍ക്കുള്ള കാരണങ്ങള്‍ എന്തെല്ലാം?
ഹൈപ്പോ തൈറോയിഡിസത്തിന്‍റേയും ഹൈപ്പര്‍ തൈറോയിഡിസന്‍റെയും ലക്ഷണങ്ങള്‍ എന്തെല്ലാം?
  • ക്ഷീണം 
  • അമിതരക്തസ്രാവത്തോടെ ഇടവിട്ട ആര്‍ത്തവം 
  • മറവി 
  • തൂക്കം കൂടുക 
  • വരണ്ട ചര്‍മ്മവും മുടിയും 
  • അടഞ്ഞ ശബ്ദം 
  • കുളിര് 

ഹൈപ്പര്‍ തൈറോയിഡിസത്തിന്‍റെ ലക്ഷണങ്ങള്‍.
  • ഈര്‍ഷ്യ/പരിഭ്രമം 
  • ശക്തിക്കുറവ്/വിറയല്‍ 
  • ആര്‍ത്തവ ചക്രത്തിലെ വ്യതിയാനങ്ങള്‍ 
  • തൂക്കക്കുറവ് 
  • ഉറക്കക്കുറവ് 
  • തൈറോയിഡ് ഗ്രന്ധീ വീക്കം 
  • കാഴ്ചകുറവ്, കണ്ണുകള്‍ക്കു ചൊറിച്ചില്‍ 
  • ഉഷ്ണം തോന്നല്‍

നേരത്തെ കണ്ടുപിടിച്ചാല്‍ ഈ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാം. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കാവുന്ന രോഗാവസ്ഥയാണ് ഇത്. ശരിയായ പരിചരണങ്ങള്‍ കൊണ്ട് രോഗിയ്ക്ക് ദീര്‍ഘകാലം സാധാരണ ജീവിതം നയിയ്ക്കാം.

പ്രമേഹം.


സാധാരണഗതിയില്‍ ആഹാരം ഊര്‍ജ്ജമായി മാറുന്നതും പ്രമേഹാവസ്ഥയില്‍ അതിനുണ്ടാകുന്ന മാറ്റങ്ങളും ചുവടെ വിശദീകരിച്ചിരിക്കുന്നു.

ധാന്യകം ഗ്ലൂക്കോസായി മാറുന്നു: നാം കഴിക്കുന്ന ഭക്ഷണത്തിലെ ധാന്യകം ആമാശയത്തിനുള്ളില്‍ വച്ച് ഗ്ലൂക്കോസ് എന്ന പഞ്ചസാരയായി മാറുന്നു. ഈ ഗ്ലൂക്കോസ് രക്തത്തിലൂടെ ശരീരത്തിലുള്ള ദശലക്ഷക്കണക്കിന് കോശങ്ങളിലെത്തിച്ചേരുന്നു.

ഗ്ലൂക്കോസ് കോശങ്ങളില്‍ പ്രവേശികപാന്‍ക്രിയാസ് എന്ന ഗ്രന്ഥി ഇന്‍സുലിന്‍ എന്ന ഹോര്‍‌മോണ്‍ ഉല്പാദിപ്പിക്കുന്നു. ഇന്‍സുലിന്‍ രക്തത്തിലൂടെ കോശങ്ങളിലെത്തുന്നു. ഇത് കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണത്തെ സഹായിക്കുന്നു.

കോശങ്ങള്‍ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നു : കോശത്തിനുള്ളില്‍ വച്ച് ഗ്ലൂക്കോസിന് ഉപാപചയം സംഭവിച്ച് ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.

പ്രമേഹാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനിപ്പറയുന്നു.

ആഹാരം ഗ്ലൂക്കോസായി മാറുന്നു: ഈ അവസ്ഥയിലും ആഹാരം ഗ്ലൂക്കോസായി മാറുകയും ഗ്ലൂക്കോസ് രക്തത്തില്‍ കലരുകയും ചെയ്യുന്നു. എന്നാല്‍ ഈ ഗ്ലൂക്കോസ് പൂര്‍ണ്ണമായും കോശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല. കാരണങ്ങള്‍:

1. ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാകുന്നില്ല

2. ഇന്‍സുലിന്‍ ധാരാളമുണ്ടാകുന്നു. എന്നാല്‍ ഹോര്‍മോണ്‍ സ്വീകാരികളുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല

3.ആശ്യത്തിന് സ്വീകാരികളുണ്ടാകുന്നില്ല

കോശങ്ങള്‍ക്ക് ഊര്‍ജ്ജം സ്വതന്ത്രമാക്കാന്‍ കഴിയുന്നില്ല : ഗ്ലൂക്കോസിന്‍റെ ഏറിയ പങ്കും രക്തത്തില്‍ത്തന്നെ നിലനില്‍ക്കുന്നു. ഈ അവസ്ഥയെ ഹൈപ്പര്‍ഗ്ലൈസീമിയ എന്നുപറയുന്നു. ആവശ്യത്തിന് ഗ്ലൂക്കോസ് കോശത്തിനുള്ളില്‍ എത്താതിരുന്നാല്‍ കോശങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം സ്വതന്ത്രമാക്കാന്‍ കഴിയില്ല.

പ്രമേഹ ലക്ഷണങ്ങള്‍
പ്രമേഹരോഗികള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ

1. ഇടവിട്ട് ഇടവിട്ട് മൂത്രമൊഴിക്കുക

2. ത്വക്കില്‍ ചൊറിച്ചില്‍

3. മങ്ങിയ കാഴ്ച

4. തളര്‍ച്ചയും ക്ഷീണവും

5. കാല്‍പ്പാദങ്ങളില്‍ നീര്

6. അമിതദാഹം

7. മുറിവുണങ്ങാന്‍ താമസം

8. അമിതവിശപ്പ്

9. ശരീരഭാരം കുറയുക

10. ത്വക്ക് രോഗങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
കാലക്രമേണ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര രക്തക്കുഴലുകള്‍, വൃക്കകള്‍, കണ്ണുകള്‍, നാഡികള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ടാക്കുന്നു.
നാഡികള്‍ക്കുണ്ടാകുന്ന ക്ഷതം സംവേദനം നഷ്ടപ്പെടാനിടയാക്കുന്നു.
രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഹൃദയാഘാതം,പക്ഷാഘാതം എന്നിവയ്ക്കു കാരണമാകുന്നു.
കണ്ണിന്‍റെ തകരാറുകളില്‍ പ്രധാനപ്പെട്ടത് കണ്ണിലേക്ക് രക്തക്കുഴലുകളുടെ നാശമാണ് (റെറ്റിനോപ്പതി). കൂടാതെ കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്നു (glaucoma), ലെന്‍സ് അതാര്യമാകുന്നു (തിമിരം)
വൃക്കകള്‍ക്കുണ്ടാകുന്ന തകരാര്‍ രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റുന്ന പ്രക്രിയയെ തടസപ്പെടുത്തുന്നു.
രക്താതിസമ്മര്‍ദ്ദം ഹൃദയത്തിന്‍റെ ആഘാതം കൂട്ടുന്നു

രക്താതിസമ്മര്‍ദ്ദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

ഹൃദയം സ്പന്ദിക്കുമ്പോള്‍ രക്തം രക്തക്കുഴലുകളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. ഇത് രക്തക്കുഴലുകളില്‍ മര്‍ദ്ദം സൃഷ്ടിക്കുന്നു. ആരോഗ്യവാനായ ഒരാളില്‍ രക്തക്കുഴലുകള്‍ പേശീനിര്‍മ്മിതം ഇലാസ്തികതയുള്ളതുമായിരിക്കും. രക്തം പ്രവഹിക്കുമ്പോള്‍ അവ വികസിക്കുന്നു. സാധാരണയായി ഹൃദയം മിനിട്ടില്‍ 60 മുതല്‍ 80 വരെ തവണ മിടിക്കുന്നു. ഓരോ സ്പന്ദനത്തിലും രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയം വിശ്രാന്താവസ്ഥ പ്രാപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താഴുകയും ചെയ്യുന്നു. വ്യായാമം ചെയ്യുമ്പോഴും ശാരീരികാവസ്ഥ വ്യത്യാസപ്പെടുമ്പോഴും രക്തസമ്മര്‍ദ്ദത്തിന്‍റെ നിരക്കിന് വ്യത്യാസം വരുന്നു. മുതിര്‍ന്നവരില്‍ സാധാരണ രക്തസമ്മര്‍ദ്ദം 130/80 mmHg യ്ക്കു താഴെയായിരിക്കുന്നു. ഇതില്‍ നിന്ന് കൂടിയ അവസ്ഥയാണ് അധിക രക്തസമ്മര്‍ദ്ദം.

സാധാരണഗതിയില്‍ രക്താതിസമ്മര്‍ദ്ദത്തിന് പ്രത്യേക ലക്ഷണങ്ങളില്ല. വര്‍ഷങ്ങളോളമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള പല രോഗികള്‍ക്കും ഇതിനെക്കുറിച്ച് യാതൊരറിവുമില്ല എന്നതാണ് സത്യം. രക്താതിസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഒരാള്‍ മാനസിക പിരിമുറുക്കവും അക്രമാസക്തിയും പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. വളരെ ശാന്തമായ മനസോടെയിരിക്കാന്‍ കഴിയും. നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, പക്ഷാഘാതം വൃക്കമാന്ദ്യം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ രക്താതിസമ്മര്‍ദ്ദത്തെ “നിശബ്ദനായ കൊലയാളി” എന്നു വിളിക്കുന്നു.

കൊളസ്‌ട്രോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗസാധ്യത നാലുമടങ്ങ് വര്‍‌ദ്ധിപ്പിക്കുന്നു. അമിതമായ കൊഴുപ്പ് ധമനീഭിത്തികളില്‍ അടിഞ്ഞുകൂടുന്നു. രക്തധമനികളില്‍ കട്ടിയുള്ളതാവുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി രക്തപ്രവാഹത്തിന്‍റെ വേഗത കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നു. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെടുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ഹൃദയാഘാതമുണ്ടാകുന്നു. പ്രമേഹരോഗികളില്‍ അമിത രക്തസമ്മര്‍ദ്ദത്തോടൊപ്പം കൊളസ്‌ട്രോളിന്‍റെ അളവ് കൂടുന്നത് ഹൃദയാഘാത സാധ്യത 16 മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാന്‍

ഭക്ഷണക്രമം, വ്യായാമം, വ്യക്തിശുചിത്വം, ഇന്‍സുലിന്‍ കുത്തിവയ്പ്പ്, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ ഉപയോഗിക്കുക തുടങ്ങിയവ പ്രമേഹം നിയന്ത്രിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്.

  • വ്യായാമം : വ്യായാമം ചെയ്യുന്നതു വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. മണിക്കൂറില് 6 കിലോമീറ്റര്‍ നടക്കുന്നതു വഴി 30 മിനിട്ടില്‍ 135 കലോറി എന്ന കണക്കില്‍ ഊര്‍ജ്ജം വിനിയോഗിക്കാനാവും. സൈക്കിള്‍ ചവിട്ടുന്നതിലൂടെ ഏതാണ്ട് 200 കലോറി കത്തിച്ചുകളയാനാകും.
  • പ്രമേഹരോഗികളിലെ ത്വക്ക് സംരക്ഷണം: ത്വക്ക് സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗ്ലൂക്കോസ് ത്വക്കില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ബാക്ടീരിയ, ഫംഗസ് എന്നിവ പെരുകാന് സാധ്യതയുണ്ട്. രക്തപ്രവാഹം കുറയുന്നതിനാല്‍ ശരീരത്തിന് ഇവയോട് പൊരുതാനുള്ള ശേഷിയും കുറവായിരിക്കും. ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക് രോഗാണുക്കളോട് പൊരുതാനുള്ള കഴിവ് കുറവായിരിക്കും. ഉയര്‍ന്ന ഗ്ലൂക്കോസ് ത്വക്കിന്‍റെ നിര്‍ലീകരണത്തിന് കാരണമാകുന്നു. തുടര്‍ന്ന് ത്വക്ക് വരണ്ടുണങ്ങിക്കാണുന്നു.

കൃത്യമായി ശരീരം പരിശോധിക്കുകയും ഇനിപ്പറയുന്ന കാര്യങ്ങള്‍ ഡോക്ടറെ അറിയിക്കുകയും വേണം:
  • ത്വക്കിലെ നിറവ്യത്യാസം, ഘടന, കനം 
  • മുറിവുകള്‍, കുമിളകള്‍ എന്നിവ 
  • ബാക്ടീരിയ ബാധയുടെ പ്രാരംഭലക്ഷണങ്ങളായ ചുവപ്പ്, നീര്,കുമിളകള്‍, പൊള്ളലുകള്‍ എന്നിവ 
  • കക്ഷത്തും യോനീഭാഗത്തുമുള്ള ചൊറിച്ചില്‍, സ്തനങ്ങള്‍ക്കിടയിലും വിരലുകള്‍ക്കിടയിലുമുള്ള ചൊറിച്ചില്‍ ഇവ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ് 
  • ഉണങ്ങാത്ത മുറിവുകള്‍


ത്വക്ക് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍:
  • ഗാഡത കുറഞ്ഞ സോപ്പുപയോഗിച്ച് ദിവസവും കുളിക്കുക 
  • കൂടുതല്‍ ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കുന്നത് ഒഴിവാക്കുക 
  • കുളി കഴിഞ്ഞ് ശരീരം നന്നായി തുടയ്ക്കുക. കക്ഷം, വിരലുകളുടെയും കൈകാലുകളുടെയും മടക്കുകള്‍ എന്നിവിടങ്ങളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്. ഫംഗസ് ബാധ ഒഴിവാക്കാന്‍ വേണ്ടിയാണിത്. 
  • ത്വക്ക് വരണ്ടുണങ്ങിപ്പോകാതെ നോക്കുക. വരണ്ട ത്വക്ക് ചൊറിയുമ്പോള്‍ പൊട്ടുകയും ബാക്ടീരിയകള്‍ പ്രവേശിക്കാന്‍ കാരണമാവുകയും ചെയ്യുന്നു 
  • ധാരാളം വെള്ളം കുടിക്കുക
മുറിവുകളുടെ സംരക്ഷണം:ശരീരത്തില്‍ മുറിവുകളുണ്ടാകുന്നത് പൂര്‍ണ്ണമായും തടയാന്‍ നമുക്ക് കഴിയില്ല. പ്രമേഹരോഗികള്‍ ചെറിയ മുറിവുകളുണ്ടായാല്‍‌പ്പോലും അതീവ ശ്രദ്ധ പുലര്‍ത്തണം.
  • സോപ്പും ചൂടുവെള്ളവും കൊണ്ട് മുഖം കഴുകണം
  • അയഡിന്‍ അടങ്ങിയ ആല്‍ക്കഹോളും ആന്‍റിസെപ്റ്റിക്കുകളും ഉപയോഗിക്കരുത്. ഇത് ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കും
  • ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ആന്‍റിബയോട്ടിക് ക്രീമുകള്‍ ഉപയോഗിക്കുക
  • അണുവിമുക്തമായ ബാന്‍റേജ്, പഞ്ഞി എന്നിവ ഉപയോഗിച്ച് മുറിവ് കെട്ടുക
അടിയന്തിരമായി വൈദ്യസഹായം തേടേണ്ട സന്ദര്‍ഭങ്ങള്‍

  1. ഗുരുതരമായ മുറിവോ പൊള്ളലോ ഏറ്റാല്‍
  2. ത്വക്കില്‍ എവിടെയെങ്കിലും ചുവപ്പു നിറമോ, വീക്കമോ, പഴുപ്പോ,വേദനയോ ഉണ്ടായാല്‍. ഇത് ബാക്ടീരിയാ രോഗബാധയുടെ ലക്ഷണമാകാം.
  3. ഫംഗസ് ബാധയുണ്ടായാല്‍ (ചൊറിച്ചില്‍)


പ്രമേഹ രോഗികളിലെ പാദസംരക്ഷണം: രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് നാഡികളെ തളര്‍ത്തുകയും കാലുകളുടെ സംവേദനശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.

 പാദസംരക്ഷണത്തിനായുള്ള ചില മാര്‍ഗ്ഗങ്ങള്‍

പാദങ്ങള്‍ പതിവായി പരിശോധിക്കുക: എല്ലാ ദിവസവും നല്ല വെള്ളത്തില്‍ വച്ച് പാദങ്ങള്‍ പരിശോധിക്കുക. മുറിവുകളോ, പോറലുകളോ, പൊള്ളലുകളോ ഉണ്ടോ എന്ന് കണ്ടെത്തുക. വിരലുകള്‍ക്കിടയില്‍ പരിശോധിക്കാന്‍ മറക്കരുത്.

പാദങ്ങള്‍ പതിവായി കഴുകുക:ഗാഡത കുറഞ്ഞ സോപ്പും ഇളം ചൂടുവെള്ളവുമുപയോഗിച്ച് പാദങ്ങള്‍ കഴുകുക.

കാല്‍നഖങ്ങള്‍ യഥാസമയം മുറിച്ചുകളയുക.

പാദരക്ഷകളുപയോഗിച്ച് പാദങ്ങള്‍ സംരക്ഷിക്കുക.

വായ് സംരക്ഷണം
അടുക്കും ചിട്ടയോടുമുള്ള ദിനചര്യ പല്ലുകളെ ദീര്‍ഘകാലം ആരോഗ്യത്തോടെ സംരക്ഷിക്കും.
പല്ലു തേയ്ക്കുന്നത് :മൃദുവായ ടൂത്ത് ബ്രഷുകൊണ്ടായിരിക്കണം. കടുപ്പമുള്ള നാരുള്ള ബ്രഷുകള്‍ മോണയില്‍ മുറിവുണ്ടാക്കും.

പല്ലു തേയ്ക്കേണ്ടത് എങ്ങനെ:
  • ദിവസവും 2 നേരം പല്ലു തേയ്ക്കുക 
  • പല്ലിനും മോണയ്ക്കുമിടയില്‍ ബ്രഷ് മുകളിലേക്കും താഴേക്കുമായി തേയ്ക്കുക. അവിടെ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ ഒഴിവാക്കാന്‍ ഇത് സഹായിക്കും. 
  • മൃദുവായി പല്ലു തേയ്ക്കുക 
  • ടൂത്ത് ബ്രഷില്‍ ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓരോ 3 മാസത്തിലൊരിക്കലും ടൂത്ത് ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കണം 
  • ഭക്ഷണത്തിനു ശേഷം മൃദുവായി വിരലുകള്‍ കൊണ്ട് പല്ലുകള്‍ വൃത്തിയാക്കുകയും കുലുക്കി ഉഴിയുകയും ചെയ്യുന്നത് പല്ല് വൃത്തിയായിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്


ഇനി പറയുന്ന സാഹചര്യങ്ങളില്‍ ഒരു ദന്തവിദഗ്ദ്ധനെ കാണേണ്ടതാണ്
  • ഭക്ഷണം കഴിക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും മോണയില്‍ നിന്ന് രക്തം വരിക 
  • മോണ ചുവന്ന് വീര്‍ത്ത് മൃദുവായിരിക്കുക 
  • പല്ലുകള്‍ മോണയില്‍ നിന്ന് വിട്ടു നില്‍ക്കുക 
  • മോണയില്‍ തൊടുമ്പോള്‍ പഴുപ്പ് വരിക 
  • പല്ലിന്‍റെ ക്രമീകരണത്തില്‍ മാറ്റമുണ്‌ടാവുക 
  • കടിക്കുമ്പോള്‍ പല്ലുകള്‍ കോര്‍ത്തു പോവുക 
  • സ്ഥിരമായി വായില്‍ അരുചിയും ദുര്‍ഗന്ധവും


നേത്രസംരക്ഷണം

പ്രമേഹരോഗികളില്‍ തിമിരം, ഗ്ലോക്കോമ എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രമേഹരോഗികളില്‍ കണ്ണിലേക്കുള്ള നേര്‍ത്ത രക്തക്കുഴലുകള് കേടാകാനിടയുണ്ട് (ഡയബറ്റിക് റെറ്റിനോപ്പതി). പ്രമേഹരോഗികളിലെ അന്ധതയ്ക്ക് ഇത് ഒരു പ്രധാന കാരണമാകുന്നു. ഒരിക്കല്‍ പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി കണ്ണു പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

ഇനിപ്പറയുന്ന അവസ്ഥകളില്‍ വൈദ്യസഹായം തേടേണ്ടതാണ്
  • കാഴ്ചയില്‍ മങ്ങല്‍, വസ്തുക്കള്‍ ഇളകിക്കൊണ്ടിരിക്കുന്നതായി തോന്നല്‍, അവ്യക്തമായ കാഴ്ച, വികലമായ കാഴ്ച, കണ്ണിലെ സ്ഥിരമായ വേദന, ചുവപ്പു നിറം 
  • പുസ്തകം വായിക്കുവാന്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, ട്രാഫിക് സിഗ്നലുകള്‍, മറ്റു പരിചിതമായ വസ്തുക്കള്‍ എന്നിവ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട്.


നടുവേദന

തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.

കാരണങ്ങള്‍

നടുവേദന ഉണ്ടാവാന്‍ കാരണങ്ങള്‍ പലതാണ്- അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലമെല്ലാം നടുവേദന ഉണ്ടാവും.

മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. രോഗം മറ്റുപലതും. മൂത്രത്തിന് അണുബാധ വന്നാല്‍ മൂത്രമൊഴിക്കുമ്പോഴുള്ള വേദനയോടൊപ്പം നടുവേദനയുമുണ്ടാകും. ഗര്‍ഭപാത്രസംബന്ധമായ അസുഖമാണെങ്കില്‍ നടുവേദനയോടൊപ്പം വെള്ളപോക്കോ മറ്റോ ഉണ്ടാകും.

എന്താണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാന്‍. ലബോറട്ടറി സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പണ്ടുകാലത്ത് വൈദ്യന് രോഗിയെയും രോഗലക്ഷണങ്ങളെയും നിരീക്ഷിച്ചാല്‍തന്നെ എന്താണ് രോഗകാരണമെന്ന് വ്യക്തമാകുമായിരുന്നു. ഇന്ന് രോഗനിര്‍ണയത്തിന് എല്ലാ സാങ്കേതിക സൗകര്യങ്ങളും ആയുര്‍വേദം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇങ്ങനെ നടുവേദനയുടെ യഥാര്‍ഥ കാരണം കണ്ടത്തെി അതിനുള്ള മരുന്നുകളും ചികിത്സയും പ്രയോഗിച്ചാല്‍ ആ രോഗത്തോടൊപ്പം നടുവേദനയും ഭേദമായിക്കൊള്ളും.

മറ്റു ചികിത്സാ രീതികള്‍ വേദന മാറ്റാന്‍ ശ്രമിക്കുമ്പോള്‍ രോഗം സമ്പൂര്‍ണമായി ഭേദമാക്കാനാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്.

നടുവേദനക്ക് കാരണമായ ശീലങ്ങള്‍
  • ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരീരത്തിന്‍െറ പൊസിഷന്‍ ശരിയല്ളെങ്കില്‍ നടുവേദന ഉണ്ടാകും.
  • വ്യായാമക്കുറവ്- 90 ശതമാനം ‘ഡിസ്ക് തെറ്റല്‍’ കേസുകളും മസിലിന് ശക്തി കുറയുന്നതുകൊണ്ടാണ് ഉണ്ടാവുന്നത്. നട്ടെല്ലിലെ കശേരുക്കളെ പിടിച്ചുനിര്‍ത്താന്‍ മസിലിന്‍െറ ശക്തി നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
  • വാഹനങ്ങളുടെ ഉപയോഗം കൂടിയത്: ആയുര്‍വേദ ശാസ്ത്രത്തില്‍ ‘കുതിരസവാരി’ കൂടിയാല്‍ നടുവേദനയുണ്ടാവുമെന്ന് പറയുന്നുണ്ട്. പണ്ടത്തെ കുതിരസവാരിക്ക് തുല്യമാണ് ഇന്നത്തെ മോട്ടോര്‍ബൈക്ക് സവാരി.
  • തുടര്‍ച്ചയായി ഓരേ പൊസിഷനില്‍ ശരീരം നില്‍ക്കുന്നത്.
  • കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, ദിവസം മുഴുവന്‍ നിന്ന് ജോലി ചെയ്യുന്ന ബസ് കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം നടുവേദന വരാന്‍ സാധ്യത ഏറെയാണ്. ഇടക്ക് സമയം കണ്ടത്തെി വ്യായാമം ചെയ്യുക മാത്രമാണ് ഇതിന് പോംവഴി.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍
കഴുത്തിനും നടുവിനും ഏറെ ആയാസമുണ്ടാക്കുന്നതാണ് കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്. സൗകര്യം കരുതി തോള് മുന്നോട്ടാഞ്ഞിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യരുത്. കണ്ണിനു നേരെയായിരിക്കണം മോണിറ്റര്‍. മൗസ്, കീബോര്‍ഡ് തുടങ്ങിയവ മുട്ടിനു മുകളില്‍ വരുന്ന രീതിയില്‍ സജ്ജീകരിക്കണം.

ഇരിക്കേണ്ടതെങ്ങനെ?

നട്ടെല്ല് നിവര്‍ന്നു വേണം ഇരിക്കാന്‍. നടുഭാഗം മുതല്‍ കഴുത്തുവരെയുള്ള എല്ല് പരമാവധി നേരെ വരുന്നവിധം ഇരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി വളരെനേരം ഇരിക്കരുത്. ഇടക്ക് എഴുന്നേറ്റ് നടക്കുക. കഴുത്തും അരക്കെട്ടും ഇളക്കിക്കൊണ്ടുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുക. കഴുത്ത് മുകളിലേക്കും വശങ്ങളിലേക്കും പതുക്കെ ചലിപ്പിക്കുക.

കിടക്കുമ്പോള്‍

തലയണയില്ലാതെ നേരെ മലര്‍ന്നുകിടക്കുക. കഴുത്തുരോഗങ്ങള്‍ക്ക് വലിയൊരളവുവരെ കാരണമാണ് തലയണകള്‍. ഭക്ഷണം കഴിച്ച ഉടന്‍ പോയി കിടക്കരുത്. അങ്ങനെ വന്നാല്‍ ഗ്യാസ്ഫോര്‍മേഷനും തുടര്‍ന്ന് നീര്‍ക്കെട്ടും ഉണ്ടാവും. നടുവേദനയുള്ളവര്‍ പലകക്കട്ടില്‍ ഉപയോഗിക്കുക. വെറും തറയില്‍ കിടക്കരുത്. തണുപ്പ് തട്ടിയാല്‍ നടുവേദന വര്‍ധിക്കും.

ചികിത്സാ രീതികള്‍
പൊതുവെ മൂന്നുതരത്തിലുള്ള ചികിത്സാ രീതികളാണ് ആയുര്‍വേദത്തിലുള്ളത്. 1) സ്നേഹം (എണ്ണയിടല്‍) 2) സ്വേദം (ഫോര്‍മെന്‍േറഷന്‍) 3) ശോധന വരുത്തല്‍ (ഇവാക്വേഷന്‍)

മരുന്നിനോടൊപ്പം പഥ്യം, പതിവായ വ്യായാമങ്ങള്‍, ജീവിതം ചിട്ടപ്പെടുത്തല്‍ എന്നിവയാണ് രോഗശാന്തി എളുപ്പമാക്കാനുള്ള മാര്‍ഗങ്ങള്‍.

കടപ്പാട് :ഡോ. ആര്യാദേവി

പരാശ്രയജീവികളായ വിരകള്‍ മൂലമുള്ള അണുബാധ

മറ്റൊരു പേര് – നെമാട്രോഡ് ഇന്‍ഫക്ഷന്‍ (വിരശല്യം)

വിശദീകരണം
  • പരാശ്രയ ജീവികള്‍ ആതിഥേയരുടെ ശരീരത്തിനു പുറത്തും അകത്തും ഒട്ടി ചേര്‍ന്നു (പേശികളിലും അവയവങ്ങളിലും) അവയുടെ ആവശ്യത്തിനു പോഷകവസ്തുക്കള്‍ വലിച്ചെടുക്കുന്നു. ഇതില്‍ ചില ജീവികള്‍ കാലക്രമേണ നശിച്ച് ആതിഥേയര്‍ക്ക് രോഗങ്ങള്‍ ഉണ്ടാക്കുന്നു. 
  • വിരകള്‍ വലുതും അസ്തികള്‍ ഇല്ലാത്തതുമായ ജീവികള്‍ ആണ്. ഇവ യധാക്രമം മുട്ട, ലാര്‍വ ഈ അവസ്ഥകളില്‍ വിരകളായി വളരുന്നു. ഇവ പേശികള്‍, ത്വക്ക്, മസില്‍, ശ്വാസകോശങ്ങള്‍, കുടല്‍ ഇവിടങ്ങളില്‍ കൂടി പാര്‍ക്കുന്നു.
ലക്ഷണങ്ങള്‍
  • ഇവയുടെ വാസസ്ഥലമനുസരിച്ച് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു.
  • ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ എന്നാല്‍ ചിലപ്പോള്‍ ചെറിയ ലക്ഷണങ്ങളോടെ 
  • ലക്ഷണങ്ങള്‍ ഉടനെയോ 20 കൊല്ലങ്ങള്‍ക്കു ശേഷമോ 
  • ചിലപ്പോള്‍ വിരകള്‍ മുഴുവനായോ, മുറിഞ്ഞോ മലത്തില്‍ പ്രത്യക്ഷമാകും. 
  • അന്നപഥത്തില്‍ (അന്നനാളം, കുടല്‍, കരള്‍, മലാശയം) ഇവ വയറുവേദന, ഉന്മേഷക്കുറവ്, വയറിളക്കം, വിശപ്പില്ലായ്മ, ഭാരക്കുറവ്,ഛര്‍ദ്ദി, ക്ഷീണം, ധാതുക്കളുടേയും വിറ്റാമിനുകളുടേയും കുറവു കൊണ്ടുള്ള പോഷകകുറവ്, ഈ ലക്ഷണങ്ങള്‍ പ്രകടമാക്കും. 
  • മലദ്വാരത്തിലും, ഗുഹ്യഭാഗങ്ങളിലുമുള്ള ചൊറിച്ചില്‍, ഉറക്കമില്ലായ്മ, കിടക്കയില്‍ 
  • മുത്രമൊഴിയ്ക്കുക, വയറുവേദന, ഈ ലക്ഷണങ്ങള്‍ കൃമി ശല്യം കൊണ്ടുണ്ടാകും. 
  • തൊലിയില്‍ ഉണ്ടാകുന്ന കുരുക്കള്‍, കുമിളകള്‍, കണ്ണും, മുഖവും വീര്‍ത്തിരിയ്ക്കുക ഇവ മറ്റു ലക്ഷണങ്ങള്‍. 
  • അലര്‍ജി തൊലി ചുവന്നു തുടിയ്ക്കുക, മലദ്വാരത്തിനു ചുറ്റും ചൊറിച്ചില്‍ തുടങ്ങിയവ 
  • കരള്‍ പ്രശ്നങ്ങള്‍, കരള്‍വീക്കം, പനി, വയറുവേദന, വയറിളക്കം, തൊലി മഞ്ഞനിറമാക്കുക തുടങ്ങിയവ. 
  • കാലുകളേയും വൃഷണങ്ങളേയും ബാധിയ്ക്കുന്ന (മന്തുരോഗം) പോലെയുള്ള നീരു വീഴ്ച.
കാരണങ്ങള്‍
  1. പേശികളിലുള്ള വിരകള്‍
  2. കുടലിലുള്ള വിരകള്‍ഃ:വിരകളുടെ മലത്തില്‍ അതിന്‍റെ മുട്ടയും കാണപ്പെടുന്നു. ശുചിത്വമില്ലാത്ത മലിനമായ ചുറ്റുപാടില്‍ ആഹാരത്തില്‍ കൂടി ഇതു മനുഷ്യരിലേയ്ക്കു കടക്കും. അതു കുടലില്‍ വളര്‍ച്ച പ്രാപിച്ച് രക്തത്തില്‍ കൂടി ശ്വാസകോശം മുതലായ സ്ഥലങ്ങളിലേയ്ക്കു കുടിയേറും. ഇതിനു 40 സെ: മീ വരെ നീളം വരാം.
  3. നാടവിരഃ:പല അടുക്കുകളായി നാട പോലെ നീണ്ടവിരയാണിത്. ഇത് അന്നപഥത്തില്‍ പ്രവേശിച്ച് ആതിഥേയനില്‍ നിന്നും. പോഷണം വലിച്ചെടുക്കുന്നു.
  4. ഫൈലേറിയാസിസ്:ഈ വിരകള്‍ ത്വക്കിനേയും മേദോവാഹിനി പേശികളേയും ആക്രമിച്ച് മന്തുരോഗാവസ്ഥ ഉണ്ടാക്കുന്നു.

അപകടത്തിനുള്ള വഴികള്‍
  • മലാംശം കലര്‍ന്ന വെള്ളം 
  • ശുചിത്വമില്ലായ്മ 
  • ശരിക്ക് പാകം ചെയ്യാത്ത മത്സ്യമാംസങ്ങളുടെ ഭക്ഷണം. 
  • മൃഗങ്ങളുമായു അടുത്ത ഇടപെടല്‍ 
  • എലികള്‍, കീഡങ്ങള്‍ ഇവയുടെ ആക്രമണങ്ങള്‍ 
  • പോഷണക്കുറവ്, രോഗാവസ്ഥ 
  • കുട്ടികളുടെ മണ്ണിലുള്ള കളി. പ്രത്യേകിച്ച് കളിസ്ഥലത്തു വച്ചുള്ള ആഹാരം


ലഘുപോംവഴികള്‍
  • ദ്രവരൂപത്തിലുള്ള ആഹാരം 
  • വിശ്രമം 
  • കുടുബത്തിലെ എല്ലാ അംഗങ്ങളുടേയും പരിശോധന 
  • ചികിത്സ തീരുന്നതുവരെ അടിവസ്ത്രങ്ങളും കിടക്കവിരി, വസ്ത്രങ്ങള്‍ തുടങ്ങിയവയും ചൂടു വെള്ളത്തില്‍ അലക്കുക. 
  • കൈ എപ്പോഴും കഴുകുക. പകുതി വേവിച്ചതോ വേവിയ്ക്കാത്തതൊ ആയ ആഹാരങ്ങള്‍ വര്‍ജ്ജിയ്ക്കുക, പഴങ്ങളും പച്ചക്കറികളും വൃത്തിയായ.ി കഴുകി ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുക.


നിര്‍ജലീകരണം.

എന്താണ് ഡീഹൈഡ്രേഷന്‍?
ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം എന്നാല്‍ ശരീരത്തില്‍ നിന്നും ജലാംശം കുറയുക എന്നതാണ്. ശരീരത്തിന് അതിന്‍റെ നിലനില്‍പ്പിന് ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും വേണം (അതായത് 1 ലിറ്റര്‍ അഥവാ ¼ ഗാലന്‍) ഈ ആവശ്യം പ്രവര്‍ത്തനത്തിനും പ്രായത്തിനുമനുസരിച്ച് വര്‍ദ്ധിയ്ക്കാം. അദ്ധ്വാനിയായ ഒരു മനുഷ്യന് ഇരട്ടിയോ മൂന്നിരട്ടിയോ വെള്ളം വേണ്ടി വന്നേക്കാം. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്പോള്‍ ജലം നഷ്ടപ്പെടുന്നു. ഈ നഷ്ടം നികത്തുവാനാണ് വെള്ളം കുടിയ്ക്കുന്നത്. കുടിയ്ക്കുന്ന വെള്ളം പകരത്തിനു മതിയാകാതെ വരുന്പോള്‍ നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ സംഭവിയ്ക്കുന്നു.

ഡീഹൈഡ്രേഷന്‍ എങ്ങിനെ സംഭവിയ്ക്കുന്നു?
കുടലിലെ ഭിത്തികളിലുള്ള അണുബാധ, വൃണങ്ങള്‍, മുറിവുകള്‍ തുടങ്ങിയവ മൂലം കൂടുതല്‍ ദ്രാവകം ഉല്‍പ്പാദിപ്പിയ്ക്കപ്പെടുകയും അതിന്‍റെ ആഗീരണം നടക്കാതിരിയ്ക്കുകയുമാണ് ഒരു കാരണം. മറ്റൊന്ന്, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ഇവമൂലം വെള്ളം കുടിയ്ക്കുന്നതിലുള്ള കുറവുമാണ്.

ഡീഹൈഡ്രേഷന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ തൂക്കം കുറഞ്ഞിരിയ്ക്കും. ചിലപ്പോള്‍ 8 മണിക്കൂറുകള്‍ക്കകം ഇതു സംഭവിച്ചിരിയ്ക്കും. ഇത് ഒരു സൂചനയാണ്. ഇങ്ങനെ 10%ത്തോളം തൂക്കം കുറയുന്നതായി കാണപ്പെട്ടാല്‍ പ്രശ്നം ഗുരുതരമാണ്. മറ്റു രോഗലക്ഷണങ്ങളില്‍ നിന്നും ഇതു തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ദാഹക്കൂടുതല്‍ വായ് വരളുക, ക്ഷീണം, തലയ്ക്കു ഭാരക്കുറവ് (പ്രത്യേകിച്ച് എഴുന്നേല്‍ക്കുന്പോള്‍) മൂത്രം ഇരുണ്ട നിറത്തിലും കുറഞ്ഞും കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കൊണ്ട് ഇത് തിരിച്ചറിയാം. തീര്‍‌വ്വമായ നിര്‍ജലീകരണം മൂലം ശാരീരികമായ രാസഘടനയില്‍ മാറ്റം വന്ന് വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുവാനും മരണം വരെ സംഭവിയ്ക്കാനും ഇടയുണ്ട്.

മലബന്ധം
മലബന്ധം എങ്ങിനെയുണ്ടാകുന്നു മലബന്ധം എന്നാല്‍ വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങള്‍ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവില്‍ പോകാതിരിയ്ക്കുന്നതാണ്. എന്നാല്‍ ആഴ്ചയില്‍ 3 മുതല്‍ 12 പ്രാവശ്യം വരെ ഇത് സാധാരണയായി കണക്കാക്കാം.

ലക്ഷണങ്ങള്‍
വയറിനു അസ്വസ്ഥത, വയറു വീര്‍ക്കല്‍.

കാരണങ്ങള്‍
  • നാരുകളടങ്ങിയ ഭക്ഷണത്തിന്‍റെ കുറവ് 
  • നിര്‍ജലീകരണം 
  • വ്യായാമക്കുറവ് 
  • ചില മരുന്നുകളുടെ ഉപയോഗം 
  • കുടലിലെ അസുഖങ്ങള്‍ (ഉദാ: ക്യാന്‍സര്‍) 
  • കാത്സ്യം/പൊട്ടാസിയം ഇവയുടെ കുറവ് 
  • പ്രമേഹം മൂലം വയറിനുള്ള അസുഖം. 
  • ഞരമ്പു രോഗം
ലഘുപോംവഴികള്‍
  1. നാരുകളടങ്ങിയ ആഹാരങ്ങള്‍ കഴിയ്ക്കുക (ഉദാ: തവിടു കളയാത്ത ധാന്യങ്ങള്‍). 
  2. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക. 
  3. ധാരാളം വെള്ളം കുടിയ്ക്കുക.

അസ്വാസ്ഥ്യം നീണ്ടു നിന്നാല്‍ ഡാക്ടറെ കാണുക.


പൊണ്ണത്തടി

  • കൊഴുപ്പു ശേഖരിയ്ക്കുന്ന് ശരീരത്തിലെ പേശികളില്‍ അമിതമായി ശേഖരം വര്‍ദ്ധിയ്ക്കുന്പോള്‍ പൊണ്ണത്തടിയുണ്ടാകുന്നു. ഇതുമൂലം സാധാരണയില്‍ നിന്നും 20% കവിഞ്ഞ തൂക്കം വര്‍ദ്ധിയ്ക്കുന്നു.
  • പൊണ്ണത്തടി ഹാനികരവും അകാലമരണത്തിനു കാരണവുമാണ്. 
  • ഇതുമൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയത്തിനുള്ള തകരാറ്, ഉയര്‍ന്ന കോളസ്ട്രോള്‍, പ്രമേഹം, പിത്തസഞ്ചിയില്‍ കല്ല്, ചില പ്രത്യേകതരം ക്യാന്‍സര്‍ ഇവ ഉണ്ടാകും. 
  • അമിതാഹാരവും വ്യായാമക്കുറവും കൂടാതെ പാരന്പര്യവുമിതിനു കാരണമാകാം.

    പൊണ്ണത്തടിയ്ക്കുള്ള കാരണങ്ങള്‍

  • പൊണ്ണത്തടിയും തൂക്കക്കൂടുതലും ഊര്‍ജ്ജത്തിന്‍റെ സ്വീകരണവും വ്യയവും തമ്മിലുള്ള അസന്തുലിതാവസ്ഥ മൂലമാണ്. 
  • കൊഴുപ്പ് കൂടിയ ആഹാരങ്ങളും ഇതിനു കാരണമാണ്. 
  • വ്യായാമക്കുറവും ഉദാസീനമായ ജീവിതചര്യകളും പ്രധാനകാരണമാണ്. 
  • പോഷണപരിണാമത്തിലുള്ള താളപ്പിഴകള്‍മൂലം അമിത കൊഴുപ്പു സമാഹരണം നടക്കാം. 
  • കുട്ടിക്കാലത്തുള്ള പൊണ്ണത്തടി യുവത്വത്തിലും നിലനില്‍ക്കാം.

    ഉദാത്തമായ ശരീരഭാരം
    ശരീരത്തിന്‍റെ ഉയരത്തിനു ചേര്‍ന്ന ഭാരമാണ് ശാരീരികകര്‍മ്മങ്ങള്‍ ശരീയായ വിധത്തില്‍ നടത്തുന്നതിന് ആവശ്യം. ഇതിനു വേണ്ടി സാധാരണ പ്രയോഗത്തിലുള്ള അനുപാതസംഖ്യയാണ്. ബി.എം.ഐ അഥവാ ഉയരവും തൂക്കവും തമ്മിലുള്ള അനുപാത സൂചിക.

    കിലോഗ്രാമിലുള്ള തൂക്കത്തെ, മീറ്ററിലുള്ള ഉയരത്തിന്‍റെ വര്‍ഗം കൊണ്ടു ഹരിച്ചാല്‍ ഈ അനുപാതസംഖ്യ കിട്ടും. ഇങ്ങനെ കിട്ടുന്ന സംഖ്യ 185 ല്‍ താഴെയാണെങ്കില്‍ പോഷണക്കുറവുള്ള വ്യക്തിയായും 25ല്‍ താഴെയാണെങ്കില്‍ പോഷണക്കുറവുള്ള വ്യക്തിയായും 25 ല്‍ കൂടുതലെങ്കില്‍ പൊണ്ണത്തടിയും കണക്കാക്കാം.

    എങ്ങിനെ ഭാരം കുറയ്ക്കാം? 
  • വറുത്ത ഭക്ഷണങ്ങള്‍ കുറയ്ക്കുക. 
  • കൂടുതല്‍ പഴവും പച്ചക്കറിയും കഴിയ്ക്കുക. 
  • നാരുകള്‍ അടങ്ങിയ തവിടു കളയാത്ത ധാന്യങ്ങള്‍, പരിപ്പ്, പയര്‍ മുതലായവകള്‍ കഴിയ്ക്കുക. 
  • നിരന്തരമായി വ്യായാമം ചെയ്തു ഭാരം കുറയ്ക്കുക. 
  • സ3വധാനം ഭാരം കുറയ്ക്കുന്നതാണ് നല്ലത്. 
  • ഉപവാസം ആരോഗ്യത്തിനു ഹാനികരമാണ്. 
  • ശാരീരിക ആയാസങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ഥ ആഹാരങ്ങള്‍ കഴിയ്ക്കുക. 
  • പഞ്ചസാര, കൊഴുപ്പ്, മദ്യം ഇവ കുറയ്ക്കുക. 
  • ഭക്ഷണത്തില്‍ കൊഴുപ്പ് കാര്‍‌ബോഹൈഡ്രേറ്റ് ഇവ കുറവും പ്രോട്ടീന്‍ കുടുതലുമായിരിയ്ക്കണം.

പനി

മനുഷ്യശരീരത്തിലെ സാധാരണ ഊഷ്മാവ് 37 ºസെന്‍റിഗ്രേഡ് അഥവാ 98.6 ഫാരന്‍ഹീറ്റാണ്. ഇതില്‍ കൂടുതലാകുന്പോള്‍ പനിയുള്ളതായി പറയുന്നു. പനി ഒരു രോഗമല്ല. രോഗലക്ഷണമാണ്. അണുബാധയെ ശരീരം പ്രതികരിയ്ക്കുന്നതാണിത്. ചൂടിന്‍റെ വര്‍ദ്ധന അണുബാധയുടെ കാഠിന്യം കാണിയ്ക്കുന്നു.

കാരണങ്ങള്‍
താഴെപ്പറയുന്ന രോഗങ്ങള്‍ പനിയ്ക്കു കാരണമാകാം.
  1. മലേറിയ
  2. ടൈഫോയിഡ്
  3. ക്ഷയം
  4. സന്ധിവാതം
  5. അഞ്ചാം പനി.
  6. പൊങ്ങന്‍പനി
  7. ന്യൂമോണിയ, ജലദോഷം, ചുമ, ടോണ്‍സിലിറ്റിസ്
  8. മൂത്രനാളിയിലെ അണുബാധ

പനിയുടെ സാധാരണ ലക്ഷണങ്ങള്‍
  • ശരീരത്തിന്‍റെ ഊഷ്മാവ് 37.5സെ/100 ഫാ ല്‍ കൂടുതല്‍ 
  • തലവേദന 
  • സന്ധിവേദന 
  • വിശപ്പില്ലായ്മ 
  • മലബന്ധം 
  • രൂചിക്കുറവ്/ക്ഷീണം 

അനുകരിയ്ക്കേണ്ട ഉപായങ്ങള്‍
  • രോഗിയെ വായു സഞ്ചാരമുള്ള മുറിയില്‍ കിടത്തുക. 
  • ധാരാളം ദ്രവ പദാര്‍ത്ഥങ്ങള്‍ കൊടുക്കുക. 
  • വൃത്തിയുള്ളതും മൃദുവായതുമായ വസ്ത്രങ്ങള്‍ ധരിപ്പിയ്ക്കുക 
  • വിശ്രമം കൊടുക്കുക. 
  • ചൂട് 39.5ºC/103º ഫാ. ല്‍ കൂടുതലോ 48 മണിക്കൂറിലധികമോ പനി നീണ്ടു നിന്നാലൊ ഡോക്ടറുടെ സഹായം തേടണം. 

പനിയുള്ളപ്പോള്‍ കഴിയ്ക്കേണ്ട ആഹാരങ്ങള്‍
  • തിളപ്പിച്ചാറിയ ധാരാളം ശുദ്ധജലം 
  • ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് ഗ്ലൂക്കോസ്, പഴച്ചാറുകള്‍ തുടങ്ങിയ ആരോഗ്യം നിലനിര്‍ത്തുന്ന പാനീയങ്ങള്‍. 
  • എളുപ്പം ദഹിപ്പിയ്ക്കുന്ന കഞ്ഞി, ബാര്‍ലി വെള്ളം തുടങ്ങിയവ 
  • പാല്, റൊട്ടി, ബ്രഡ് മുതലായവ 
  • ഇറച്ചി, മുട്ട, വെണ്ണ, തൈര്, എണ്ണയില്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ ഇവ വര്‍ജിയ്ക്കണം.


അള്‍സര്‍

അള്‍സര്‍ എന്താണ്?
അന്നപഥത്തിലുണ്ടാകുന്ന കുരുക്കളും വ്രണങ്ങളുമാണ് അള്‍സര്‍. അള്‍സര്‍ സാധാരണയായി ചെറുകുടലിന്‍റെ ആരംഭത്തില്‍ കാണുന്നു. രണ്ടാമതായി ആമാശയത്തിലും കാണുന്നു. ഇതിനെ ഗാസ്റ്റിക് അള്‍സര്‍ എന്നു പറയുന്നു.

അള്‍സര്‍ എന്തുകൊണ്ട് ഉണ്ടാകുന്നു?
  • ഹെലികോബാക്ടര്‍ പൈലോറി എന്ന ഒരു തരം രോഗാണുവാണ് കൂടുതല്‍ അവസരങ്ങളിലും ഇതു പരത്തുന്നത്. 
  • ദഹനപ്രക്രിയയ്ക്കുള്ള അമ്ലവും മറ്റു സ്രവങ്ങളും അന്നപഥത്തിലുണ്ടാകുന്ന വ്രണങ്ങളാണ് മറ്റൊന്ന്. 
  • ശാരീരികവും മാനസിസവുമായ ക്ലേശങ്ങള്‍ ഈ അസുഖം വര്‍ദ്ധിപ്പിയ്ക്കുന്നു. 
  • ചില വേദന സംഹാരികള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്പോഴും ഇതുണ്ടാകുന്നു.

അള്‍സര്‍ പ്രകടിപ്പിയ്ക്കാവുന്ന ലക്ഷണങ്ങള്‍
  • ആഹാരം കഴിയ്ക്കുമ്പോഴും വെള്ളം കുടിയ്ക്കുമ്പോഴും ആശ്വാസം തോന്നുകയും എന്നാല്‍ ഒന്നു രണ്ടു മണിക്കൂറിനു ശേഷം അസുഖം തോന്നുകയും ചെയ്യുന്നു. (ചെറുകുടലിന്‍റെ ആരംഭത്തിലുള്ള അള്‍സര്‍) 
  • ആഹാരം കഴിയ്ക്കുന്പോഴും വെള്ളം കുടിയ്ക്കുന്പോഴും പ്രയാസം തോന്നുക. (ആമാശയത്തിലുള്ള അള്‍സര്‍) 
  • വയറുവേദന കൊണട് ഉറക്കത്തില്‍ നിന്നും ഉണരുക. 
  • വയറ്റില്‍ കനം തോന്നുക, വയര്‍ വീര്‍ക്കുക, എരിച്ചിലും വേദനയും തോന്നുക. 
  • ഛര്‍ദ്ദി 
  • അവിചാരിതമായി ഭാരം കുറയുക.

നിയന്ത്രിയ്ക്കുവാനുള്ള ഉപായങ്ങള്‍ 

  • പുകവലി ഉപേക്ഷിയ്ക്കുക. 
  • ഡോക്ടറുടെ നിര്‍‌ദ്ദേശം കൂടാതെ അണുബാധയെ നിയന്ത്രിയ്ക്കുന്ന മരുന്നുകള്‍ ഉപേക്ഷിയ്ക്കുക. 
  • കാപ്പി, മദ്യം ഇവ ഉപേക്ഷിയ്ക്കുക. 
  • മസാലകള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയാണെങ്കില്‍ അവ ഉപേക്ഷിയ്ക്കുക. 

അള്‍സറിന്‍റെ സ്ഥിതി ഗുരുതരമാകുമ്പോള്‍ കിട്ടുന്ന സൂചനകള്‍
  • രക്തം ഛര്‍ദ്ദിയ്ക്കുക. 
  • മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും മുന്പു കഴിച്ച ഭക്ഷണം ഛര്‍ദ്ദിയ്ക്കുക. 
  • സാധാരണയില്‍ കവിഞ്ഞ ക്ഷീണം തലചുറ്റല്‍ 
  • മലത്തില്‍ രക്തം കാണുക (മലത്തില്‍ രക്തത്തിന്‍റെ സാന്നിദ്ധ്യം അതിനെ കറുത്ത ടാറു പോലെയാക്കും.) 
  • തുടര്‍ച്ചയായ മനംപുരട്ടലോ ഛര്‍ദ്ദി.യോ 
  • പെട്ടെന്നു വേദന കൂടുക. 
  • തൂക്കം കുറഞ്ഞു കൊണ്ടേയിരിയ്ക്കും. 
  • മരുന്നു കഴിച്ചാലും വേദന പോകാതിരിയ്ക്കുക. 
  • വേദന ശരീരത്തിന്‍റെ ഭാഗത്തേയ്ക്ക് വ്യാപിയ്ക്കുക

പുകയില ഉപയോഗത്തിന്‍റെ ദുഷ്ഫലങ്ങള്‍
പുകയില ഉപയോഗത്തിന്‍റെ ദുഷ്ഫലങ്ങള്‍
  • വായ്, തൊണ്ട ശ്വാസകോശം, ആമാശയം, വൃക്കകള്‍, മൂത്രസഞ്ചി, എന്നീ ശരീരഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറിനു പുകയില ഉത്തരവാദിയാണ്.
  • ലോകത്തിലേയ്ക്കു വച്ച് ഏറ്റവും കൂടുതല്‍ വായിലെ ക്യാന്‍സര്‍ ഇന്‍ഡ്യയിലാണ്. ഇതിനു കാരണം പുകയിലയാണ്. 
  • ഇതി പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 56.4%, 44.9% എന്നീ തോതില്‍ കാണപ്പെടുന്നു. 
  • 90% ശ്വാസകോശരോഗങ്ങള്‍ക്കും ക്യാന്‍സറിനും കാരണം പുകയിലയാണ്.
  • പുകയില ഹൃദ്രോഗത്തിനു ധമനികളുടെ അസുഖത്തിനും കാരണമാകുന്നു. ഹൃദയരോഗങ്ങള്‍ കാലുകളിലെ ധമനികളിലുള്ള രക്ത ഓട്ടം നിലയ്ക്കല്‍, നെഞ്ചുവേദന, ഹ-ദയസ്തംഭനം മൂലമുള്ള മരണം മസ്തിഷ്ക്കാഘാതം തുടങ്ങിയവയ്ക്കും പുകയില വഴിയൊരുക്കുന്നു.

ആധാരമായ വസ്തുതകള്‍
  • ഇന്‍ഡ്യയില്‍ 90% പഴകിയ ശ്വാസകോശങ്ങള്‍ രോഗങ്ങള്‍ പുകവലിമുലമാണ്. 
  • പുകവലി ക്ഷയരോഗത്തെ പരോക്ഷമായി സഹായിയ്ക്കുന്നു. സ്ഥിരം പുകവലിക്കാരില്‍ ഈ രോഗത്തിനുള്ള സാദ്ധ്യത മുന്നു മടങ്ങു വര്‍ദ്ധിച്ചിരിയ്ക്കുന്നു. ബിഡിയോ സിഗരറ്റോ എത്രകണ്ടു വലിയ്ക്കുന്നു അത്രയും സാദ്ധ്യത രോഗബാധയ്ക്കുമുണ്ട്. 
  • പുകയില ഉപയോഗം പെട്ടെന്ന് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിയ്ക്കുകയും ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്‍റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. 
  • ഇതു കാലുകളിലേയ്ക്കുള്ള രക്ത ഓട്ടം കുറയ്ക്കുകയും അവയെ നിര്‍ജീവാവസ്ഥയിലേയ്ക്കു നയിയ്ക്കുകയും ചെയ്യും. 
  • ശരീരത്തിലുടനീളമുള്ള ധമനികളുടെ പാളികള്‍ക്ക് ഇതുമൂലം നാശനഷ്ടങ്ങളുണ്ടാകുന്നു. 
  • പുകവലിക്കാരുടെ കുട്ടികളും മറ്റു കുടുബാംഗങ്ങളും പരോക്ഷമായി പുകവലിയുടെ തിക്താനുഭവങ്ങളുടെ ബലിയാടുകളാകുന്നു. ദിവസേന വലിച്ചു കൂട്ടുന്ന പുകയുടെ ഒരംശം അവരുടെ ശ്വാസകോശങ്ങളിലേയ്ക്കും കടക്കുന്നു. ഏകദേശം 2 പായ്ക്കറ്റ് സിഗരറ്റു വലിയ്ക്കുന്ന ഓരാളുടെ കൂടെ കഴിയുന്ന പുകവലിയ്ക്കാണ് വ്യക്തിയുടെ മുത്രം പരിശോധിച്ചാല്‍ 3 സിഗരറ്റിനു തുല്യമായ നിക്കോട്ടിന്‍റെ അളവു കാണാം. 
  • പുകയിലയുടെ ഉപയോഗം പ്രമേഹത്തെ പ്രോത്സാഹിപ്പിയ്ക്കുന്നു. 
  • രക്തത്തിലെ നല്ല കോളസ്ട്രോള്‍ ഇതുമൂലം കുറയുന്നു. 
  • പുകവലിയ്ക്കാത്ത വ്യക്തിയെ അപേക്ഷിച്ച് പുകവലിക്കാരില്‍ ഹൃദ്രോഗ സാദ്ധ്യത 2/3 മടങ്ങു കൂടുന്നു. 
  • പുകവലി മൂലം 8 സെക്കന്‍റില്‍ ഒരു മരണം സംഭവിയ്ക്കുന്നു.

ആധാരമായ വസ്തുതകള്‍
  • പുകയില ഉപയോഗം ഷണ്ഡണത്തിനു കാരണമാകുന്നു. 
  • പുകയില സ്ത്രീകളില്‍ ഈസ്ട്രജന്‍ അളവു കുറച്ച് നേരത്തേ ആര്‍ത്തവ വിരാമം സംഭവിയ്ക്കുന്നു. പ്രതിരോധശക്തിയും കുറയുന്നു. 
  • പുകവലിയുടെ ഗര്‍ഭനിരോധന ഗുളികകളും ഒരുമിച്ചുപയോഗിയ്ക്കുന്ന സ്ത്രീയ്ക്ക് മസ്തിഷ്ക്കാഘാതം വരാം. 
  • പുകവലിയ്ക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് ഭാരക്കുറവും വളര്‍ച്ചക്കുറവും ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ ശിശുമരണവുമാകും.


പുകവലി/പുകയില ഉപേക്ഷിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍‌

  1. ക്യാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള സാദ്ധ്യതകള്‍ കുറയുന്നു.
  2. ഹൃദയത്തിലെ ഭാരം കുറയുന്നു.
  3. നിങ്ങളുടെ സ്നേഹഭാജനങ്ങളെ പുകയുടെ പരോക്ഷമായ ദോഷങ്ങളില്‍ നിന്നും രക്ഷിയ്ക്കാം.
  4. തുടര്‍ച്ചയായുള്ള ചുമയും കഫക്കെട്ടും അപ്രത്യകഷ്യമാകും.
  5. നിങ്ങളുടെ പല്ലുകള്‍ വൃത്തിയും തിളക്കമുള്ളതാകും.
പുകയില മോചനം കൊണ്ടുള്ള സാമുഹ്യനന്‍മ
  1. നിങ്ങള്‍ സിഗരറ്റിനു അടിമയാകാതെ കാര്യങ്ങള്‍ നിയന്ത്രയ്ക്കും.
  2. ആത്മവിശ്വാസം വര്‍ദ്ധിച്ച് ഉന്‍‌മേഷവാന്‍മാരാകും.
  3. ആരോഗ്യവാനായ രക്ഷകര്‍ത്താവായിരിയ്ക്കും.
  4. മറ്റു കാര്യങ്ങള്‍ക്കു ചെലവാകുവാന്‍ കൂടുതല്‍ പണമുണ്ടാകുന്നു.

പുകയില ഉപേക്ഷിയ്ക്കു! ഇനിയും താമസമായിട്ടില്ല.
  • ക്യാന്‍സറോ മറ്റസുഖങ്ങളൊ വരുന്നതിനു മുന്‍പ് മദ്ധ്യവയസിലായാല്‍ പോലും പുകയില ഉപേക്ഷിച്ചാല്‍ ഇതു മൂലമുള്ള മരണം ഒഴിവാക്കാം. 
  • ചെറുപ്രായത്തില്‍ ഈ ശീലം ഉപേക്ഷിച്ചാല്‍ കൂടുതല്‍ ഗുണം ചെയ്യും. 
  • ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ 3 വര്‍ഷങ്ങള്‍ക്കകം ഹൃദയരോഗങ്ങള്‍ക്കുള്ള സാദ്ധ്യതകള്‍ കുറഞ്ഞ് സാധാരണ നിലയിലെത്തണം. 

പുകവലിയും പുകയിലയും ഉപേക്ഷിയ്ക്കുന്നതിനുള്ള എളുപ്പവഴികള്‍
  1. ആഷ്ട്രേ, സിഗരട്ട്, മുറുക്കാന്‍, പുകയില ഇവ കണ്‍മുന്‍പില്‍ വരരുത്. മനസ്സില്‍ നിന്നു തന്നെ ഈ വസ്തുക്കളെ നീക്കാന്‍ ശ്രമിയ്ക്കുക. ഇതു വളരെ ലളിതവും എളുപ്പമുള്ള വഴിയാണ്.
  2. സിഗരറ്റ്, മുറുക്കാന്‍, പുകയില ഇവ സുലഭമായി ലഭിയ്ക്കാനിടവരരുത്. കഴിയുമെങ്കില്‍ ഇവ അധികം പ്രവേശിയ്ക്കാന്‍ സാദ്ധ്യതയില്ലാത്ത മുറുകളിലോ അലമാരിയില്‍ പൂട്ടിയോ വയ്ക്കുക.
  3. പുകവലിയ്ക്കാനോ മുറുക്കുവാനോ ഉള്ള പ്രേരണകളെ കുറിച്ചു മനസ്സിലാക്കി അവയെ നിയന്ത്രയ്ക്കുക കൂട്ടുകെട്ടാണ് കാരണമെങ്കില്‍ അങ്ങിനെയുള്ളവരെ ഒഴിവാക്കുകയോ അവര്‍ ഉപയോഗിയ്ക്കുന്ന സമയത്ത് മാറി നില്‍ക്കുകയോ വേണം.
  4. ആസക്തി തോന്നുന്ന സമയത്ത് വായില്‍ മിഠായിയോ ചൂയിംഗ്ഗമ്മോ ഇട്ട് ദീര്‍ഘനിശ്വാസമെടുക്കുക.
  5. നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ദീര്‍ഘനിശ്വാസമെടുക്കുക. വെള്ളം കുടിയ്ക്കുക, വ്യായാമത്തിലേര്‍‌പ്പെടുക തുടങ്ങിയവയാണ് ആസക്തി തോന്നുന്പോള്‍ ചെയ്യേണ്ട മറ്റു കാര്യങ്ങള്‍.
  6. പുകയില ഉപയോഗിയ്ക്കണമെന്നു തോന്നുന്പോള്‍ അവനവന്‍റെ മാരകമായ രോഗങ്ങള്‍ വന്നാല്‍ അവരുടെ ഭാവി എങ്ങിനെ ആകുമെന്ന് ചിന്തിയ്ക്കുക.
  7. പുകയില ഉപയോഗം നിര്‍ത്താന്‍ ഒരു തീയതി മുന്‍കൂട്ടി നിശ്ചയിയക്കുക.
  8. പിന്‍ബലത്തിന് ഒരു സഹായിയെ കണ്ടെത്തുക.
  9. പുകയില ഉപേക്ഷിയ്ക്കുന്ന ആദ്യദിവസത്തിലേയ്ക്ക വേണ്ട തയ്യാറെടുപ്പും മുന്‍കരുതലുകളുമെടുക്കുക.
  10. പ്രധാനമായും 4 സൂത്രവാക്യങ്ങളാണ് പുകയില ആസക്തി തോന്നുമ്പോള്‍ ചെയ്യാനുള്ളത്.

  • മറ്റെന്തെങ്കിലും പ്രവര്‍ത്തിയിലേര്‍‌പ്പെടുക. 
  • കഴിയാവുന്നത്ര കാലതാമസം വരുത്തുക. 
  • ദീര്‍ഘനിശ്വാസമെടുക്കുക. 
  • വെള്ളം കുടിയ്ക്കുക. 

  1. ആത്മഗതം നടത്തുക.
  2. സ്വയം പ്രോഝാഹനങ്ങള്‍ നിശ്ചയിയ്ക്കുക.
  3. കാഫിയും മദ്യവും നിയന്ത്രിയ്ക്കുക.
  4. യോഗ, ധ്യാനം, നടപ്പ്, ഡാന്‍സ്, സംഗീതം എന്നിവയിലേര്‍‌പ്പെടുക.
  5. ഊര്‍ജസ്വലനായി നല്ല ആഹാരം കഴിയ്ക്കുക. 
  6. ഓരോ എട്ടു സെക്കന്‍റിലും പുകയിലയുമായി ബന്ധപ്പെട്ട് ഒരു മരണം നടക്കുന്നു. 
  7. കഴിയാവുന്നത്ര കാലതാമസം വരുത്തുക. 
പുകവലിയും, പുകയിലയും പുരുഷന്മാരെയും സ്ത്രീകളേയും പ്രതികൂലമായി ബാധിയ്ക്കുന്നു.

മറ്റു

മൃഗങ്ങളുടെ ദംശനം


മൃഗങ്ങളുടെ ദംശനം ചെറിയ മുറിവോ, അണുബാധയുണ്ടാക്കി ജീവാപായം വരുത്തുന്ന വലിയ മുറിവോ ആകാം.

കാരണങ്ങള്‍

പട്ടികടി സാധാരണമാണ്, ചിലപ്പോള്‍ പൂച്ച കടിച്ചതാകാം. പട്ടികടിയെക്കാള്‍ ഗൗരവമുള്ളതാണ് പൂച്ചയുടെ കടി. കാരണം അണുബാധയ്ക്കു കൂടുതല്‍ സാദ്ധ്യത ഇതിലാണ്. കുരങ്ങിന്‍റേയും പാമ്പുകളുടേയും കടികളാണ് മറ്റുള്ളവ.
മൃഗങ്ങളുടെ കടിയേറ്റാല്‍ പേവിഷ ബാധയ്ക്കു സാദ്ധ്യതയുണ്ട്. പട്ടികടിയാണ് ഇതില്‍ പ്രധാനം.


ലക്ഷണങ്ങള്‍

തൊലിപ്പുറത്ത് മുറുവു കണ്ടില്ല എങ്കിലും ഉള്ളില്‍ മാംസപേശികള്‍‌ക്കോ എല്ലിനോ ഞരമ്പിനോ ക്ഷതമുണ്ടാകാം. തൊലി പൊട്ടിയിട്ടുണ്ടെങ്കില്‍ അണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.

അണുബാധയുടെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നു
  • മുറിവിനു ചുറ്റും ചൂടനുഭവപ്പെടുക. 
  • നീരു വയ്ക്കുക. 
  • വേദനയുണ്ടാകുക 
  • പഴുപ്പ് വരുക. 
  • മുറിവിനു ചുറ്റും ചുവന്ന നിറം കാണുക 
  • തൊലി പഴുക്കുക. 
  • മേദോവാഹിനികള്‍ക്കു നീര് 
  • പനി

സ്നായുക്കള്‍ക്കും ഞരമ്പുകള്‍ക്കും ക്ഷതമേറ്റാല്‍
വിരലുകള്‍ മടക്കുവാനുള്ള തുറക്കുവാനും വിഷമം ഉണ്ടാകുകയും
വിരലുകളുടെ അഗ്രങ്ങളില്‍ സ്പര്‍ശനശക്തിയില്ലാതാകുകയും ചെയ്യും.

പ്രഥമ ശുശ്രുഷ

മുറിവുകളിലെ രക്തം വായ്‌കൊണ്ട് വലിച്ചെടുക്കുന്നത് അപകടകരമാണ്. വായില്‍ അസംഖ്യം അണുക്കളുണ്ട്. ഇവ മുറിവില്‍ പ്രവേശിച്ച് അണുബാധയുണ്ടാകും.

തൊലിപ്പുറത്തേ പോറല്‍

പോറലേറ്റാല്‍ ആ ഭാഗം സോപ്പും വെള്ളവുമോ, സ്പിരിറ്റ് ഹൈഡ്രജന്‍ പെറോക്സയിഡ് മുതലായവ ഉപയോഗിച്ചോ കഴുകി വൃത്തിയാക്കണം. അതിനുശേഷം ഒരു ആന്‍ടിസെപ്ടിക് ക്രീം പുരട്ടി ഒട്ടിപ്പിടിയ്ക്കാത്ത ബാന്‍ഡേജു കൊണ്ട് മുറിവ് മൂടി കെട്ടണം. ഒരാഴ്ച മുതല്‍ 10 ദിവസത്തിനുള്ളില്‍ ഇതുണങ്ങും. അഥവാ ഉണങ്ങിയില്ലെങ്കിലോ ഡോക്ടറെ സമീപിയ്ക്കണം.

മുറിവുകളില്‍ കൂടി രക്തം വരുമ്പോള്‍

വൃത്തിയായ തൂണികൊണ്ട് മുറിവ് അമര്‍ത്തിപ്പിടിയ്ക്കുക. മുറിവേറ്റ ഭാഗം ഉയര്‍ത്തിപ്പിടിയ്ക്കുക. കൂടുതല്‍ രക്തം വരുന്നുല്ല എങ്കില്‍ തുടച്ചുകളയേണ്ട ആവശ്യമില്ല. വൃത്തിയുള്ള ബാന്‍‌ഡേജു കൊണ്ട് മുറിവ് മൂടിക്കെട്ടി എത്രയും വേഗം ഡാക്ടറുടെ അടുത്ത് എത്തി മുറിവ് മൂടിക്കെട്ടി എത്രയും വേഗം ഡാക്ടറുടെ അടുത്ത് എത്തിയ്ക്കുക. മുറിവ് മുഖത്തോ തലയിലോ കഴുത്തിലോ ആണെങ്കില്‍ ഒട്ടും കാലതാമസം വരുത്തരുത്.

പാമ്പ് കടി

പാമ്പുകള്‍ തണുത്ത രക്തമുള്ളവയാണ്. തണുത്ത അന്തരീക്ഷത്തില്‍ അവയ്ക്ക് ശരീരത്തിന്‍റെ ഊഷ്മാവ് ഉയര്‍ത്തി സജീവമാകാന്‍ കഴിയുകയില്ല. എന്നാല്‍ അന്തരീക്ഷത്തിലെ ഊഷ്മാവ് 25-32º സെന്‍റിഗ്രേഡുള്ളപ്പോള്‍ ഇവ സക്രിയമാണ്.
  • ദംശിയ്ക്കുമ്പോള്‍ പാമ്പ്‌ വിഷം വിഷസഞ്ചിയില്‍ നിന്നും ഒഴുകി പല്ലുകളില്‍ കൂടി ഇരയുടെ ശരീരത്തില്‍ പ്രവേശിയ്ക്കുന്നു. പാമ്പ്‌ പാമ്പ്‌ പലതരത്തിലുള്ള വിഷങ്ങളുടെ സങ്കരമാണ്. ഇതിന്‍റെ പ്രവര്‍ത്തനം പലവിധത്തിലാണ്. പ്രധാനമായും നാലുതരം മാംസ്യങ്ങളാണ്. ഇവ 
  • സൈടോ ടോക്സിന്‍ഃ പേശികളെ ബാധിയ്ക്കുന്നു. 
  • ഹീമോ ടോക്സിന്‍ഃ ആന്തരീക രക്തസ്രാവമുണ്ടാക്കുന്നു. 
  • ഹീമോ ടോക്സിന്‍ഃ ആന്തരീക രക്തസ്രാവമുണ്ടാക്കുന്നു. 
  • ന്യൂറോ ടോക്സിന്‍ഃ നാഡീവ്യൂഹത്തെ ബാധിയ്ക്കുന്നു. 
  • കാര്‍ഡിയോ ടോക്സിന്‍ഃ ഹൃദയത്തെ നേരിട്ടു ബാധിയ്ക്കുന്നു.
വിഷപാമ്പ്‌ കള്‍ 8000 വിധമുണ്ട്.

ഇതില്‍ മനുഷ്യര്‍ക്ക് ഏറ്റവും അപകടകാരികള്‍ മൂര്‍ഖനും അണലിയുമാണ്.

പാമ്പ്‌ കടിച്ചാലുള്ള ലക്ഷണങ്ങള്‍
പാമ്പ്‌ കടിയേറ്റാല്‍ വിവിധപ്രകാരത്തിലുള്ള ലക്ഷണങ്ങളാണ്. ചിലപ്പോള്‍ ചെറിയ മുറിവുകള്‍ മാത്രം ശേഷിയ്ക്കും. എന്നാല്‍ ചില അവസരങ്ങളില്‍ മാരകരോഗങ്ങളിലേയ്ക്ക് നയിച്ചു മരണത്തില്‍ വരെ എത്തിയ്ക്കും. ചില അവസരങ്ങളില്‍ നിരീക്ഷണങ്ങള്‍ തെറ്റാം. പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ആള്‍ പെട്ടെന്നു ശ്വാസംമുട്ടി ബോധക്കേടിലേയ്ക്കു മാറും.
  • സര്‍പ്പവിഷബാധയുടെ അടയാളങ്ങളും ലക്ഷണങ്ങളും ചില പ്രത്യേക വീഭാഗത്തില്‍‌പ്പെടുന്നു.
  • പ്രത്യക്ഷ ഫലങ്ങള്‍: അണലികളും ചില ഇനം മൂര്‍ഖനും കടിച്ചാല്‍ കടിച്ചഭാഗം മൃദുവാകുകയും വേദനയുളവാക്കുകയും ചെയ്യും. കൂടുതല്‍ നീരുവച്ച് മുറിവില്‍ നിന്നും രക്തം വരുകയോ കുമിളകളായി കാണപ്പെടുകയോ ചെയ്യും. ചില ഇനം മൂര്‍ഖന്‍ പാമ്പ്‌ കളുടെ കടി സമീപപ്രദേശത്തെ പേശികളെ നിര്‍ജീവമാക്കുന്നു. 
  • രക്തസ്രാവം: അണലി കടിച്ചാല്‍ തലച്ചോറിലും ഉദരത്തിലും രക്തസ്രാവമുണ്ടാകാം. ഈ രക്തസ്രാവം ചിലപ്പോള്‍ വായില്‍ കൂടിയോ മറ്റു പഴയ മുറിവുകളില്‍ കൂടിയോ പുറത്തേയ്ക്കു വരാം. രക്തസ്രാവം നിയന്ത്രിച്ചില്ലെങ്കില്‍ ആപത്തു നേരിട്ട വ്യക്തി മരിയ്ക്കും. 
  • നാഡീവ്യവസ്ഥയെ ബാധിയ്ക്കുന്ന വിധം: ചില പാമ്പ്‌ കളുടെ വിഷം നാഡീവ്യവസ്ഥയെ നേരിട്ടു ബാധിയ്ക്കുന്നു. ശ്വാസോഛ്വാസത്തിനു സഹായിയ്ക്കുന്ന പേശികളെ നിഷ്ക്രിയമാക്കി ചികിഝ ലഭിയ്ക്കുന്നതിനു മുന്‍പു തന്നെ മരണത്തിലേയ്ക്കെത്തിയ്ക്കുന്നു. അപകടത്തില്‍‌പ്പെട്ട വ്യക്തിയ്ക്ക് ആദ്യം കാഴ്ച, പിന്നീട് സംസാരം,ശ്വാസോഛ്വാസം തുടങ്ങിയ കാര്യങ്ങള്‍ക്കു ബുദ്ധിമുട്ടാകും. 
  • മാംസപേശികളെ നിര്‍ജീവമാക്കാല്‍ : മറ്റു ചില പ്രകാരത്തിലുള്ള വിഷങ്ങള്‍ മനുഷ്യശരീരത്തിലെ വിവിധഭാഗങ്ങളിലെ മാംസപേശികളെ നിര്‍ജീവമാക്കുന്നു. ഇങ്ങനെ നിര്‍ജീവമായ കോശങ്ങളുടെ അവശിഷ്ടങ്ങള്‍ വൃക്കകളില്‍ പ്രവേശിച്ച് അതിന്‍റെ പ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കും. 
  • കണ്ണുകള്‍: വിഷം ചീറ്റൂന്ന ചിലയിനം മൂര്‍ഖന്‍ പാമ്പ്‌ കള്‍ ഇരയുടെ കണ്ണുകളിലേയ്ക്ക് ഉന്നം തെറ്റാതെ വിഷം ചീറ്റുന്നതു മൂലം കണ്ണുകള്‍ക്കു വേദനയും കാഴ്ച നഷ്ടവും ഉണ്ടാകും.

ചികിഝ തേടേണ്ടത് ഏതൊക്കെ അവസരത്തില്‍
കടിച്ച പാമ്പ്‌ വിഷമില്ലാത്തതാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ രോഗിയെ നിരീക്ഷിയ്ക്കുക. അല്ലാത്തപക്ഷം ഉടനെ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കണം. പാന്പിന്‍റെ ഇനം തിരിച്ചിറഞ്ഞില്ലെങ്കില്‍ ഇതില്‍ അപകടം പതിയിരിയ്ക്കുന്നു. വിഷമില്ലാത്ത പാമ്പ്‌ കടിച്ചാല്‍ മുറിവ് ശ്രദ്ധിയ്ക്കണം. കൂടാതെ അഞ്ചു കൊല്ലത്തിനിടയ്ക്ക് ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തിട്ടില്ല എങ്കില്‍ ഉടനെ എടുക്കണം.

പേവിഷബാധ തടയല്‍
പകര്‍ച്ച

പേവിഷത്തിന്‍റെ രോഗണു മുറിവുകളില്‍ കൂടിയും ശ്ലേഷ്മപാളികകളില്‍ കൂടിയും ശരീരത്തില്‍ കടക്കുന്നു. പേബാധയുള്ള മൃഗങ്ങളില്‍ നിന്നും ഇതു പകരുന്നു. ദക്ഷിണാഫ്രിക്കയിലെ ഗുഹകളില്‍ വസിയ്ക്കുന്ന വവ്വാലുകളില്‍ ഇത് ശ്വാസോഛ്വാസത്തിലൂടെ പകരുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. മാറ്റി വയ്ക്കപ്പെടുന്ന നേത്രപടലങ്ങളില്‍ കൂടിയും ഇതു പകരുന്നതായി രേഖകളുണ്ട്.

രോഗം വ്യാപിക്കുന്ന വിധം
കടിയേറ്റ ഭാഗത്തെ മാംസപേശികളില്‍ ഈ രോഗാണു ഇരട്ടിയ്ക്കുന്നു. ദിവസങ്ങളും ആഴ്ചകളും കൊണട് ഇത് നാഡീവ്യവസ്ഥയില്‍ പ്രവേശിച്ച് സെന്‍ട്രല്‍ നെര്‍വ്സ് സിസ്റ്റ (കേന്ദ്രനാഡീവ്യൂഹം)ത്തിലേയ്ക്ക് കടക്കുന്നു. അവിടെ നിന്നും തലച്ചോറിലും നട്ടെല്ലിലുമുള്ള ദ്രാവകങ്ങളിലേയ്ക്ക് വ്യാപിക്കുന്നു.

ഒരിയ്ക്കല്‍ ഈ രോഗത്തെ നാഡീവ്യവസ്ഥയില്‍ കടന്നാല്‍ രക്തത്തിലെ രോഗപ്രതിരോധാണുക്കള്‍ക്കു കീഴ്‌പ്പെടുന്നില്ല. നട്ടെല്ലില്‍ കൂടി മാത്രം ഈ രോഗാണുവിനെ സമീപിയ്ക്കാം.

രോഗശാസ്ത്ര നിരീക്ഷണം:
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് 4 ദിവസം മുതല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ആകാം. എന്നാല്‍ 90% കേസുകളിലും ഇത് 30 മുതല്‍ 90 വരെ ദിവസങ്ങളില്‍ പ്രത്യക്ഷമാകാം. മുഖത്തു കടിയേറ്റാല്‍ ലക്ഷണങ്ങള്‍ വേഗം പ്രത്യക്ഷപ്പെടും. ഇതു ശരാശരി 35 ദിവസവും മറ്റു ഭാഗങ്ങളില്‍ കടിയേറ്റാല്‍ 52 ദിവസവുമാണ്.

ലക്ഷണങ്ങള്‍
ചീത്ത വിക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന പേവിഷബാധ
ചീത്ത വിക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന പേവിഷബാധ ഇതു സാധാരണ കാണുന്ന ഇനമാണ്. ഉയര്‍ന്ന പേശീചലനം, വിറയല്‍, കോച്ചല്‍, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അന്നനാളത്തിലുള്ള വലിച്ചില്‍ കൊണ്ട് രോഗിയ്ക്ക് ആഹാരവും വെള്ളവുമിറക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. വെള്ളത്തോടു പേടി തോന്നുകയും തുടര്‍ന്നു തുറന്ന വായുവിനോടും ഭീതിജനകമായ അവസ്ഥയില്‍ വായില്‍ നിന്നും ധാരാളം ഉമിനീരു പുറപ്പെടുവിയ്ക്കും.

തളര്‍ച്ച ബാധിയ്ക്കുന്ന പേവിഷബാധ
അഞ്ചിലൊരു കേസ് ഇത്തരത്തിലുള്ളതാകാം. കടിച്ച അവയവങ്ങളില്‍ തുടങ്ങി മറ്റവയവങ്ങളിലേയ്ക്കു ബാധിയ്ക്കുന്നു. മസിലുകളുടെ കോച്ചിപ്പിടുത്തം തളര്‍‌ച്ച എന്നീ ലക്ഷണങ്ങള്‍ പ്രകടമാക്കും. ചിലപ്പോള്‍ ഇത് എന്‍‌സെഫയിറ്റിസ് എന്ന രോഗമായി തെറ്റിദ്ധരിയ്ക്കപ്പെട്ടേക്കാം.

പ്രായാധിക്യം
ഒരു മനുഷ്യന്‍ ജനിയ്ക്കുന്ന അന്നു മുതല്‍ പ്രായം വര്‍ദ്ധിയ്ക്കുന്നു. ഒരു കുട്ടി പ്രായപൂര്‍ത്തിയായി യുവാവാകുന്നു. പിന്നീട് പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് മരണത്തോടടുക്കുന്ന പ്രക്രിയ ആരംഭിയ്ക്കുന്നു. ഇതിനെ പ്രായാധിക്യം അല്ലെങ്കില്‍ വാര്‍ദ്ധക്യത്തിലേയ്ക്കുള്ള പ്രയാണം എന്നു വിളിയ്ക്കാം.

ഈ കാലയളവില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു.

തലച്ചോറും നാഡീവ്യവസ്ഥയും


വാര്‍ദ്ധക്യത്തോടടുക്കുന്പോള്‍ മനുഷ്യരുടെ തലച്ചോറിലുള്ള നാഡീകോശങ്ങളുടെ എണ്ണം ചെറിയ രീതിയില്‍ കുറയുന്നു. ഈ കുറവു പരിഹരിയ്ക്കാന്‍ വളരെ കാര്യങ്ങള്‍ സഹായകമാണ്. നാഡീകോശങ്ങളുടെ എണ്ണക്കുറവും മാറ്റങ്ങളും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ചെറിയ രീതിയില്‍ മന്ദീഭവിപ്പിയ്ക്കുന്നു. ഇതിനാല്‍ വയസ്സായ ആളുകള്‍ പ്രതികരിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും സാവധാനത്തിലാണ്. ക്രമേണ വാക്കുകളുടെ ശേഖരം പരിമിതമാകുക, ഓര്‍മ്മക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിയ്ക്കുവാനുള്ള കഴിവു കുറയുക, വാക്കുകള്‍ മറന്നു പോകുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉത്ഭവിയ്ക്കും.

60 വയസ്സു കഴിഞ്ഞാല്‍ നട്ടെല്ലിലെ കശേരുക്കളിലെ കോശങ്ങളുടെ എണ്ണവും കുറയാന്‍ തുടങ്ങും. അതുമൂലം വയസ്സായ ആളുകള്‍ക്ക് ഇന്ദ്രീയബോധം കുറഞ്ഞിരിയ്ക്കുന്നതായി കാണാം. തന്മൂലം അവര്‍ ഒടിവിനും ചതവിനും കൂടുതല്‍ വിധേയരാകുന്നു.

രോഗപ്രതിരോധ സംവിധാനം.
വയസ്സായ ആളുകളില്‍ രോഗപ്രതിരോധസംവിധാനം അത്ര കണ്ട് ഫലവത്തല്ല. അവര്‍ക്ക് ക്യാന്‍സര്‍, ന്യൂമോണിയ, ഇന്‍ഫ്ലൂവന്‍സ തുടങ്ങിയ രോഗങ്ങള്‍ എളുപ്പം ബാധിയ്ക്കുന്നതിനു കാരണം ഇതാണ്.

സൂരാഘാതം

എന്താണ് സൂര്യഘാതം?
ഉയര്‍ന്ന താപമാനമുള്ള അന്തരീക്ഷത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയുന്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ശരീരത്തിന്‍റെ താപനിയന്ത്രണത്തിനുള്ള കഴിവും നഷ്ടപ്പെട്ട് ജീവനു തന്നെ ഭിഷണിയാകുന്നു. കഠിനപ്രയത്നവും അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയും മൂലം ശരീരത്തില്‍ ആഗീരണം ചെയ്യപ്പെട്ട ചൂടു പുറത്തേയ്ക്കു കളയുവാന്‍ ആകാതെ വരുന്നു. തുടര്‍ന്നു ശരീരത്തിലെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നു.

ആവശ്യത്തിനു ദ്രവപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കാതെ ഉയര്‍ന്ന താപമാനമുള്ളഅന്തരീക്ഷത്തില്‍കഠിനപ്രയത്നങ്ങളിലേര്‍‌പ്പെടുന്പോഴാണ്കൂടുതലും സംഭവിയ്ക്കുന്നത്.

അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരിക പ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍,കഠിനമായ ചൂടില്‍ അത്യധ്വാനം ചെയ്യുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം.
കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍,വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും രോഗി അതീവ ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. എന്നാല്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് സൂര്യാഘാതമുണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും. എന്നാല്‍, അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.

ആര്‍ക്കാണ് സൂര്യഘാതം ഏല്‍ക്കുന്നത്?
സൂര്യഘാതം ആര്‍ക്കും ഏല്‍ക്കാമെങ്കിലും ചില വിഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധയില്‍‌പെട്ടിട്ടുണ്ട്. കുട്ടികള്‍, കായികാഭ്യാസികള്‍, പ്രമേഹരോഗികള്‍, മദ്യപാനികള്‍, ചൂടിലും വെയിലത്തും ശീലമില്ലാത്തവര്‍ ഇവരാണ് അവര്‍.

സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?
  • സൂര്യാഘാതമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റുക 
  • വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക 
  • മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക 
  • തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും 
  • തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക 
  • കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും 
  • രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

ആര്‍ക്കാണ് സൂര്യഘാതം ഏല്‍ക്കുന്നത്?
ശരീരതാപമാനം104 ഡിഗ്രിഫാരന്‍ഹീറ്റില്‍ കവിയുകയാണ് പ്രധാന ലക്ഷണം. മാനസീക വിഭ്രാന്തിയും ബോധക്കേടുമുണ്ടാകാം. തൊലി ചുടു പിടിച്ച് വരണ്ടിരിയ്ക്കും. എന്നാല്‍ കായികദ്ധ്വാനത്തില്‍ ഏര്‍‌പ്പെട്ടിട്ടുണ്ടെങ്കില്‍ വിയര്‍ത്തിരിയ്ക്കും.

മറ്റു ലക്ഷണങ്ങള്‍

  • നാഡിയിടിപ്പ് കൂടുതല്‍ വേഗത്തിലാകുക. 
  • അണപ്പ് 
  • ഉയര്‍ന്നതൊ താഴ്ന്നതോ ആയ രക്തസമ്മര്‍ദ്ദം 
  • വിയര്‍പ്പു നില്‍ക്കുക 
  • അസ്വാസ്ഥ്യം, ബോധം മറയല്‍ 
  • തലക്ക് ഭാരക്കുറവു തോന്നല്‍ 
  • തലവേദന 
  • ഛര്‍ദ്ദി 
  • തളര്‍ച്ച (പ്രായമായവരില്‍ ഇത് ആദ്യലക്ഷണം)

സൂര്യഘാതം തുടര്‍‌ന്നാല്‍ കൂടുതല്‍ ഗുരുതരമായ, താഴെപ്പറയുന്ന അവസ്ഥകളിലേയ്ക്കെത്താം.
  • മാനസിക വിഭ്രാന്തി 
  • ദ്രൂതഗതിയിലുള്ള ശ്വാസോഛ്വാസം 
  • ശരീരം കോച്ചി വലിയ്ക്കല്‍ 
  • കൈകാലുകളുടെ ഞരമ്പ്‌ വലിഞ്ഞു മുറുകുക. 
  • കോച്ച് 
  • അബോധാവസ്ഥ 

പ്രഥമ ശുശ്രുഷ
  • സൂര്യഘാതമേറ്റ വ്യക്തിയെ തണലത്തേയ്ക്കുമാറ്റി,തണുപ്പുള്ള അന്തരീക്ഷത്തിലേയ്ക്കു മാറ്റി കാലുകള്‍ ചെറുതായി പൊക്കി വച്ചു കിടത്തുക.
  • തണുത്തവെള്ളം കുടിപ്പിയ്ക്കുക. മദ്യമോ കോഫിയോ പാടില്ല. 
  • തണുത്ത വെള്ളം കൊണ്ട് മേലാകെ തളിച്ച് തടവിയശേഷം വീശുക. 
  • വ്യക്തിയെ പ്രത്യേക നിരീക്ഷത്തിലാക്കുക. ചുടുള്ള ക്ഷീണം സൂര്യഘാതമായി മാറിയേക്കാം. 
  • 102º ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ചുടനുഭവപ്പെട്ടാല്‍ ബോധക്കേടും കോച്ചലും വരാം. ഉടനെ തന്നെ വൈദ്യസഹായം ലഭ്യമാക്കണം.

സൂര്യഘാതം എങ്ങിനെ തടയാം?

വെളിയില്‍ ജോലി ചെയ്യുമ്പോള്‍ വെള്ളം കുടിയ്ക്കുകയും ശരീരത്തിലെ താപമാനം നിയന്ത്രിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുകയും വേണം. മദ്യത്തില്‍ നിന്നും കോഫിയില്‍ നിന്നും അകന്നിരിയ്ക്കുണം. ഈ വസ്തുക്കള്‍ ജലീകരണത്തിന് ഹേതുക്കളാകുന്നു. നിറമുള്ളതും മുറുകാത്തതുമായ വസ്ത്രങ്ങള്‍ ധരിയ്ക്കണം. കൂടെക്കൂടെ ഇടവേളകള്‍ എടുക്കണം. ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം.

വേനല്‍ചൂടിനെ നേരിടാം
  • നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം,നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം 
  • കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും 
  • പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക 
  • അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുള്ള വെയില്‍‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍‍ കുട ഉപയോഗിക്കുക 
  • നൈലോണ്‍, പോളിസ്റ്റര്‍‍ വസ്ത്രങ്ങള്‍‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത് 
  • നട്ടുച്ചനേരത്തുള്ള ജാഥകള്‍‍, പ്രകടനങ്ങള്‍‍ തുടങ്ങിയവ ഒഴിവാക്കുക 
  • പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍‍ വൈദ്യസഹായം തേടുക 

കടപ്പാട്: മായോക്ലിനിക്ക്.കോം


http://ml.vikaspedia.in/

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍?

ഗ്യാസ് സിലിണ്ടർ ചോര്‍ന്നാല്‍? പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്...